തീരുമാനത്തിൽ ഉറച്ച് രാഹുൽ; പരീക്ഷണത്തിനൊരുങ്ങി കോൺഗ്രസ്, സാധ്യതാ പട്ടികയിൽ 4 പേർ
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേരിടേണ്ടി വന്ന കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വയ്ക്കാൻ ഒരുങ്ങുകയാണ് രാഹുൽ ഗാന്ധി. പാർട്ടി ഗുരുതരമായ പ്രതിസന്ധകളിലൂടെ കടന്ന് പോകുന്ന ഘട്ടത്തിൽ രാജി വച്ചൊഴിഞ്ഞാലുണ്ടാകുന്ന പ്രശ്നങ്ങൾ എണ്ണിപ്പറഞ്ഞ് രാഹുൽ ഗാന്ധിയെ അനുനയിപ്പിക്കാൻ മുതിർന്ന നേതാക്കൾ ശ്രമങ്ങൾ നടത്തിയെങ്കിലും തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് രാഹുൽ.
എറണാകുളത്ത് ട്വിസ്റ്റ്! സീറ്റ് 'എടുക്കാന്‍' ഉറച്ച് കെവി തോമസ്, ദില്ലിയില്‍ നേതാക്കളെ കണ്ടു
തീരുമാനം പിൻവലിക്കാൻ രാഹുൽ തയാറാകുന്നില്ലെന്ന് ബോധ്യമായതോടെ പകരം വഴികൾ തേടുകയാണ് നേതാക്കൾ. മുതിർന്ന നേതാവിനെ ഇടക്കാല പ്രസിഡന്റായി നിയമിക്കുന്നതടക്കമുള്ള ബദൽ മാർഗങ്ങൾ കോൺഗ്രസ് തേടുന്നുണ്ട്. രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരുകയും വർക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ച് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാകുന്നതിന്റെ സാധ്യതകളും തേടുന്നുണ്ട്. വർക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ച് പുതിയ പരീക്ഷണം നടത്താൻ കോൺഗ്രസ് തയാറാവുകയാണെങ്കിൽ പ്രധാനമായും നാല് പേർക്കാണ് സാധ്യതകൽപ്പിക്കുന്നത്.
വർക്കിംഗ് പ്രസിഡന്റ്
രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരുകയും രണ്ട് വർക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ച് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യാനാണ് സാധ്യത. രാഹുല്‍ സംഘടന പ്രവര്‍ത്തനം ശക്തമാക്കുന്നതില്‍ പ്രാധാന്യം നല്‍കും. പാർട്ടിയുടെ ദൈനം ദിന കാര്യങ്ങൾ വർക്കിംഗ് പ്രസിഡന്റുമാർ തീരുമാനമെടുക്കും. ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരാളെ വർക്കിംഗ് പ്രസിഡന്റാക്കാനും സാധ്യതയുണ്ട്.
സച്ചിൽ പൈലറ്റ്
രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റാണ് വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്ന നേതാവ്. രാഹുൽ ഗാന്ധിയുടെ വിശ്വസ്തനാണ് പൈലറ്റ്. യുവാക്കൾക്കും സ്ത്രീകൾക്കുമിടയിൽ ശക്തമായ സ്വാധീനമുള്ള നേതാവാണ് സച്ചിൻ പൈലറ്റ്. അന്തരിച്ച് മുതിർന്ന നേതാവ് രാജേഷ് പൈലറ്റിന്റെ മകനെന്ന പരിഗണന മുതിർന്ന നേതാക്കളും നൽകാൻ സാധ്യതയുണ്ട്.
പാർട്ടിയെ രക്ഷിച്ചു
രാജസ്ഥാനിൽ തകർന്നടിഞ്ഞ പാർട്ടിക്ക് പുത്തൻ ഉണർവ് നൽകിയത് സച്ചിൻ പൈലറ്റാണ്. 2013ലെ രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ ദയനീയ തോൽവിയാണ് കോൺഗ്രസ് നേരിട്ടത്. പിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് സച്ചിൻ പൈലറ്റ് 5 വർഷം തുടർച്ചായായി പാർട്ടിയെ ശക്തിപ്പെടുത്താൻ നടത്തിയ ശ്രമങ്ങൾ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഫലം കണ്ടും. സംസ്ഥാനത്ത് വീണ്ടും കോൺഗ്രസ് അധികാരത്തിൽ എത്തി. രാജസ്ഥാനിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയത് സച്ചിൻ പൈലറ്റിനെ ആയിരുന്നെങ്കിലും ചരട് വലികൾക്കൊടുവിൽ അശോക് ഗെലോട്ട് മുഖ്യമന്ത്രിയാവുകയായിരുന്നു.
അശോക് ഗെലോട്ട്
സോണിയാ ഗാന്ധിയുടെ വിശ്വസ്തനായ അഹമ്മദ് പട്ടേലിനോട് അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് അശോക് ഗെലോട്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മകൻ വൈഭവിൻറെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുകയും മറ്റ് മണ്ഡലങ്ങളെ പരിഗണിക്കുകയും ചെയ്യാത്തതിന്റെ പേരിൽ രാഹുൽ ഗാന്ധിയുടെ വിമർശനം നേരിടേണ്ടി വന്നിരുന്നു ഗെലോട്ടിന്. അശോക് ചവാൻ, അമരീന്ദർ സിംഗ്. കമൽനാഥ് തുടങ്ങിയ മുതിർന്ന നേതാക്കളുമായി അടുത്ത ബന്ധമുള്ള ഗെലോട്ടിന് ഇവരുടെ പിന്തുണ ലഭിച്ചേക്കും. രാജസ്ഥാൻ മുഖ്യമന്ത്രി, എംപി എന്നീ പദവികൾക്കപ്പുറം നിരവധി സംഘടനാ ചുമതലകൾ വഹിച്ച് കഴിവ് തെളിയിച്ച നേതാവാണ് അശോക് ഗെലോട്ട്.
ഗുജറാത്തിൽ കഴിവ് തെളിയിച്ചു
കോൺഗ്രസിന് ഗുജറാത്തിൽ ശക്തമായ മുന്നേറ്റം നടത്താനായ 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ചുമതലയുള്ള കോൺഗ്രസ് നേതാവായിരുന്നു അശോക് ഗെലോട്ട്. 2018ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിനെ അധികാരത്തിലെത്തിക്കാൻ ഗെലോട്ടിന്റെ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. ഗെലോട്ടിനെ ദേശീയ നേതൃത്വത്തിലേക്ക് ഉയർത്തുകയാണെങ്കിൽ സച്ചിൻ പൈലറ്റുമായുള്ള പ്രശ്നങ്ങൾക്കും പരിഹാരമായേക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ ഒരു സീറ്റിൽ പോലും വിജയിക്കാനാവാത്തത് ഗെലോട്ടിന്റെ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കാനും സാധ്യതയുണ്ട്.
ജ്യോതിരാദിത്യ സിന്ധ്യ
രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായ ജ്യോതിരാദിത്യ സിന്ധ്യയാണ് സാധ്യത കൽപ്പിക്കുന്ന മറ്റൊരാൾ. സിന്ധ്യ കുടുംബത്തിന്റെ ശക്തി കേന്ദ്രമായ ഗുണയിലേറ്റ കനത്ത പരാജയവും ഉത്തർപ്രദേശിലെ പരാജയവും സിന്ധ്യയ്ക്ക് തിരിച്ചടിയായേക്കാം. തിരഞ്ഞെടുപ്പോടെ മധ്യപ്രദേശ് കോൺഗ്രസിൽ കമൽനാഥും ദിഗ് വിജയ്ം സിംഗും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള ഭിന്നത രൂക്ഷമാണ്. ഇവരിൽ ആരെങ്കിലും ഒരാൾ ദേശീയ നേതൃത്വത്തിലെത്തിയാൽ എതിർ ക്യാമ്പിൽ നിന്നും ഭിന്ന സ്വരങ്ങൾ ഉയർന്നേക്കാം. കമൽനാഥിനെ മാറ്റി പകരം ജ്യോതിരാദിത്യ സിന്ധ്യയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവും ശക്തമാണ്.
പ്രിയങ്കാ ഗാന്ധി
ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ അധ്യക്ഷസ്ഥാനത്തേയ്ക്ക് വരണമെന്നും താൻ സാധാരണ പ്രവർത്തകനായി തുടരുമെന്നുമാണ് രാഹുൽ ഗാന്ധി പറയുന്നത്. എന്നാൽ പ്രിയങ്കാ ഗാന്ധി വർക്കിംഗ് പ്രസിഡന്റാകാനുളള സാധ്യതയും തള്ളിക്കളയാനാകില്ല. നിലവിലെ സാഹചര്യത്തിൽ നെഹ്റു കുടുംബത്തിന് പുറത്തുള്ളൊരാൾക്ക് കോൺഗ്രസിനെ ഒന്നിച്ച് നിർത്താൻ സാധിക്കില്ലെന്നാണ് മുതിർന്ന നേതാക്കളുടെയും അഭിപ്രായം. പ്രിയങ്കാ ഗാന്ധി വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തിയാൽ എതിർ സ്വരങ്ങൾ ഉയരാനുള്ള സാധ്യതയും കുറവാണ്. റോബർട്ട് വാദ്രയ്ക്കെതിരെയുള്ള സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ പ്രിയങ്കയ്ക്ക് ബാധ്യതയായേക്കും.