Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്നി മാത്രം പോര, പവര്‍ഹൗസുകളുടെ സേവനമില്ലാതെ കോണ്‍ഗ്രസ്, ജയിക്കാന്‍ ആ മാജിക് വേണം

ദില്ലി: പഞ്ചാബില്‍ ചരണ്‍ജിത്ത് സിംഗ് ചന്നി വന്നതോടെ വിജയിച്ചുവെന്ന ധാരണയിലാണ് കോണ്‍ഗ്രസ്. എന്നാല്‍ രാഹുല്‍ ഗാന്ധി ഉദ്ദേശിച്ച രീതിയില്‍ ഇത് ഗുണം ചെയ്യില്ലെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ പറയുന്നത്. എല്ലാ കാലത്തും ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചിട്ടുള്ളത്.

രണ്ട് വോട്ടുബാങ്കുകള്‍ ഇപ്പോഴും കോണ്‍ഗ്രസിന് നഷ്ടമാകുന്ന അവസ്ഥയാണ്. ഹിന്ദുക്കളും സിഖ് വിഭാഗവും എത്രത്തോളം കോണ്‍ഗ്രസിനെ സ്വീകരിക്കുമെന്നതാണ് ആശങ്ക. നവജ്യോത് സിംഗ് സിദ്ദുവും, സുനില്‍ ജക്കറും ഇപ്പോഴും ആക്ടീവായി കോണ്‍ഗ്രസ് പ്രചാരണത്തില്‍ ഇല്ല. സിദ്ദുവിന്റെ ഭാര്യ പരസ്യമായി കോണ്‍ഗ്രസ് തോല്‍ക്കുമെന്ന് വരെ പ്രഖ്യാപിച്ചിരിക്കുകയാണ്.

1

കളത്തില്‍ ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസിന് മിസ് ചെയ്യുന്നത് നവജ്യോത് സിംഗ് സിദ്ദുവിനെയാണ്. പാര്‍ട്ടിയുടെ സ്റ്റാര്‍ ക്യാമ്പയിനറാണ് സിദ്ദു. തീപ്പൊരി പ്രസംഗത്തില്‍ അദ്ദേഹത്തോളം മികവ് പഞ്ചാബില്‍ ആര്‍ക്കുമില്ല. മറ്റ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പോലും സിദ്ദുവിനെ പ്രചാരണത്തിന് ആവശ്യമാണ്. ബിജെപിക്കെതിരെ കുറിക്ക് കൊള്ളുന്ന പ്രചാരണം സിദ്ദു നടത്താറുണ്ട്. അത് ജനങ്ങള്‍ ഏറ്റെടുക്കാറുമുണ്ട്. എന്നാല്‍ ഇത്തവണ സിദ്ദുവിനെ അമൃത്സര്‍ ഈസ്റ്റില്‍ മാത്രമാണ് കാണുന്നത്. ഇത് സിദ്ദുവിന്റെ മണ്ഡലമാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം കിട്ടാത്തതില്‍ കടുത്ത നിരാശനാണ് അദ്ദേഹം. സിദ്ദു പ്രചാരണത്തിനിറങ്ങിയില്ലെങ്കില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പാണ്.

2

സിദ്ദുവിന് ചുമതലകള്‍ ഒരുപാടുണ്ട് പഞ്ചാബില്‍. സംസ്ഥാന അധ്യക്ഷനാണ് അദ്ദേഹം. അമൃത്സര്‍ സെന്‍ട്രലിലും അമൃത്സര്‍ വെസ്റ്റിലും മാത്രമാണ് ഇതുവരെ സിദ്ദു പ്രചാരണത്തിനായി എത്തിയത്. അതിനപ്പുറത്തേക്ക് അധ്യക്ഷനായിട്ടും അദ്ദേഹമെത്തിയില്ല. ഇത്തവണ സിദ്ദുവിന് അനുകൂലമായി കാര്യമങ്ങള്‍ വന്നിട്ടില്ല. സ്വന്തം മണ്ഡലത്തിലും അനുകൂലമായ സാഹചര്യമല്ല ഉള്ളത്. എന്തൊക്കെ പ്രചാരണം നടത്തിയിട്ടും ജനങ്ങള്‍ എത്തുന്നില്ല എന്നത് മറ്റൊരു പ്രശ്‌നമാണ്. വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ കഴിഞ്ഞയാഴ്ച്ച രണ്ട് തവണ സിദ്ദു പോവുകയും ചെയ്തു. സിദ്ദു സംസ്ഥാനത്താകെ പ്രചാരണം നടത്തി ഇളക്കി മറിക്കുന്ന തരത്തിലേക്ക് പോകാത്തത് കോണ്‍ഗ്രസ് നേതൃത്വത്തിനാണ് ആശങ്ക. സിദ്ദു മനപ്പൂര്‍വം തിരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

3

2017ല്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കുന്നതില്‍ വലിയ റോള്‍ സിദ്ദുവിനുണ്ടായിരുന്നു. പ്രധാനമായും സിദ്ദുവിനെ പ്രസംഗങ്ങള്‍ ജനങ്ങള്‍ കഴിഞ്ഞ തവണ ഏറ്റെടുത്തിരുന്നു. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗാണ് പടനയിച്ചതെങ്കിലും തീപ്പൊരി പ്രസംഗത്തിന് കോണ്‍ഗ്രസിന് ആളെ വേണമായിരുന്നു. ക്യാപ്റ്റനെ അങ്ങനെ നോക്കുകയാണെങ്കില്‍ സിദ്ദു സഹായിക്കുകയായിരുന്നു. താന്‍ വന്നതോടെയാണ് 77 സീറ്റിലേക്ക് കോണ്‍ഗ്രസ് എത്തിയതെന്ന് പരോക്ഷമായി സിദ്ദു കഴിഞ്ഞ ദിവസം സൂചിപ്പിക്കുകയും ചെയ്തു. സിദ്ദു പ്രചാരണത്തിന് വന്നിട്ടില്ലെങ്കില്‍ ഒരു വിഭാഗം വോട്ടുകള്‍ കോണ്‍ഗ്രസിനൊപ്പമുണ്ടാകില്ല. സിദ്ദു സത്യസന്ധനാണെന്ന് എല്ലാവര്‍ക്കുമറിയാം. അഴിമതിക്കറ പുരളാത്ത നേതാവിന് വോട്ട് ചെയ്യാന്‍ സ്ത്രീകള്‍ക്ക് നല്ല താല്‍പര്യമുണ്ടാകും. എന്നാല്‍ പ്രചാരണ രംഗത്തില്ലാതെ വോട്ട് ലഭിക്കുക അസാധ്യമാണ്.

4

കോണ്‍ഗ്രസിന്റെ പ്രചാരണം ഇത്തവണ പാളിയ അവസ്ഥയിലാണ്. ഇതുവരെ സ്റ്റാര്‍ ക്യാമ്പയിനര്‍മാരൊന്നും പഞ്ചാബിലേക്ക് എത്തിയിട്ടില്ല. ദേശീയ അധ്യക്ഷ സോണിയാ ഗാന്ധി തന്നെ എത്തിയിട്ടില്ല. മന്‍മോഹന്‍ സിംഗ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാകുമാര്‍ എന്നിവരൊന്നും ഇതുവരെ പഞ്ചാബില്‍ എത്തിയിട്ടില്ല. ഇവരുടെ പ്രചാരണം എന്ന് നടക്കുമെന്ന് പോലും തീരുമാനിച്ചിട്ടില്ല. ദില്ലിയിലെ എല്ലാ മുന്‍ മന്ത്രിമാരോടും മുന്‍ എംഎല്‍എമാരോടും പഞ്ചാബിലെ കാര്യങ്ങള്‍ നോക്കാനായി നേതൃത്വം ഏല്‍പ്പിച്ചിരിക്കുകയാണ്. കിരണ്‍ വാലിയ, രമാകാന്ത് ഗോസ്വാമി, സന്ദീപ് ദീക്ഷിത് എന്നിവര്‍ക്കെല്ലാം പഞ്ചാബില്‍ റോളുണ്ട്. സന്ദീപ് ദീക്ഷിതാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മേല്‍നോട്ടം.

5

ദില്ലിയില്‍ നിന്ന് നേതാക്കള്‍ എത്തിയത് കൊണ്ട് ഒരു കാര്യവുമില്ലെന്ന് നേതാക്കള്‍ പറയുന്നു. 2015ലും 2020ലും കോണ്‍ഗ്രസ് ദില്ലിയില്‍ വട്ടപൂജ്യമായിരുന്നു. അവിടെ ഒരു സീറ്റ് പോലും നേടാനാവാത്ത നേതാക്കള്‍ പഞ്ചാബില്‍ പ്രചാരണം നയിക്കുന്നത് നല്ലതിനല്ലെന്നാണ് ഇവര്‍ പരയുന്നത്. അത്രയ്ക്കും മോശം നേതാക്കളാണ് ദില്ലിയില്‍ ഉള്ളതെന്ന് ഇവര്‍ പറയുന്നു. പഞ്ചാബിലുള്ളവരെ സ്വാധീനിക്കാന്‍ ഇവര്‍ക്ക് ആര്‍ക്കും സാധിക്കില്ലെന്ന് സംസ്ഥാന നേതൃത്വം പറയുന്നു. പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും രണ്ട് തിരഞ്ഞെടുപ്പ് യോഗങ്ങള്‍ക്കായി വരുന്നുണ്ട്. മന്‍മോഹന്‍ സിംഗ് വിര്‍ച്വലായി വോട്ട് ചോദിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. അതേസമയം തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം സിദ്ദുവിന്റെ റോള്‍ എന്തായിരിക്കുമെന്ന ആശയക്കുഴപ്പം കോണ്‍ഗ്രസ് ക്യാമ്പിലുണ്ട്.

6

കോണ്‍ഗ്രസ് ജയിച്ചാല്‍ സിദ്ദുവിനെ രാഹുല്‍ ഗാന്ധി അനുനയിപ്പിക്കുമെന്നാണ് കോണ്‍ഗ്രസ് ക്യാമ്പ് കരുതുന്നത്. ചന്നിയുടെ സര്‍ക്കാരില്‍ സിദ്ദുവിനെ ചേര്‍ക്കാനായിരിക്കും രാഹുല്‍ ശ്രമിക്കുക. ഉപമുഖ്യമന്ത്രി സ്ഥാനമായിരിക്കും സിദ്ദുവിന് നല്‍കുക. എന്നാല്‍ രണ്ടാം നിരക്കാരനല്ല അദ്ദേഹമെന്ന് സിദ്ദു ക്യാമ്പ് നേതാക്കള്‍ പറയുന്നു. ചന്നി കീഴില്‍ ഒരിക്കലും പ്രവര്‍ത്തിക്കില്ലെന്നും സിദ്ദുവിന്റെ അടുപ്പക്കാര്‍ പറയുന്നു. അതേസമയം സര്‍വേകളെല്ലാം ഇത്തവണ തൂക്കുസഭയുണ്ടാവുമെന്നാണ് പറയുന്നത്. കോണ്‍ഗ്രസ് ഇത്തവണ ഭൂരിപക്ഷമില്ലാത്ത അവസ്ഥയിലേക്ക് വീഴുമെന്നാണ് സര്‍വേകളെല്ലാം പ്രവചിച്ചത്. എഎപി ഏറ്റവും വലിയ കക്ഷിയാവാനാണ് സാധ്യത. എന്നാല്‍ അതുണ്ടാവില്ലെന്നാണ് ചന്നി കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

7

കോണ്‍ഗ്രസിന്റെ സ്റ്റാര്‍ ക്യാമ്പയിനറായ സുനില്‍ ജക്കറും പ്രചാരണത്തിലേ ഇല്ല. താന്‍ സജീവ രാഷ്ട്രീയ ഉപേക്ഷിക്കുന്നുവെന്നായിരുന്നു ജക്കറിന്റെ പ്രഖ്യാപനം. ഇവിടെയാണ് പ്രശ്‌നം. ഹിന്ദു വോട്ടര്‍മാര്‍ കോണ്‍ഗ്രസില്‍ നിന്ന് അകലാന്‍ ഇത് ഇടയാക്കും. കോണ്‍ഗ്രസ് ജക്കറിനെ തഴഞ്ഞതാണെന്ന് പഞ്ചാബിലെ ഹിന്ദുക്കള്‍ കരുതും. ഹിന്ദു വോട്ടര്‍മാര്‍ ത്രികോണ പോരാട്ടം നടക്കുമ്പോള്‍ നിര്‍ണായകമാകും. അതേസമയം സ്വന്തം അനന്തരവനായ സന്ദീപ് ജക്കറിന് വേണ്ടി അബോഹര്‍ മണ്ഡലത്തില്‍ സുനില്‍ ജക്കര്‍ പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ മറ്റിടങ്ങളിലൊന്നും ജക്കറിന്റെ സാന്നിധ്യം പേരിന് പോലുമില്ല. നേതൃത്വവുമായി തന്നെ അകന്ന് നില്‍ക്കുന്ന ജക്കര്‍ നേരത്തെ അമരീന്ദറുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു.

8

പാര്‍ട്ടിയുടെ ക്യാമ്പയിന്‍ കമ്മിറ്റിയുടെ ചെയര്‍മാനാണ് ജക്കര്‍. എന്നിട്ടും പ്രചാരണത്തില്‍ അത്ര മുന്‍നിരയില്‍ അല്ല ജക്കറുള്ളത്. ഹിന്ദുവായത് കൊണ്ടാണ് തനിക്ക് മുഖ്യമന്ത്രി സ്ഥാനം കിട്ടാതിരുന്നതെന്നാണ് ജക്കര്‍ പറഞ്ഞത്. ജനസംഖ്യയുടെ 38 ശതാനം ഹിന്ദുക്കളാണ്. പഞ്ചാബിലെ 50 സീറ്റുകളിലെ ജയത്തെ സ്വാധീനിക്കാന്‍ ഹിന്ദു വോട്ടുബാങ്കിന് സാധിക്കും. ഇവയെല്ലാം നഗര മേഖലയിലാണ് ഉള്ളത്. കോണ്‍ഗ്രസ് ഇവര്‍ക്കിടയില്‍ നല്ല ജനപ്രീതിയുള്ള പാര്‍ട്ടി. ജക്കറിന്റെ പരാമര്‍ശങ്ങളും പ്രചാരണത്തില്‍ സജീവമല്ലാത്തതും ഇത്തവണ കോണ്‍ഗ്രസിനെ ബാധിച്ചേക്കും. അമരീന്ദര്‍ സിംഗും ഇത്തവണയില്ലാത്തത് കൊണ്ട് തിരിച്ചടി നേരിട്ടാലും കോണ്‍ഗ്രസ് അദ്ഭുതപ്പെടേണ്ടതില്ല. 45 സീറ്റ് ബിജെപി ഫോക്കസ് ചെയ്യുന്നുണ്ട്. ഇത് ഹിന്ദു മണ്ഡലങ്ങളാണ്. അതാണ് കോണ്‍ഗ്രസിന് ഏറ്റവും വലിയ ആശങ്ക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+