'ഭരണഘടനയിൽ വെള്ളം ചേർക്കുന്നു'; വഖഫ് ഭേദഗതി ബില്ലിൽ കേന്ദ്രത്തിനെതിരെ സഭയിൽ ആഞ്ഞടിച്ച് കോൺഗ്രസ്
ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിൽ പാർലമെന്റിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. വഖഫ് ഭേദഗതി ബിൽ വഴി കേന്ദ്രം ഭരണഘടനയിൽ വെള്ളം ചേർക്കുകയാണെന്ന് കോൺഗ്രസ് എംപി ഗൗരവ് ഗോഗോയ് ആരോപിച്ചു. ബില്ലുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ നാല് സുപ്രധാന ആരോപണങ്ങളാണ് ഗഗോയ് ഉന്നയിച്ചത്. ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജുജുവാണ് ഇന്ന് സഭയിൽ ബിൽ അവതരിപ്പിച്ചത്.
ഇതിന് പിന്നാലെയാണ് മുൻ നിശ്ചയിച്ചത് പോലെ പ്രതിപക്ഷം ശക്തമായ എതിർപ്പുമായി രംഗത്ത് വന്നത്. 'ഭരണഘടനയെ ദുർബലപ്പെടുത്തുക, ന്യൂനപക്ഷ സമുദായങ്ങളെ അപകീർത്തിപ്പെടുത്തുക, ഇന്ത്യൻ സമൂഹത്തെ വിഭജിക്കുക, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുക എന്നിവയാണ് ഈ ബിൽ ലക്ഷ്യമിടുന്നത്' ഗൗരവ് ഗോഗോയ് ചൂണ്ടിക്കാട്ടി.

എല്ലാ പാർട്ടികളുടെയും അഭിപ്രായങ്ങൾ കണക്കിലെടുത്ത് സംയുക്ത പാർലമെന്ററി കമ്മിറ്റിയിൽ (ജെപിസി) ചർച്ച നടന്നുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും കിരൺ റിജിജുവിന്റെയും അവകാശവാദങ്ങളെ തള്ളിക്കളഞ്ഞ കോൺഗ്രസ് നേതാവ് ഇഴകീറിയുള്ള പരിശോധന നടന്നില്ലെന്നും ചർച്ചകൾ നടന്നില്ലെന്നുമാണ് വ്യക്തമാക്കിയത്.
പ്രതിപക്ഷം നിർദ്ദേശിച്ച ഒരു ഭേദഗതി പോലും അംഗീകരിച്ചിട്ടില്ലെന്നും വഖഫിനെക്കുറിച്ച് ഒരു ധാരണയുമില്ലാത്തവരെ പോലും ജെപിസിയിലേക്ക് ക്ഷണിച്ചുവെന്നും അദ്ദേഹം പറയുന്നു. വഖഫ് ഭേദഗതി ബില്ലിനെതിരായ ചർച്ചയ്ക്കിടെ ഭാവിയിൽ സർക്കാർ മറ്റ് ന്യൂനപക്ഷങ്ങളെയും ലക്ഷ്യം വയ്ക്കുമെന്ന് ഗോഗോയ് മുന്നറിയിപ്പ് നൽകി.
കൂടാതെ ബില്ലിലെ ചില നിബന്ധനകളെയും ഗോഗോയ് വിമർശിച്ചു. കുറഞ്ഞത് അഞ്ച് വർഷമെങ്കിലും ഇസ്ലാം ആചരിച്ചാൽ മാത്രമേ ഒരാൾക്ക് ഒരു സ്വത്ത് വഖഫ് ആയി പ്രഖ്യാപിക്കാൻ കഴിയൂ എന്ന നിബന്ധനയാണ് അദ്ദേഹം ചോദ്യം ചെയ്‌തത്. മതവുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങളിൽ സർക്കാർ എന്തിനാണ് ഇടപെടുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
'നിങ്ങൾ അഞ്ച് വർഷം പൂർത്തിയാക്കിയിട്ടുണ്ടോ ഇല്ലയോ എന്ന് അവർ മറ്റ് മതങ്ങളിൽ നിന്ന് സർട്ടിഫിക്കറ്റ് ചോദിക്കുമോ? ഈ ബില്ലിൽ എന്തുകൊണ്ടാണ് ഇങ്ങനെ ചോദിക്കുന്നത്? മതത്തിന്റെ കാര്യത്തിൽ സർക്കാർ എന്തിനാണ് ഇടപെടുന്നത്?' ഗോഗോയ് ചോദിച്ചു. ഭേദഗതികൾ ബില്ലിനെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആയിരിക്കണമെന്നും ഗോഗോയ് കൂട്ടിച്ചേർത്തു.
അതേസമയം, സമാജ്‌വാദി പാർട്ടി നേതാവും മുൻ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് വിഷയത്തിൽ ബിജെപിയെ വിമർശിച്ചു, വിവാദമായ വഖഫ് ഭേദഗതി ബിൽ നിലവിലെ ഭരണകൂടത്തിന്റെ പരാജയങ്ങൾ മറച്ചുവെക്കുന്നതിനാണെന്നാണ് അദ്ദേഹം പറയുന്നത്. ബിജെപിയുടെ നയങ്ങളും ഉദ്ദേശ്യങ്ങളും തെറ്റാണ്. രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ വീടുകളും കടകളും തട്ടിയെടുക്കാനുള്ള നീക്കമാണ് ഇതെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.
തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളും വഖഫ് ഭേദഗതി ബില്ലിനെതിരെ കടുത്ത എതിർപ്പാണ് ഉയർത്തുന്നത്. വഖഫ് ഭേദഗതി ബില്ലിന്റെ മറവിൽ, വിവിധ വിഭാഗങ്ങളെ മറയാക്കി ഭിന്നിപ്പിക്കാനാണ് സർക്കാർ ശ്രമമെന്ന് ടിഎംസി പറഞ്ഞു. ഡിഎംകെ ഉൾപ്പെടയുള്ള പ്രതിപക്ഷ കക്ഷികളും സമാനമായ അഭിപ്രായമാണ് പങ്കുവച്ചത്.
എന്നാൽ മറുവശത്ത് ടിഡിപി ഉൾപ്പെടെയുള്ള പാർട്ടികൾ ബില്ലിനെ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് ചെയ്‌തത്. രാജ്യത്തെ മുസ്ലിങ്ങളുടെ ക്ഷേമത്തിനായി വഖഫ് ബില്ലിനെ പിന്തുണക്കുന്നുവെന്നാണ് ടിഡിപി അറിയിച്ചിരിക്കുന്നത്.വഖഫ് ബോർഡിന്റെ ഘടന തീരുമാനിക്കുന്നതിൽ സംസ്ഥാന സർക്കാരുകൾക്ക് അവസരം വേണമെന്നാണ് ടിഡിപി നിലപാട്.












Click it and Unblock the Notifications