ആര്‍ജെഡി സഖ്യം വിട്ട് കോണ്‍ഗ്രസ്, 200 സീറ്റ് ഫോര്‍മുലയും പൊളിഞ്ഞു, 40 സീറ്റിലും മത്സരിക്കും
ദില്ലി: ബീഹാറില്‍ മഹാസഖ്യത്തിലെ ശക്തമായ സാന്നിധ്യമായിരുന്ന കോണ്‍ഗ്രസ് സഖ്യം വിട്ടു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ട് സ്വാധീനിക്കുന്ന ഘടകം കൂടിയാണിത്. എല്ലാ കാലത്തും കോണ്‍ഗ്രസിനൊപ്പം ഉറച്ച് നിന്നവരാണ് ആര്‍ജെഡി. സോണിയാ ഗാന്ധി വിശ്വസ്തനായി കണ്ടിരുന്നയാളാണ് ലാലു പ്രസാദ് യാദവ്.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിനെതിരെ ആര്‍ജെഡിയില്‍ ഉണ്ടായ പടയൊരുക്കത്തിനാണ് ഇതോടെ തിരശ്ശീല വീണത്. കോണ്‍ഗ്രസ് ഒടുക്കം കളത്തിന് പുറത്തായിരിക്കുകയാണ്. അതേസമയം പല സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ് സഖ്യത്തെ തന്നെ സ്വാധീനിക്കുന്ന ഘടകമായി ഇത് മാറുമെന്ന് ഉറപ്പാണ്.

ബീഹാറിലെ മഹാസഖ്യത്തില്‍ നേരത്തെ തന്നെ മുറുമുറുപ്പുകള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് തന്നെ ആര്‍ജെഡിയുമായുള്ള സഖ്യം ഉപേക്ഷിച്ചത്. കോണ്‍ഗ്രസിന്റെ കോട്ടയായ കുശ്വേശ്വര്‍ ആസ്താന്‍ നിയമസഭാ സീറ്റില്‍ നിന്ന് ആര്‍ജെഡി സ്വന്തം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് സഖ്യം വിട്ടതെന്ന് ബീഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭക്തചരണ്‍ ദാസ് പറഞ്ഞു. ആര്‍ജെഡിക്കെതിരെ കോണ്‍ഗ്രസ് മത്സരിക്കുന്നുണ്ടെങ്കില്‍ ഞങ്ങളുടെ സൗഹൃദം തകര്‍ന്നുവെന്നാണ് മനസ്സിലാവുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഞങ്ങളുടെ സീറ്റില്‍ അവര്‍ മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ സഖ്യം തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും ഭക്തരണ്‍ ദാസ് പറഞ്ഞു.

കോണ്‍ഗ്രസ് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബീഹാറിലെ നാല്‍പ്പത് സീറ്റിലും മത്സരിക്കുമെന്ന് ദാസ് പറയുന്നു. അതേസമയം തേജസ്വി യാദവ് തയ്യാറാക്കിയ ഫോര്‍മുലയാണ് ഇതോടെ പൊളിഞ്ഞത്. കോണ്‍ഗ്രസില്ലാതെ ഒരാള്‍ക്കും ദേശീയ തലത്തില്‍ അധികാരം പിടിക്കാന്‍ സാധിക്കില്ലെന്ന് തേജസ്വി പറഞ്ഞിരുന്നു. ബിജെപിക്കെതിരെ നേരിട്ട് പോരാട്ടം നടക്കുന്ന 200 സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കണമെന്നും, ബാക്കിയുള്ള സീറ്റുകള്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് വിട്ടുകൊടുക്കണമെന്നുമാണ് തേജസ്വി ആവശ്യപ്പെട്ടത്. രാഹുല്‍ ഗാന്ധിയെ നേതാവായും അദ്ദേഹം അംഗീകരിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം കോണ്‍ഗ്രസ് സഖ്യം വിട്ടതോടെ അപ്രസക്തമായിരിക്കുകയാണ്.

കോണ്‍ഗ്രസിന് ബീഹാര്‍ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ കൂടുതല്‍ നല്‍കുന്നതിനോട് യോജിപ്പില്ലാത്തയാളാണ് ലാലു പ്രസാദ് യാദവ്. കോണ്‍ഗ്രസിന് 20 സീറ്റ് മാത്രം 2015ലെ തിരഞ്ഞെടുപ്പില്‍ നല്‍കാനായിരുന്നു ലാലു തീരുമാനിച്ചത്. കാരണം അത്രയ്ക്ക് ദുര്‍ബലമായിരുന്നു അവര്‍. നാല് സീറ്റ് മാത്രമായിരുന്നു കോണ്‍ഗ്രസിനുണ്ടായിരുന്നത്. എന്നാല്‍ നിതീഷ് കുമാര്‍ ഇടപെട്ടാണ് 41 സീറ്റുകള്‍ കോണ്‍ഗ്രസിന് വാങ്ങി കൊടുത്തത്. അതില്‍ 27 സീറ്റിലും കോണ്‍ഗ്രസ് വിജയിക്കുകയും ചെയ്തു. എന്നാല്‍ ഇത് മഹാസഖ്യത്തിന്റെ മിടുക്ക് കൊണ്ടായിരുന്നു. അതിലുപരി നിതീഷ് കുമാറിന്റെ പോപ്പുലര്‍ ഇമേജും കോണ്‍ഗ്രസിന് ഗുണം ചെയ്തിരുന്നു.

അതേസമയം നിതീഷ് കുമാര്‍ ഇല്ലാത്ത കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമായിരുന്നു. 19 സീറ്റാണ് ആകെ നേടിയത്. കോണ്‍ഗ്രസാണ് മഹാസഖ്യത്തിന് അധികാരം കിട്ടാതിരുന്നതിന് കാരണമെന്ന വിലയിരുത്തലുണ്ടായിരുന്നു. ആര്‍ജെഡിയില്‍ നിന്ന് തന്നെ കോണ്‍ഗ്രസിനെതിരെ ചില പരാമര്‍ശങ്ങള്‍ വന്നിരുന്നു. ലാലു പ്രസാദ് ഇല്ലാത്തത് കൊണ്ടാണ് 70 സീറ്റ് കോണ്‍ഗ്രസിന് മത്സരിക്കാനായി ലഭിച്ചതെന്ന് വിമര്‍ശനമുണ്ടായിരുന്നു. പരമാവധി 40 സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് മത്സരിക്കാന്‍ കൊടുക്കാന്‍ തീരുമാനമുണ്ടായിരുന്നത്. എന്നാല്‍ കോണ്‍ഗ്രസാണ് 2015ലെ കരുത്ത് പറഞ്ഞ് സീറ്റുകള്‍ കൂടുതല്‍ നേടിയത്.

ലാലു പ്രസാദ് യാദവ് വീണ്ടും ആര്‍ജെഡി രാഷ്ട്രീയത്തില്‍ സജീവമായതിന് പിന്നാലെയാണ് ഇത് സംഭവിക്കുന്നത്. ബിജെപിയുമായി ആര്‍ജെഡിക്ക് രഹസ്യബന്ധമുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കുശ്വേശ്വര്‍ അസ്താനില്‍ നിന്നും താരാപൂരില്‍ നിന്നും ആര്‍ജെഡി തന്നെ മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ അവകാശങ്ങളാണ് ആര്‍ജെഡി തട്ടിയെടുത്തതെന്ന് ഭക്തചരണ്‍ ദാസ് ആരോപിക്കുന്നു. കോണ്‍ഗ്രസിന്റെ 19 സീറ്റുകള്‍ ഇല്ലാതെ തന്നെ ആര്‍ജെഡിക്ക് സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുമെന്നാണ് അവര്‍ കരുതുന്നതെന്ന് ദാസ് പറയുന്നു. കോണ്‍ഗ്രസിന് ബീഹാറിലെ സാഹചര്യം എന്താണെന്ന് അറിയില്ലെന്ന് ആര്‍ജെഡി എംപി മനോജ് ജാ പറഞ്ഞു.












Click it and Unblock the Notifications