41 സീറ്റുകളില്‍ വിജയം, ബീഹാറില്‍ കോണ്‍ഗ്രസ് പ്ലാന്‍, ഇടതുപാര്‍ട്ടികളുടെ സഹായം, ബിജെപിയെ പൂട്ടും!!
പട്‌ന: ബീഹാറില്‍ ഇത്തവണ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനം. പകരം വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കാനാണ് നീക്കം. ഇടതുപക്ഷത്തിന്റെ സമ്മര്‍ദവും ഇതിന് പിന്നിലുണ്ട്. ആര്‍ജെഡി ഇത്തവണ പുതിയൊരു ലേബലില്‍ മത്സരിക്കുന്നത് കൊണ്ട് ഇടതുപക്ഷം വലിയ പ്രതീക്ഷയിലാണ്. കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിനൊപ്പം ഇവര്‍ പങ്കിടും. ദളിത്-പിന്നോക്ക മേഖലകളില്‍ കോണ്‍ഗ്രസിന് ഇത് വലിയ ഗുണം ചെയ്യും.
41 സീറ്റില്‍ കൂടുതല്‍
കോണ്‍ഗ്രസ് 41 സീറ്റുകളില്‍ കൂടുതല്‍ ഇത്തവണ മത്സരിക്കും. എന്നാല്‍ 50 സീറ്റുകളില്‍ കൂടുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. ഇതുണ്ടാവില്ല. പകരം വിജയസാധ്യത കണ്ടെത്തിയ മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. മുസ്ലീങ്ങളുടെ പിന്തുണയില്‍ ഇടിവ് വന്നിട്ടില്ലെന്നാണ് പാര്‍ട്ടി സര്‍വേ. കഴിഞ്ഞ തവണയും 41 സീറ്റിലായിരുന്നു കോണ്‍ഗ്രസ് മത്സരിച്ചത്. ഇത്രയും മണ്ഡലങ്ങളില്‍ മുസ്ലീം-ദളിത് വോട്ടുകളുടെ ആധിക്യം ഉള്ളത്. ഇത്തവണ 35 സീറ്റാണ് കോണ്‍ഗ്രസിന്റെ ടാര്‍ഗറ്റ്. പരമാവധി 45 സീറ്റ് വരെ പാര്‍ട്ടി മത്സരിക്കും.
വിജയസാധ്യത വര്‍ധിപ്പിക്കുക
കുറഞ്ഞ മണ്ഡലങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ച് വിജയ സാധ്യത വര്‍ധിപ്പിക്കുക എന്ന ഫോര്‍മുല രാഹുല്‍ നിര്‍ദേശിച്ചതാണ്. ഇത് പരമാവധി വോട്ടര്‍മാരെ കവര്‍ ചെയ്യാനും കോണ്‍ഗ്രസിനെ സഹായിക്കും. അതേസമയം ഡിജിറ്റല്‍ മേഖലയില്‍ കോണ്‍ഗ്രസിന് തിളങ്ങാന്‍ സാധിക്കില്ലെന്ന് കീര്‍ത്തി ആസാദ് പറയുന്നു. ഇത് ബിജെപിയുടെ മേഖലയാണ്. പണവും അവരുടെ കൈയ്യിലാണ്. അതുകൊണ്ട് വിര്‍ച്വല്‍ റാലികള്‍ ബിജെപിക്ക് എളുപ്പത്തില്‍ വിജയിക്കാന്‍ സാധിക്കും. തന്നെ എന്തുകൊണ്ട് തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കുന്ന ടീമില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് അദ്ദേഹം ചോദിച്ചു.
ഇടതുപക്ഷം ആവശ്യപ്പെട്ടത്
ഇടതുപക്ഷം 60 സീറ്റുകളാണ് ആവശ്യപ്പെട്ടത്. സിപിഎം, സിപിഐ, സിപിഎംഎല്‍ എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നതാണിത്. എന്നാല്‍ ഇത്രയും സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയില്ല. 30 സീറ്റുകള്‍ വരെ പരമാവധി ലഭിച്ചേക്കും. എന്നാല്‍ ഇവര്‍ വിജയ സാധ്യതയുള്ള സീറ്റുകളുടെ ലിസ്റ്റ് ലാലു പ്രസാദിന് നല്‍കിയിട്ടുണ്ട്. നിതീഷ് കുമാറിന്റെ കോട്ടകളില്‍ ഇടതിന്റെ വലിയ മുന്നേറ്റം ഇത്തവണയുണ്ടാവും. സംസ്ഥാനത്ത് ഏറ്റവും സജീവമായി പ്രവര്‍ത്തിക്കുന്നതും ഇടതുപക്ഷമാണ്.
കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്
പല മണ്ഡലങ്ങളിലും കോണ്‍ഗ്രസിനെ വിജയിപ്പിക്കാന്‍ ഇടതുപക്ഷത്തിന് സാധിക്കും. കണക്കുകള്‍ പ്രകാരം സിപിഎംഎല്ലിനാണ് ഇപ്പോള്‍ ബീഹാറില്‍ ശക്തിയുള്ളത്. ഒരൊറ്റ സമുദായത്തിന്റെ വോട്ടില്‍ പിടിച്ച് നില്‍ക്കുന്ന പാര്‍ട്ടികള്‍ ദുര്‍ബലമായതാണ് ഇടതുപക്ഷത്തിന് കൂടുതല്‍ ഗുണം ചെയ്യുന്നത്. പ്രാദേശിക തലത്തിലും ഗ്രാമീണ വോട്ടര്‍മാരില്‍ നല്ലൊരു ശതമാനവും ഇടതുപക്ഷത്തിനൊപ്പമാണ്. ഇത് കോണ്‍ഗ്രസ് കോട്ടകളായ മുസ്ലീം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ ഗുണം ചെയ്യും.
കണക്കുകള്‍ ഇങ്ങനെ
1957ലെ നിയമസഭാ തിരഞ്ഞെടുപ്പ് 7 സീറ്റ് സിപിഐ നേടിയിരുന്നു. 1962ല്‍ 12 സീറ്റും പിന്നീടുള്ളതില്‍ സിപിഐ 24 സീറ്റും സിപിഎം നാല് സീറ്റും നേടി. 1969ല്‍ 28 സീറ്റുകളാണ് ഇടതുപാര്‍ട്ടികള്‍ നേടിയത്. 1972ല്‍ കോണ്‍ഗ്രസിനെതിരെ 35 സീറ്റോടെ ഇടതുപാര്‍ട്ടികളായിരുന്നു മുഖ്യ പ്രതിപക്ഷം. സോഷ്യലിസ്റ്റ് പാര്‍ട്ടികളെല്ലാം വളരെ പിന്നിലായി പോയി. 1990 വരെ ഈ രീതിയില്‍ പോയിരുന്നു. എന്നാല്‍ ലാലുവിന്റെ വരവോടെയാണ് ബീഹാറില്‍ ജാതി രാഷ്ട്രീയം ആരംഭിച്ചത്. അവിടെ നിന്നാണ് ഇടതുപക്ഷത്തിന് സീറ്റ് കുറയാന്‍ തുടങ്ങിയത്. എന്നാല്‍ ദളിത് മേഖലയില്‍ ഇപ്പോഴും കരുത്തരാണ് ഇടതുപക്ഷം.
എല്‍ജെപിക്കെതിരെ പോര്
ജിതന്‍ റാം മാഞ്ചിയുടെ വരവോടെ എന്‍ഡിഎയില്‍ വിള്ളലാണ്. മാഞ്ചി വന്നാല്‍ എല്‍ജെപിയുടെ വോട്ടുബാങ്ക് ഇടിയും. സംസ്ഥാനത്തെ 16 ശതമാനത്തോളം വരുന്ന വിഭാഗമാണ് ദളിതുകള്‍. നിതീഷിനെ ശക്തിപ്പെടുത്താനാണ് എന്‍ഡിഎയില്‍ വരുന്നതെന്ന് ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച നേതാവ് ഡാനിഷ് റിസ്വാന്‍ പറഞ്ഞു. ചിരാഗ് പാസ്വാന്‍ ഭീഷണി തുടര്‍ന്നാല്‍ അവര്‍ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നും റിസ്വാന്‍ ഭീഷണിപ്പെടുത്തി. ജെഡിയുവിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് എല്‍ജെപി തീരുമാനിച്ചിരിക്കുന്നത്. ഇതോടെ സഖ്യം പൊളിയുന്നതിന്റെ വക്കിലാണ്.
ഈ കോട്ടകളില്‍ ഉറപ്പ്
മഹാസഖ്യത്തില്‍ വിജയം ഉറപ്പുള്ള മണ്ഡലങ്ങളാണ് ഇപ്പോള്‍ കൂടുതല്‍. ദരൗലി, തരാരി, ബല്‍റാംപൂര്‍, എന്നിവ ഉറച്ച കോട്ടകളാണ്. മോട്ടിഹാരി, മധുബനി, ബെഗുസരായ്, മുംഗര്‍, ഹസാരിബാഗ്, അരാ, പട്‌ന എന്നിവ ഇടതുകോട്ടകളാണ്. സിപിഎംഎല്ലിനാണ് ഇവിടെ വലിയ വോട്ടുബാങ്കുള്ളത്. ബോജ്പൂര്‍, മഗധ് മേഖലയിലാണ് ഇവരുടെ സ്വാധീനം. വളരെ പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളും ദളിത് വിഭാഗവും ഇവരുടെ കൂടെയാണ്. കോണ്‍ഗ്രസ് കനയ്യ കുമാറിനെ അടക്കം കൂടെ നിര്‍ത്തുന്നത് ഈ ജാതിസമവാക്യം മാറ്റിയെഴുതുന്നതിനാണ്.