'അടിസ്ഥാനരഹിതം', ഗാന്ധി കുടുംബത്തിന്റെ രാജി വാർത്തകൾ തള്ളി കോൺഗ്രസ്
ദില്ലി: ഗാന്ധി കുടുംബം പാര്‍ട്ടിയുടെ നേതൃപദവികള്‍ രാജി വെക്കുമെന്നുളള റിപ്പോര്‍ട്ടുകള്‍ തളളി കോണ്‍ഗ്രസ്. 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വികളുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് സോണിയാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിയുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും നേതൃപദവികള്‍ രാജി വെച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നാളെ ദില്ലി എഐസിസി ആസ്ഥാനത്ത് ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ രാജി പ്രഖ്യാപനമുണ്ടായേക്കും എന്നായിരുന്നു വാര്‍ത്തകള്‍.
ഗാന്ധി കുടുംബം നേതൃപദവികള്‍ രാജി വെക്കുമെന്നുളള വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചു. അതേസമയം പ്രവര്‍ത്തക സമിതി യോഗത്തില്‍ വിമര്‍ശന സ്വരങ്ങള്‍ നേതൃത്വത്തിന് എതിരെ ഉയര്‍ന്നേക്കും എന്നാണ് കരുതുന്നത്. ജി 23 നേതാക്കള്‍ ഇതിനകം തന്നെ നേതൃമാറ്റം എന്ന ആവശ്യം ഉയര്‍ത്തിക്കഴിഞ്ഞു.

ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ് നേരിട്ടത്. രാജ്യത്ത് കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ പഞ്ചാബില്‍ പാര്‍ട്ടിക്ക് ഇത്തവണ ഭരണം നഷ്ടപ്പെട്ടു. ദില്ലിയില്‍ കോണ്‍ഗ്രസിനെ വീഴ്ത്തിയ ആം ആദ്മി പാര്‍ട്ടി തന്നെയാണ് പഞ്ചാബിലും പാര്‍ട്ടിക്ക് വില്ലനായത്. വലിയ മാര്‍ജിനില്‍ ആണ് പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ തോല്‍വി. മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി, സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു അടക്കമുളളവര്‍ തോറ്റു. അമരീന്ദര്‍ സിംഗിന്റെ കാര്യത്തില്‍ നേതൃത്വമെടുത്ത തീരുമാനം ഇതോടെ നാളെ യോഗത്തില്‍ വിമര്‍ശന വിധേയമായേക്കും.
തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ച ഗോവയിലും മണിപ്പൂരിലും ഉത്തരാഖണ്ഡിലും ബിജെപിക്കെതിരെ ശക്തമായ പോരാട്ടം പോലും കാഴ്ച വെക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടി അക്ഷരാര്‍ത്ഥത്തില്‍ തുടച്ച് നീക്കപ്പെട്ട മട്ടാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആകെയുളള 403ല്‍ 7 സീറ്റുകള്‍ കിട്ടിയെങ്കില്‍ ഇത്തവണ അത് വെറും രണ്ടായി കുറഞ്ഞു. 2.4 ശതമാനം വോട്ട് മാത്രമാണ് കോണ്‍ഗ്രസിന് യുപിയില്‍ നിന്ന് ലഭിച്ചത്.












Click it and Unblock the Notifications