സംഘടന ചട്ടക്കൂട് അടിമുടി പൊളിക്കാൻ കോൺഗ്രസ്; യുവാക്കളും മുതിർന്നവരും..നാല് മേഖലകളിലേക്ക്, ഇതാദ്യം
ദില്ലി: മല്ലികാർജ്ജുൻ ഖാർഗെ-ശശി തരൂർ പോരാട്ടത്തിൽ ആര് വിജയിക്കുമെന്നതാണ് ഇനി അറിയാനുള്ളത്. അധ്യക്ഷനായാൽ പാർട്ടിയിൽ വലിയ മാറ്റം കൊണ്ടുവരുമെന്ന് ഇരുവരും ഒരുപോലെ ആവർത്തിക്കുന്നു. അധ്യക്ഷ തിരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിയിൽ പല പുതുപരീക്ഷണങ്ങളും നടപ്പാക്കുമെന്നാണ് പാർട്ടി വൃത്തങ്ങളും നൽകുന്ന സൂചന. അധ്യക്ഷന് കീഴിൽ മേഖലാടിസ്ഥാനത്തിൽ വർക്കിംഗ് പ്രസിഡന്റുമാരെ നിയോഗിക്കുമെന്നതാണ് ഇതിൽ പ്രധാനം.

ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാളാണ് ഇനി കോൺഗ്രസിനെ നയിക്കുക. അതുകൊണ്ട് തന്നെ പുതിയ അധ്യക്ഷന് കീഴിൽ എല്ലാം അധികാരങ്ങളും കേന്ദ്രീകരിക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. മാത്രമല്ല ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് കരുത്തുറ്റ നിരയെ തന്നെ പാർട്ടിയിൽ സജ്ജമാക്കുകയെന്ന ലക്ഷ്യവും പുതിയ ആലോചനകൾക്ക് പിന്നിലുണ്ട്.

കുറഞ്ഞത് അഞ്ച് വർക്കിംഗ് പ്രസിഡന്റുമാരെ നിയോഗിക്കാനാണ് ആലോചന. നേരത്തേ തന്നെ ഇത്തരത്തിലുള്ളൊരു ഉടച്ച് വാർക്കൽ നിർദ്ദേശം പാർട്ടിയിൽ ഉയർന്നിരുന്നു. മാത്രമല്ല ഉദയ്പൂർ ചിന്തൻ ശിബിരത്തിലും ഇക്കാര്യം ചർച്ച ചെയ്യപ്പെട്ടിരുന്നു. തെക്ക്, വടക്ക് , കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെ മേഖല തിരിച്ച് നേതാക്കൾക്ക് ചുമതല നൽകാമെന്ന സാധ്യതയാണ് ഇപ്പോൾ പരിശോധിക്കുന്നത്.

അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജ്ജുൻ ഖാർഗെ തന്റെ പ്രകടനപത്രികയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വർക്കിംഗ് പ്രസിഡന്റുമാർ വേണമോ അതോ വൈസ് പ്രസിഡന്റോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതുണ്ട്. അധ്യക്ഷ തിരഞ്ഞെടുപ്പിന് പിന്നാലെ നടക്കുന്ന എ ഐ സി സി പ്ലീനറി സമ്മേളനത്തിലായിരിക്കും ഇത് സെബന്ധിച്ച് തീരുമാനം എടുക്കുക.

പൊതുതിരഞ്ഞെടുപ്പിന് തയ്യാറെടുക്കുമ്പോൾ യുവാക്കൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രാതിനിധ്യം ലഭിക്കുന്ന തരത്തിലായിരിക്കും ടീം. ആരൊക്കെ എന്ന കാര്യത്തിൽ അന്തിമ തീരുനമാനമായിട്ടില്ലെങ്കിലും ഇതിൽ രാജസ്ഥാനിൽ നിന്നുള്ള നേതാവ് സച്ചിൻ പൈലറ്റിനെ ഉൾപ്പെടുത്തിയേക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് പ്രതിസന്ധി ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കും ഇത് എന്നാണ് വിലയിരുത്തലുകൾ.

അതേസമയം കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥിയായ മല്ലികാർജ്ജുൻ ഖാർഗെയും എതിർ സ്ഥാനാർത്ഥി ശശി തരൂരും പ്രചരണം ആരംഭിച്ച് കഴിഞ്ഞു. സമയവായ സ്ഥാനാർത്ഥി എന്ന നിലയ്ക്കുള്ള ചർച്ചകൾ തരൂരുമായി നടത്തിയിരുന്നുവെന്നും എന്നാൽ മത്സരം വേണമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്നും ഖാർഗെ പറഞ്ഞു. അതേസമയം ഖാർഗെ അധ്യക്ഷനായാൽ പാർട്ടിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ശശി തരൂർ പ്രതികരിച്ചത്. തനിക്ക് പിന്തുണ ഏറുകയാണെന്നും തരൂർ അവകാശപ്പെട്ടിരുന്നു.












Click it and Unblock the Notifications