കോവിഡ് രണ്ടാം തരംഗം: ലോക്ക് ഡൗണിനുള്ള സാഹചര്യമില്ലെന്ന് അമിത് ഷാ
കഴിഞ്ഞ വർഷം ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ വാക്സിൻ സൗകര്യം ഇല്ലായിരുന്നു
കോവിഡിന്റെ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ഇന്ത്യ. തുടർച്ചയായ നാലാം ദിവസവും കോവിഡ് രോഗികളുടെ പ്രതിദിന നിരക്ക് രണ്ട് ലക്ഷത്തിന് മുകളിലാണെന്നാണ് അനൗദ്യോഗിക കണക്കുകൾ. നിലവിലെ പ്രത്യേക സാഹചര്യത്തിൽ രാജ്യത്തെ പല നഗരങ്ങളും ലോക്കഡൗണിന് സമാനമായ നിയന്ത്രണങ്ങളിലേക്ക് നീങ്ങി കഴിഞ്ഞു. എങ്ങനെയും രോഗവ്യാപനം നിയന്ത്രിക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് അധികൃതർ.
അതേസമയം രാജ്യത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ആദ്യം ലോക്ക് ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ നിന്നും രാജ്യം ഏറെ മാറി കഴിഞ്ഞു. കഴിഞ്ഞ വർഷം ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ വാക്സിൻ സൗകര്യം ഇല്ലായിരുന്നു. വെൻറിലേറ്റർ സൗകര്യങ്ങളും പരിമിതമായിരുന്നു എന്നാൽ ഇപ്പോൾ ആ സാഹചര്യം മാറിയെന്നും ഷാ ചൂണ്ടിക്കാട്ടി.

കോവിഡിനെ തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നത് ശരിയല്ല. തെരഞ്ഞെടുപ്പ് നടക്കാത്ത സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം ഉണ്ടാവുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പുണ്ടോ?. അവിടെ 60,000ത്തോളം പേർക്കാണ് കോവിഡ് ബാധിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിൽ 4000 പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രക്കും പശ്ചിമബംഗാളിനും സഹായമെത്തിക്കുന്നുണ്ട്. പക്ഷേ കോവിഡിനെ തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല.
കോവിഡ് രണ്ടാം തരംഗത്തെ പരാജയപ്പെടുത്താൻ രാജ്യത്തിന് കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതീക്ഷ പങ്കുവെച്ചു. വാക്സിൻ ഉൽപാദനം കൂട്ടാനും ആശുപത്രികളിലെ കോവിഡ് കിടക്കകളുടെ എണ്ണം വർധിപ്പിക്കാനും അടിയന്തര നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്ത് അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കും. സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയ്ക്ക് പുറമെ ഉത്തർപ്രദേശിലും ഞായറാഴ്ച കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യപ്രദേശിൽ ഭോപ്പാൽ ഉൾപ്പെടെ മൂന്ന് നഗരങ്ങളിൽ കർഫ്യൂ ഈ മാസം 26 വരെ നീട്ടി. ചത്തീസ്ഗഡിലും നിയന്ത്രണങ്ങൾ തുടരുകയാണ്. റായ്പുർ റെഡ് സോണായി പ്രഖ്യാപിച്ചു. ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ തുടരുകയാണ്. നിയന്ത്രണങ്ങൾ ലംഘിച്ചാൽ അറസ്റ്റ് ഉൾപ്പടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നാണ് ഡൽഹി പൊലീസിന്റെ മുന്നറിയിപ്പ്.
കേരളത്തിലും കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. ഉയര്‍ന്ന തോതില്‍ വ്യാപനം നടക്കുന്ന പ്രദശങ്ങളിലും മാര്‍ക്കറ്റുകളിലും മൊബൈല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിംഗ് യൂണിറ്റുകള്‍ ഉപയോഗപ്പെടുത്തും. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും സഹകരിച്ച് ഏകോപിതമായി കാര്യങ്ങള്‍ നീക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
വീണ്ടും മുംബൈ, മൂന്നാം തോൽവി വഴങ്ങി ഹൈദരാബാദ്, ചിത്രങ്ങൾ കാണാം
വിവാഹം, ഗൃഹപ്രവേശം ഉള്‍പ്പെടെയുള്ള പൊതുപരിപാടികള്‍ നടത്തുന്നതിന് നേരത്തെ ഉണ്ടായിരുന്നതുപോലെ മൂന്‍കൂര്‍ അനുമതി വാങ്ങണം. ഇൻഡോർ പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം എഴുപത്തിയഞ്ചായും ഔട്ട്ഡോർ പരിപാടികളിൽ നൂറ്റമ്പതായും പരിമിതപ്പെടുത്തി. എല്ലായിടത്തും ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. തിയറ്ററുകളും, ബാറുകളും ഉള്‍പ്പെടെ ഇന്ന് മുതല്‍ രാത്രി 9 മണിവരെ മാത്രമെ പ്രവര്‍ത്തിക്കുകയുള്ളൂ. തിയേറ്ററുകളിൽ അമ്പതുശതമാനം പേർക്കുമാത്രമാണ് അനുമതിയുള്ളത്.
ക്യൂട്ട് ലുക്കില്‍ തിളങ്ങി ഇഷ റെബ്ബയുടെ ഫോട്ടോ ഷൂട്ട്, സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കി ചിത്രങ്ങള്‍












Click it and Unblock the Notifications