റിയാലിറ്റി ഷോയിലെ അശ്ലീല പരാമർശം; രൺവീർ അലാബാദിയക്കെതിരെ വിമർശനം, പിന്നാലെ ക്ഷമാപണവും
മുംബൈ: ഡാർക്ക് ഹ്യൂമർ എന്ന പേരിൽ റിയാലിറ്റി ഷോയ്ക്കിടെ അശ്ലീല പരാമർശം നടത്തിയ പ്രമുഖ യൂട്യൂബർ അലാബാദിയക്കെതിരെ ഇന്റർനെറ്റിൽ പ്രതിഷേധം ആഞ്ഞടിക്കുന്നു. ബിയർ ബൈസെപ്‌സ് എന്നറിയപ്പെടുന്ന രൺവീർ അടുത്തിടെയാണ് പ്രമുഖ റിയാലിറ്റി ഷോയായ സമയ് റാണയുടെ 'ഇന്ത്യാസ് ഗോട്ട് ടാലന്റ്' എന്ന പരിപാടിയിൽ വിധികർത്താവായി എത്തിയത്. ഇവിടെ വച്ച് നടത്തിയ മോശം പരാമർശമാണ് രൺവീറിന് വിനയായിരിക്കുന്നത്.
ഇതിന് പിന്നാലെ താരത്തിന് എതിരെ പരാതിയും ഉയർന്നിട്ടുണ്ട്. മാതാപിതാക്കളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളുടെ പേരിലാണ് യൂട്യൂബർക്കെതിരെ പരാതി ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ രൺവീറിന് എതിരെ വ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് നിയമ നടപടികളിലേക്ക് കൂടി കടക്കുന്നത്.

ബോംബെ ഹൈക്കോടതി അഭിഭാഷകരായ ആശിഷ് റേയും പങ്കജ് മിശ്രയും മുംബൈ പോലീസ് കമ്മീഷണർ വിവേക് ഫാൽശങ്കറിനും സംസ്ഥാന വനിതാ കമ്മീഷനും വിഷയത്തിൽ കത്തയച്ചിട്ടുണ്ട്. റിയാലിറ്റി ഷോയിൽ നടത്തിയ പരാമർശങ്ങൾ സ്ത്രീകളെ അനാദരിക്കുന്നതാണെന്നും നടപടിയെടുക്കണമെന്നും അവർ കത്തിൽ ആവശ്യപ്പെട്ടു.
ഷോയിൽ നിന്നുള്ള ഒരു ചെറിയ ക്ലിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. "നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളുടെ ജീവിതകാലം മുഴുവൻ എല്ലാ ദിവസവും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കാണണോ അതോ ഒരിക്കൽ അതിൽ ചേർന്നിട്ട് അത് എന്നെന്നേക്കുമായി നിർത്തുമോ." അലാബാദിയ ഒരു മത്സരാർത്ഥിയോട് ചോദിക്കുന്നത് വീഡിയോയിൽ കാണാം.
സ്ത്രീകളുടെ ശരീരത്തെക്കുറിച്ചുള്ള അശ്ലീലവും ആക്ഷേപകരവുമായ പ്രസ്‌താവനകളാണ് പരാതിയിൽ അഭിഭാഷകർ ചൂണ്ടിക്കാണിക്കുന്നത്. ഈ പരാമർശങ്ങൾ കുട്ടികളുടെ മനസിൽ മാതാപിതാക്കളെ കുറിച്ച് അനുചിതമായ ചിന്തകൾ പരത്തുന്നുവെന്നും പരാതി പറയുന്നു. യൂട്യൂബിലൂടെ പണം സമ്പാദിക്കുന്നതിനായി ഇവർ മോശം പ്രസ്‌താവനകൾ നടത്തുകയാണെന്നും പരാതിയിൽ ആരോപിക്കുന്നു.
ഇതിന് പുറമെ രാഹുൽ ഈശ്വറും വിഷയത്തിൽ പരാതി നൽകിയിട്ടുണ്ട്. പ്രായപരിധിയില്ലാതെ പൊതു പ്ലാറ്റ്‌ഫോമിൽ അശ്ലീലവും അസഭ്യവുമായ ഉള്ളടക്കം പ്രമോട്ട് ചെയ്‌തതിന് യൂട്യൂബർക്കെതിരെ ഭാരതീയ ന്യായ സംഹിത ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് പ്രകാരം എഫ്ഐആർ ആവശ്യപ്പെട്ടാണ് രാഹുൽ ഈശ്വർ പരാതി നൽകിയത്.
സംഭവം വിവാദമായതിന് പിന്നാലെ ക്ഷമാപണവുമായി രൺവീർ തന്നെ രംഗത്ത് വന്നിട്ടുണ്ട്. 'എന്റെ അഭിപ്രായം അനുചിതമായിരുന്നു എന്ന് മാത്രമല്ല, ഒരു തമാശ പോലും ആയിരുന്നില്ല. ഹാസ്യം എന്റെ ശക്തിയല്ല. മാപ്പ് പറയാൻ വേണ്ടി മാത്രമാണ് ഞാൻ ഇവിടെ വന്നത്' രൺവീർ തന്നെ പങ്കുവച്ച വീഡിയോയിൽ പറയുന്നു.












Click it and Unblock the Notifications