മോദിക്കെതിരെ ദില്ലി ആര്‍ച്ച് ബിഷപ്പ്.... ജനാധിപത്യം ഭീഷണിയില്‍, രാജ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു!!
മോദിക്കെതിരെ ദില്ലി ആര്‍ച്ച് ബിഷപ്പ്
ദില്ലി: ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളുടെ സ്ഥിതി അതിദയനീയമാണെന്ന് അടുത്തിടെ പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. നിരവധി അതിക്രമങ്ങളും അവര്‍ക്ക് നേരിടേണ്ടി വരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഹിന്ദുക്കളെ മാത്രം സഹായിക്കുകയാണെന്ന് അടുത്തിടെ ക്രിസത്യന്‍ സഭകള്‍ ആരോപിച്ചിരുന്നു. മേഘാലയയില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ അവര്‍ ആഹ്വാനം ചെയ്യുകയും അത് വിജയകരമായി അവര്‍ നടപ്പാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മോദി സര്‍ക്കാരിനെതിരെ പ്രത്യക്ഷമായി തന്നെ രംഗത്തെത്തിയിരിക്കുകയാണ് ദില്ലി ആര്‍ച്ച് ബിഷപ്പ്.
2019 ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണെന്നും ജനാധിപത്യത്തെ ചോദ്യം ചെയ്യുന്ന ശക്തികളെ രാജ്യത്ത് നിന്ന് തുരത്തണമെന്നുമാണ് ദില്ലി ആര്‍ച്ച് ബിഷപ്പ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതില്‍ നിന്ന് ക്രിസ്ത്യന്‍ സഭകള്‍ ബിജെപിക്കെതിരെ തിരിഞ്ഞിരിക്കുന്നതായി മനസിലാക്കാന്‍ സാധിക്കും. അതേസമയം പരാമര്‍ശം വന്‍ വിവാദമായിട്ടുമുണ്ട്.
രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാം
ദില്ലിയിലെ എല്ലാ ക്രിസ്ത്യന്‍ പള്ളികള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും കഴിഞ്ഞ ദിവസം ആര്‍ച്ച് ബിഷപ്പ് കത്തയച്ചിരുന്നു. പ്രത്യേക സര്‍ക്കുലറും നല്‍കിയിരുന്നു. രാജ്യത്തിന് വേണ്ടി മനമുരുകി പ്രാര്‍ത്ഥിക്കാനാണ് നിര്‍ദേശം. വെള്ളിയാഴ്ച്ചയ്കളില്‍ ഉപവാസം അനുഷ്ഠിക്കാനും നിര്‍ദേശമുണ്ട്. ആര്‍ച്ച് ബിഷപ്പ് അനില്‍ കൗട്ടോയുടെ കത്ത് സഭകളില്‍ ഏറ്റെടുത്തിട്ടുണ്ടെന്നാണ് സൂചന. ഇതോടെ ഹിന്ദു സഭകളും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മോദി സര്‍ക്കാരിനെതിരെ ക്രിസ്ത്യന്‍ സഭകള്‍ തിരിഞ്ഞിരിക്കുന്നതായി വ്യക്തമാക്കുന്നതാണ് ആര്‍ച്ച് ബിഷപ്പിന്റെ കത്ത്.
ജനാധിപത്യത്തിന് ഭീഷണി
രാജ്യം അതിഭീകരമായ രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കത്തില്‍ പറയുന്നു. ജനാധിപത്യ മൂല്യങ്ങള്‍ക്കും ഭരണഘടനയ്ക്കും രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും വെല്ലവിളിയാണ് ഇത്തരം സാഹചര്യം. 2019ലെ പൊതുതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ എല്ലാവരും തുടങ്ങി കഴിഞ്ഞു. ഇതിനെ മറികടക്കാനുള്ള കാര്യങ്ങളാണ് നമുക്ക് ഉണ്ടാക്കേണ്ടത്. പുതിയൊരു സര്‍ക്കാരായിരിക്കണം 2019ല്‍ അധികാരത്തിലെത്തേണ്ടത്. അതിനായി നമുക്ക് പ്രാര്‍ത്ഥിക്കാമെന്നും അനില്‍ കൗട്ടോ പറഞ്ഞു. മെയ് 13 മുതല്‍ പ്രാര്‍ത്ഥന തുടങ്ങണമെന്നാണ് നിര്‍ദേശം. അന്നാണ് ക്രിസ്തീയ സഭകള്‍ പ്രത്യേക ചടങ്ങുകള്‍ നടത്തിയത്.
പുരോഗമനപരമായ ചിന്ത വേണം
കത്ത് മോദി സര്‍ക്കാരിനെതിരെയുള്ള കടന്നാക്രമണമായിട്ടാണ് രാഷ്ട്രീയ നിരീക്ഷര്‍ വിലയിരുത്തുന്നത്. ബിജെപിയും അത് തന്നെയാണ് കരുതുന്നത്. കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി ഇതിനെ വിമര്‍ശിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി പ്രയത്‌നിച്ച് കൊണ്ടിരിക്കുകയാണ്. ഒരു മതത്തെയും പ്രത്യേകമായി അദ്ദേഹം പരിഗണിക്കാറില്ല. എല്ലാവരെയും തുല്യമായിട്ടാണ് അദ്ദേഹം കാണുന്നത്. അതുകൊണ്ട് പുരോഗമനപരമായി ചിന്തിക്കൂ എന്ന് മാത്രമാണ് ക്രിസ്തീയ സഭകളോട് പറയാനുള്ളതെന്ന് മന്ത്രി പറഞ്ഞു. അതേസമയം ഒരു മതവിഭാഗത്തോട് ഈ പാര്‍ട്ടിയെ ഒഴിവാക്കണമെന്നും മറ്റൊരു പാര്‍ട്ടിക്ക് തന്നെ വോട്ടു ചെയ്യ്ണമെന്നും പറയുന്നത് മതനിരപേക്ഷതയ്ക്ക് ചേര്‍ന്നതല്ലെന്നും ബിജെപി നേതാവ് ഷൈന പറഞ്ഞു.
ആര്‍എസ്എസും രംഗത്ത്
ആര്‍ച്ച് ബിഷപ്പിന്റെ നിര്‍ദേശത്തിനെതിരെയും ക്രിസ്തീയ സഭകള്‍ക്കെതിരെയും ആര്‍എസ്എസും ര ംഗത്തെത്തിയിട്ടുണ്ട്. മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും നേരെയുള്ള തുറന്ന ആക്രമണമാണ് ആര്‍ച്ച് ബിഷപ്പിന്റേതെന്ന് ആര്‍എസ്എസ് നേതാവ് രാകേഷ് സിന്‍ഹ പറഞ്ഞു. ഇത് വത്തിക്കാന്റെ നേരിട്ടുള്ള ഇടപെടലാണ്. ഇവരെ റോമിലുള്ള മാര്‍പ്പാപ്പയാണ് നിയമിക്കുന്നത്. ഇതില്‍ അവര്‍ തീര്‍ച്ചയായും ഇടപെട്ടിട്ടുണ്ടാകും. അവര്‍ക്ക് ഇന്ത്യയെന്ന രാജ്യത്തോട് കൂറും ആത്മാര്‍ത്ഥതയുമില്ല. അവര്‍ക്ക് മാര്‍പ്പാപ്പയോട് മാത്രമാണ് കൂറെന്നും സിന്‍ഹ ആരോപിച്ചു. അതേസമയം ആരോപണം വര്‍ഗീയതലത്തിലേക്ക് കൊണ്ടുപോകാനാണ് ഇപ്പോള്‍ ബിജെപിയും ശ്രമിച്ച് കൊണ്ടിരിക്കുന്നത്.
മോദിയെ ഉദ്ദേശിച്ചല്ല
കത്ത് വിവാദമായതോടെ സ്വന്തം നിലപാടിനെ പ്രതിരോധിച്ച് ആര്‍ച്ച് ബിഷപ്പ് അനില്‍ കൗട്ടോ രംഗത്തെത്തി. തന്റെ പ്രസ്താവന നരേന്ദ്ര മോദി സര്‍ക്കാരിന് ഒരുകുഴപ്പവും ഉണ്ടാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ പ്രസ്താവന പിന്‍വലിക്കാനോ മാപ്പുപറയാനോ താന്‍ തയ്യാറല്ലെന്ന് കൗട്ടോ വ്യക്തമാക്കി. തന്റെ കത്ത് രാഷ്ട്രീയ ഉദ്ദേശം വച്ചുള്ളതല്ല. പ്രാര്‍ത്ഥിക്കുക എന്നുള്ളത് എല്ലാവരും ചെയ്യുന്നതാണ്. അത് വ്യക്തിപരമായ കാര്യമാണ്. ആഴ്ച്ചയിലൊരിക്കല്‍ പ്രാര്‍ത്ഥിക്കണമെന്നാണ് ആവശ്യപ്പെട്ടത്. രാജ്യത്തെ പ്രശ്‌നങ്ങളാണ് ക്രിസ്തീയ സഭകള്‍ ഉയര്‍ത്തുന്നത്. അത് മോദി സര്‍ക്കാരിനെ ലക്ഷ്യം വച്ചുള്ളതല്ലെന്നും കൗട്ടോ പറഞ്ഞു.
Recommended Video
കർണാടക തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നു.. പരാതിയുമായി യെദ്യൂരപ്പ.. തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു!!
രാധികയുമായി കുമാരസ്വാമിക്ക് നിയമപ്രകാരമുള്ള ബന്ധമല്ലെന്ന് സോഷ്യല്‍ മീഡിയ!! ആരാണ് രാധിക കുമാരസ്വാമി