ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്; രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി, ഇടംനേടി പ്രമുഖർ
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 29 സ്ഥാനാർത്ഥികളുടെ പേര് ഉൾപ്പെടുന്ന പട്ടികയാണ് ബിജെപി പുറത്തിറക്കിയത്. രാജ്യതലസ്ഥാനത്ത് നടക്കാനിരിക്കുന്ന നിർണായക തിരഞ്ഞെടുപ്പിൽ ജയം കൊതിച്ച് പ്രമുഖരെ തന്നെയാണ് ബിജെപി കളത്തിൽ ഇറക്കുന്നത്. മുൻ എഎപി നേതാവായിരുന്ന കപിൽ മിശ്രയെയും ഹരീഷ് ഖുറാനയെയും ബിജെപി ഇക്കുറി രംഗത്തിറക്കിയിട്ടുണ്ട്.
കരവാൽ നഗർ മണ്ഡലത്തിലാണ് കപിൽ മിശ്ര മത്സരിക്കുക. മോത്തി നഗറിൽ ഹരീഷ് ഖുറാനയെയും കോണ്ട്‌ലിയിൽ പ്രിയങ്ക ഗൗതമിനെയും പാർട്ടി സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചു. കരുത്തരായ സ്ഥാനാർത്ഥികളെ തന്നെ രംഗത്തിറക്കി എഎപിയുടെ വെല്ലുവിളി മറികടക്കാമെന്നാണ് പാർട്ടി കരുതുന്നത്. 1998ന് ശേഷം ഡൽഹിയിൽ അധികാരത്തിന് പുറത്താണ് ബിജെപി.

മാത്രമല്ല കേന്ദ്രം ഭരിക്കുമ്പോഴും തലസ്ഥാനം ഇപ്പോഴും കൈപ്പിടിയിൽ ഒതുക്കാൻ കഴിയാത്തത് അവർക്കൊരു ക്ഷീണമാണ്. അതിനായി മികച്ച സ്ഥാനാർത്ഥികളെ തന്നെയാണ് അവർ മത്സര രംഗത്ത് കൊണ്ടുവന്നിരിക്കുന്നത്. രാജ് കരൺ ഖത്രി നരേലയിലും സൂര്യ പ്രകാശ് ഖത്രി തിമർപൂരിലും ഗജേന്ദ്ര ദരാലിനെ മുണ്ട്കയിലും ആയിരിക്കും മത്സരിക്കുക.
മനീഷ് ചൗധരിയെ ഓഖ്‌ലയിലും പ്രിയങ്ക ഗൗതം കോണ്ട്‌ലിയിലും (എസ്‌സി), അഭയ് വർമയെ ലക്ഷ്‌മി നഗറിലും അനിൽ ഗൗറിനെ സീലംപൂരിലുമാണ് പാർട്ടി മത്സരിപ്പിക്കുന്നത്. അതേസമയം, അരവിന്ദ് കെജ്രിവാളിന്റെ ഒന്നാം സർക്കാരിൽ മന്ത്രിയായിരുന്ന കപിൽ മിശ്ര 2019ലാണ് ബിജെപിയിലേക്ക് ചേക്കേറിയത്.
കഴിഞ്ഞ ആഴ്‌ചയാണ് ബിജെപി അവരുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയത്. ഈ ലിസ്‌റ്റിൽ ന്യൂഡൽഹി അസംബ്ലി മണ്ഡലത്തിൽ എഎപി നേതാവും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരെ പർവേഷ് വർമയെയും നിലവിലെ മുഖ്യമന്ത്രി അതിഷിയ്‌ക്കെതിരെ കൽക്കാജിയിൽ രമേഷ് ബിധുരിയെയും കൊണ്ടുവന്നിരുന്നു.
എന്നാൽ ഡൽഹിയിൽ ഇതുവരെയും ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് എഎപി പ്രധാനമായും അവരെ ആക്രമിക്കുന്നത്. ഏറ്റവും ഒടുവിൽ വിമർശനവുമായി അരവിന്ദ് കെജ്രിവാൾ രംഗത്ത് വന്നിരുന്നു. വിവാദ പ്രസ്‌താവനകളിലൂടെ പേരെടുത്ത രമേഷ് ബിധുരിയെയാവും ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി രംഗത്തിറക്കുക എന്നാണ് കെജ്രിവാൾ പറയുന്നത്.
ഇതോടെ ഡൽഹിയിൽ പോര് മുറുകുകയാണ്. ബിജെപിയും എഎപിയും തമ്മിലാണ് മത്സരം എന്നാണ് ഇരു കക്ഷികളും അവകാശപ്പെടുന്നത്. കോൺഗ്രസ് ചിത്രത്തിലേ ഇല്ലെന്നും എഎപി തന്നെ പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ ബിജെപി സ്ഥാനാർത്ഥി പട്ടിക നിർണായകമാണ്. അതിലും പ്രധാനമാണ് അവരുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. അതിൽ വൈകാതെ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് ലഭ്യമായ വിവരം.












Click it and Unblock the Notifications