ഡൽഹിയിൽ അങ്കത്തിനൊരുങ്ങി അരവിന്ദ് കെജ്രിവാൾ; എതിർ സ്ഥാനാർത്ഥികളായി രണ്ട് മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ?
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുന്ന രാജ്യതലസ്ഥാനത്തെ ശ്രദ്ധേയമായ സീറ്റുകളിൽ ഒന്നായ ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്രിവാളിന് കടുത്ത മത്സരം തന്നെ നേരിടേണ്ടി വരുമെന്ന് സൂചന. മുൻ ഡൽഹി മുഖ്യമന്ത്രിയും എഎപി മേധാവിയുമായ കെജ്രിവാൾ മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയാണ്. ഇവിടെ കെജ്രിവാളിന് എതിരായി രണ്ട് മുൻ മുഖ്യമന്ത്രിമാരുടെ മക്കളാവും രംഗത്തിറങ്ങുക എന്നാണ് ലഭ്യമായ വിവരം.
ബിജെപിയുടെയും കോൺഗ്രസിന്റെയും സ്ഥാനാർത്ഥികളായി രണ്ട് മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ എത്തുമെന്നാണ് സൂചന. ന്യൂഡൽഹി നിയോജക മണ്ഡലത്തിൽ നിന്ന് മത്സരത്തിന് തയ്യാറെടുക്കാൻ തന്നോട് പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡൽഹി മുൻ മുഖ്യമന്ത്രി സാഹിബ് സിംഗ് വർമയുടെ മകൻ പർവേഷ് വർമയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ബിജെപി സ്ഥാനാർത്ഥിയായി പർവേഷ് എത്തുമെന്നാണ് കരുതപ്പെടുന്നത്. നേരത്തെ തന്നെ മണ്ഡലത്തിൽ സന്ദീപ് ദീക്ഷിതിനെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു കഴിഞ്ഞു. മൂന്ന് തവണ ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിന്റെ മകനാണ് സന്ദീപ്. ഇതോടെയാണ് മുൻ മുഖ്യമന്ത്രിയും രണ്ട് മുഖ്യമന്ത്രിമാരുടെ മക്കളും തമ്മിലുള്ള പോരാട്ടത്തിനാണ് ന്യൂഡൽഹി മണ്ഡലം സാക്ഷ്യം വഹിക്കുക.
അടുത്ത വർഷം ഫെബ്രുവരിയിലാണ് രാജ്യതലസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. അതിനിടെ അരവിന്ദ് കെജ്രിവാൾ തന്റെ സിറ്റിങ് സീറ്റായ ന്യൂഡൽഹി മാറുമെന്ന് അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഒരു ചടങ്ങിനിടെ ഈ പ്രചാരണങ്ങൾ കെജ്രിവാൾ തള്ളിയിരുന്നു. താൻ ന്യൂഡൽഹിയിൽ നിന്ന് തന്നെ മത്സരിക്കുമെന്നാണ് കെജ്രിവാൾ അറിയിച്ചത്.
ഒരു മാറ്റവും ഉണ്ടാകില്ലെന്നും താൻ ന്യൂഡൽഹി സീറ്റിൽ നിന്നും മുഖ്യമന്ത്രി അതിഷി കൽക്കാജിയിൽ നിന്നും മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പർവേഷ് വർമയുടെയും സന്ദീപ് ദീക്ഷിതിന്റെയും വിഷയത്തിലും കെജ്രിവാൾ പ്രതികരിച്ചു.ഇരുവരും മുൻ മുഖ്യമന്ത്രിമാരുടെ മക്കളാണെന്നും താനൊരു ആം ആദ്‌മിയാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി നിയോജക മണ്ഡലത്തിലെ മത്സരം, മുഖ്യമന്ത്രിമാരുടെ മക്കളും സാധാരണക്കാരും തമ്മിലുള്ള പോരാട്ടമായിരിക്കുമെന്ന് മുൻ ഡൽഹി മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, പർവേഷ് വർമ്മയുടെ സ്ഥാനാർത്ഥിത്വം ഇതുവരെ തീരുമാനിക്കപ്പെട്ടിട്ടില്ല. ബിജെപിയുടെ സ്ഥാനാർത്ഥി പട്ടിക ഇതുവരെയും പുറത്തുവിടാത്തതാണ് കാരണം.
2013ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അന്നത്തെ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ ന്യൂഡൽഹി നിയോജക മണ്ഡലത്തിൽ നിന്ന് 25,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് എഎപി മേധാവി ദേശീയ തലത്തിൽ തന്നെ ശ്രദ്ധനേടിയത്. 2015ൽ അദ്ദേഹം ന്യൂഡൽഹിയിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയെ 31,000 വോട്ടുകൾക്ക് പരാജയപ്പെടുത്തി സഭയിലെത്തി. എന്നാൽ കഴിഞ്ഞ തവണ ഭൂരിപക്ഷം കുറഞ്ഞിരുന്നു.












Click it and Unblock the Notifications