സിജെപിക്ക് മുന്നിൽ വീണ്ടും മുട്ടുമടക്കി ഡൽഹി പോലീസ്, പ്രതിഷേധത്തിനൊടുവിൽ സ്വതന്ത്ര ഭരദ്വാജ് കസ്റ്റഡിയിൽ
ന്യൂ ഡല്‍ഹി: സിജെപി പ്രവര്‍ത്തക നിഷു ആസാദിന്റെ അച്ഛനെ സമരത്തിനിടെ ആക്രമിച്ചതായി വെളിപ്പെടുത്തിയ തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകന്‍ സ്വതന്ത്ര ഭരദ്വാജിനെ കസ്റ്റഡിലെടുത്ത് ഡല്‍ഹി പോലീസ്. കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധത്തിനൊടുവിലാണ് ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് തയ്യാറായത്. ഉത്തര്‍ പ്രദേശില്‍ വെച്ചാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്.
ജന്തര്‍ മന്തറില്‍ വെച്ച് നടന്ന സിജെപി പ്രതിഷേധത്തിനിടെയാണ് നിഷു ആസാദിന്റെ പിതാവായ സഞ്ജയ് കുമാര്‍ ആക്രമിക്കപ്പെട്ടത്. ദളിത് വിഭാഗത്തില്‍പ്പെടുന്ന വ്യക്തി ആയതിനാല്‍ സ്വതന്ത്ര ഭരദ്വാജിനെതിരെ എസ് സി, എസ് ടി വകുപ്പ് കൂടി എഫ്‌ഐആറില്‍ ചേര്‍ക്കുമെന്ന് പോലീസ് വ്യക്തമാക്കുന്നു.
സ്വതന്ത്ര ഭരദ്വാജിനെതിരെ കൊലപാതക ശ്രമക്കുറ്റം കൂടി ഉള്‍പ്പെടുത്തണമെന്ന് സിജെപി ആവശ്യപ്പെട്ടു. എന്നാല്‍ സഞ്ജയ് കുമാറിന്റെ പരിക്കുകള്‍ സംബന്ധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതിന് ശേഷം മാത്രമേ വധശ്രമത്തിനുളള വകുപ്പ് ഉള്‍പ്പെടുത്തുകയുളളൂ. സഞ്ജയ് കുമാറിനെ താന്‍ ആക്രമിച്ചതായി ഒരു പോഡ്കാസ്റ്റില്‍ സ്വതന്ത്ര ഭരദ്വാജ് വെളിപ്പെടുത്തിയതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ബിജെപിക്കും ഡല്‍ഹി പോലീസിനുമെതിരെ ഉയരുന്നത്.

സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രംഗ, ആസാദ് സമാജ് പാര്‍ട്ടി എംപി ചന്ദ്രശേഖര്‍ ആസാദ്, പപ്പു യാദവ് എംപി, സിജെപി പ്രവര്‍ത്തകര്‍ അടക്കം നിരവധി പേരാണ് പ്രതിഷേധവുമായി പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനിലെത്തിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായി പോലീസ് സ്‌റ്റേഷനിലെത്തിയിരുന്നു.
72 മണിക്കൂറിനുളളില്‍ സ്വതന്ത്ര ഭരദ്വാജിനെ കസ്റ്റഡിയിലെടുക്കും എന്ന് ഡല്‍ഹി പോലീസ് ഉറപ്പ് നല്‍കിയതോടെയാണ് സിജെപി അടക്കമുളളവര്‍ പ്രതിഷേധം അവസാനിപ്പിക്കാന്‍ തയ്യാറായത്. സിജെപി സമരത്തിനിടെ നിരവധി പ്രകോപനപരമായ വീഡിയോകള്‍ സ്വതന്ത്ര ഭരദ്വാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. തന്റെ കയ്യിലുളള ലാത്തിയും ഷൂസും ഡല്‍ഹി പോലീസിന്റേതാണ് എന്നാണ് ഇയാള്‍ വൈറലായ അഭിമുഖത്തില്‍ പറയുന്നത്.
കയ്യില്‍ ധരിച്ചിരിക്കുന്ന കട കൊണ്ട് സഞ്ജയ് കുമാറിന്റെ തലയോട്ടി അടിച്ച് പിളര്‍ന്നുവെന്നും 60 സ്റ്റിച്ചുകള്‍ വേണ്ടി വന്നുവെന്നും ഇയാള്‍ പറയുന്നു. വധശ്രമത്തിനുളള 307ാം വകുപ്പില്‍ വന്നിട്ടും തനിക്ക് ജയിലില്‍ കിടക്കേണ്ടി വന്നില്ലെന്നും ബിജെപി നേതാവ് കപില്‍ മിശ്ര വിളിച്ച് പറഞ്ഞത് പ്രകാരം പോലീസ് തന്നെ വിട്ടയച്ചുവെന്നും ഇയാള്‍ അവകാശപ്പെടുന്നുണ്ട്.



Click it and Unblock the Notifications