'പത്ത് കഷണം ഫ്രിഡ്ജിൽ', മകനുമായി ചേർന്ന് ഭർത്താവിനെ കൊന്ന് കഷണങ്ങളാക്കി ഭാര്യ
ദില്ലി: ശ്രദ്ധ വാള്‍ക്കര്‍ കൊലപാതകത്തിന്റെ നടുക്കം മാറുന്നതിന് മുന്‍പ് ദില്ലിയില്‍ നിന്ന് മറ്റൊരു ക്രൂര കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്ത്. കിഴക്കന്‍ ദില്ലിയിലെ പാണ്ഡവ് നഗറിലാണ് സംഭവം. മകന്റെ സഹായത്തോടെ പൂനം എന്ന യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നാണ് ദില്ലി പോലീസ് ക്രൈംബ്രാഞ്ച് പറയുന്നത്. പൂനത്തിന്റെ ആദ്യ വിവാഹത്തിലുണ്ടായ മകനാണ് കൊലപാതകത്തിന് സഹായം ചെയ്തത്. പൂനത്തിനേയും മകനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അന്‍ജന്‍ ദാസ് ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതികള്‍ ശരീരം പത്ത് കഷണങ്ങളായി വെട്ടി നുറുക്കി. ഈ ശരീര ഭാഗങ്ങള്‍ വീട്ടിലെ ഫ്രിഡ്ജിനുളളിലായിരുന്നു സൂക്ഷിച്ചിരുന്നത്. പ്രതികള്‍ ഈ ശരീര ഭാഗങ്ങള്‍ പല ദിവസങ്ങളിലായി നശിപ്പിക്കുകയും ചെയ്തുവെന്ന് പോലീസ് പറയുന്നു. കൊലപാതകം നടത്തിയതായി പൂനം കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
അന്‍ജന്‍ ദാസും നേരത്തെ ഒരു വിവാഹം കഴിച്ചിട്ടുളളതാണ്. പൂനത്തിന്റെ സ്വര്‍ണം അന്‍ജന്‍ ദാസ് വില്‍പന നടത്തുകയും പണം ആദ്യ ഭാര്യയ്ക്ക് നല്‍കുകയും ചെയ്തതിലുളള ദേഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്. അന്‍ജന്‍ ദാസിന്റെ ആദ്യ ഭാര്യയും എട്ട് മക്കളും ബീഹാറിലാണ് താമസിക്കുന്നത്. അന്‍ജന്‍ ദാസിനോടുളള രോഷം കാരണം പൂനം തന്റെ ആദ്യ വിവാഹത്തിലെ മകനായ ദീപകുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
2017ല്‍ ക്യാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്നാണ് പൂനത്തിന്റെ ആദ്യ ഭര്‍ത്താവ് മരണപ്പെട്ടത്. അതിന് ശേഷം പൂനം അന്‍ജന്‍ ദാസിനെ വിവാഹം കഴിച്ചു. അന്‍ജന്‍ ദാസിനെ കൊലപ്പെടുത്താനുളള പദ്ധതിയില്‍ ഒപ്പം ചേര്‍ന്നതിന് കാരണം തന്റെ ഭാര്യയെ അന്‍ജന്‍ ദാസ് ഉപദ്രവിച്ചിരുന്നതാണെന്നാണ് ദീപക് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ജൂണിലാണ് ദാസിനെ പ്രതികള്‍ കൊലപ്പെടുത്തിയത്. മദ്യത്തില്‍ മരുന്ന് കലര്‍ത്തി മയക്കിയ ശേഷമായിരുന്നു കൊലപാതകം. അതിന് ശേഷം ശരീരം വെട്ടിമുറിച്ച് കഷണങ്ങളാക്കി നശിപ്പിച്ചു. ഇതുവരെ ആറ് ശരീര ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ദിവസം മുഴുവന്‍ സുന്ദരികളായിരിക്കണോ? ഇതാ സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട ബ്യൂട്ടി ട്പിസുകള്‍
ജൂണിലാണ് പോലീസ് ചില ശരീര ഭാഗങ്ങള്‍ പാണ്ഡവ നഗറിന് സമീപത്ത് നിന്ന് കണ്ടെടുക്കുകയും കൊലപാതകത്തിന് കേസെടുക്കുകയും ചെയ്തത്. എന്നാല്‍ ശരീര ഭാഗങ്ങള്‍ പൂര്‍ണമായും അഴുകിയിരുന്നത് കൊണ്ട് പോലീസ് അന്വേഷണം കാര്യമായി മുന്നോട്ട് നീങ്ങിയില്ല. ശ്രദ്ധ വാള്‍ക്കര്‍ കൊലപാതകത്തിന് ശേഷം ഈ ശരീര ഭാഗങ്ങള്‍ ശ്രദ്ധയുടേതാണോ എന്ന സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇവ ഒരു പുരുഷന്റേതാണെന്ന് പിന്നീട് കണ്ടെത്തി. പാണ്ഡവ നഗറിന് സമീപത്തുളള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഒരു സ്ത്രീയും പുരുഷനും നിരന്തരമായി പല രാത്രികളിലും ഇവിടേക്ക് എത്തുന്നതായി കണ്ടെത്തിയത്. ഒരു വീഡിയോയില്‍ ദീപകിന്റെ കയ്യില്‍ ഒരു കവറുമുണ്ട്. തുടര്‍ന്ന് ഇവരെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് അന്‍ജന്‍ ദാസിനെ 6 മാസത്തോളമായി കാണാനില്ലെന്ന വിവരം പുറത്ത് വന്നത്. പൂനത്തിനെയും മകനേയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ഞെട്ടിക്കുന്ന കൊലപാതകം പുറലോകം അറിഞ്ഞത്.