മണ്ഡല പുനർനിർണയ ബില്ല്; നിർണായക നീക്കവുമായി വിജയ് സർക്കാർ, എംപിമാരുടെ യോഗം വിളിച്ചു ചേർക്കും
ചെന്നൈ: കേന്ദ്ര സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ലോക്‌സഭാ മണ്ഡല പുനർനിർണയ ബില്ല് ചർച്ച ചെയ്യുന്നതിനായി സംസ്ഥാനത്തെ എല്ലാ എംപിമാരുടെയും യോഗം വിളിച്ചുചേർക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. ശനിയാഴ്‌ചയാണ് യോഗം നടക്കുക. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക അറിയിപ്പിൽ എല്ലാ ലോക്‌സഭാ, രാജ്യസഭാ അംഗങ്ങളെയും യോഗത്തിലേക്ക് ക്ഷണിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്.
മണ്ഡല അതിർത്തി പുനർനിർണായ നടപടിയിലൂടെ തമിഴ്‌നാടിന്റെ താൽപര്യങ്ങൾക്ക് തിരിച്ചടിയുണ്ടാകുമെന്ന നിലപാടാണ് മുഖ്യമന്ത്രി വിജയ് നേരത്തെ സ്വീകരിച്ചിരുന്നത്. അതിനാൽ ഡിഎംകെ, കോൺഗ്രസ്, സിപിഎം, സിപിഐ, വിസികെ, എംഡിഎംകെ ഉൾപ്പെടെയുള്ള പാർട്ടികളിലെ എംപിമാരുടെ അഭിപ്രായം അദ്ദേഹം യോഗത്തിൽ തേടുമെന്നാണ് സൂചന.

അതേസമയം, പാർലമെന്റിന്റെ ഇരു സഭകളിലുമായി 30 എംപിമാരുള്ള ഡിഎംകെ, തങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചാൽ ഡീലിമിറ്റേഷൻ ബില്ലിനെ പിന്തുണയ്ക്കാൻ ആലോചിക്കുന്നതായി രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചകൾ ശക്തമാണ്. ഡിഎംകെ നേരത്തെ ഡിലിമിറ്റേഷൻ നടപടിയെ ശക്തമായി എതിർത്തിരുന്നു.
2025-ൽ ലോക്‌സഭാ സീറ്റുകളുടെ എണ്ണം നിലവിലെ നിലയിൽ തന്നെ 25 വർഷത്തേക്ക് മരവിപ്പിക്കണമെന്ന ആവശ്യവും പാർട്ടി മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, തമിഴ്‌നാടിന്റെ നിലവിലെ 7.2 ശതമാനം പ്രാതിനിധ്യ വിഹിതത്തിൽ മാറ്റമുണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചാൽ ബില്ലിനെ പിന്തുണയ്ക്കുന്ന കാര്യം പാർട്ടി പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടുത്തിടെ വിഷയത്തിൽ ഡിഎംകെയ്ക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഈ യോഗം നടക്കുന്നത്. ഡീലിമിറ്റേഷൻ ബില്ലിനെ പിന്തുണയ്ക്കുന്നവർ തമിഴ്‌നാടിന്റെ ഭാവിയെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും, സംസ്ഥാനത്തെ ജനങ്ങളുടെ താൽപര്യങ്ങൾക്കെതിരെ ബിജെപിക്ക് അവസരം ഒരുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
അതേസമയം, ഡീലിമിറ്റേഷൻ ബില്ലിന് ഡിഎംകെ പിന്തുണ നൽകുമെന്ന സൂചനയെ, കോൺഗ്രസിനെതിരായ രാഷ്ട്രീയ നീക്കമായും വിലയിരുത്തപ്പെടുന്നുണ്ട്. കോൺഗ്രസ് സഖ്യം വിട്ട് മുഖ്യമന്ത്രി വിജയ് നയിക്കുന്ന ടിവികെ സർക്കാരിനൊപ്പം ചേർന്നത് പിന്നിൽ നിന്ന് കുത്തിയതാണെന്ന് ഡിഎംകെ നേരത്തെ ആരോപിച്ചിരുന്നു.
മുൻ റിപ്പോർട്ടുകൾ പ്രകാരം, എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ അനുപാതത്തിൽ ലോക്‌സഭാ സീറ്റുകൾ വർധിപ്പിച്ച് നിലവിലെ പ്രാതിനിധ്യ സന്തുലിതാവസ്ഥ നിലനിർത്തണമെന്ന ഡിഎംകെയുടെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ, പാർലമെന്റിൽ ഡിലിമിറ്റേഷൻ ബില്ലിനെ പിന്തുണയ്ക്കാൻ പാർട്ടി തയ്യാറായേക്കും. നിലവിലെ സാഹചര്യത്തിൽ ഡിഎംകെ എംപിമാർ യോഗത്തിൽ പങ്കെടുക്കുമോ എന്നാണ് കണ്ടറിയേണ്ടത്.


Click it and Unblock the Notifications