മമതയില്‍ നിന്ന് നീതി ലഭിച്ചില്ല; കേസ് ഒതുക്കാന്‍ ശ്രമമെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍
കൊല്‍ക്കത്ത: യുവ ഡോക്ടറുടെ ബലാത്സംഗ കൊലയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ഇരയുടെ മാതാപിതാക്കള്‍. കേസന്വേഷണത്തില്‍ മമതയുടെയും കൊല്‍ക്കത്ത പോലീസിന്റെയും ഇടപെടലില്‍ ഇവര്‍ അതൃപ്തി അറിയിച്ചു. മകളുടെ ക്രൂരമായ കൊലയില്‍ നീതി ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിഷേധത്തെ അടിച്ചമര്‍ത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.
ഈ കേസ് വേഗത്തില്‍ ഒതുക്കിതീര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നടപടികളില്‍ ഒട്ടും സംതൃപ്തിയില്ല. മമതയില്‍ നിന്ന് നഷ്ടപരിഹാരം സ്വീകരിക്കാന്‍ ഞങ്ങള്‍ തയ്യാറായിട്ടില്ലെന്നും പിതാവ് എഎന്‍ഐയോട് പറഞ്ഞു.

അതേസമയം ഇതുവരെ അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. അതില്‍ കടുത്ത അതൃപ്തിയുണ്ട്. ഇതുവരെയുള്ള അന്വേഷണമൊന്നും കാര്യമായിട്ടൊന്നും കണ്ടെത്തിയിട്ടില്ല. പുരോഗതിയുണ്ടാവുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും പിതാവ് പറഞ്ഞു. മമത പറഞ്ഞത് എത്രയും വേഗം പ്രതികളെ പിടിക്കുമെന്നായിരുന്നു എന്നാല്‍ ഇതുവരെ ഒന്നും നടന്നിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.
മകള്‍ ആത്മഹത്യ ചെയ്തതാണെന്ന് ആശുപത്രിയില്‍ ഉള്ളവര്‍ ഓഗസ്റ്റ് ഒന്‍പതിന് രാവിലെ വിളിച്ചുപറയുകയായിരുന്നു. ആ സമയം ജോലിയിലായിരുന്നു ഞാന്‍. നിങ്ങളുടെ മകള്‍ക്ക് അസുഖമാണെന്ന് ആദ്യ കോള്‍ ചെയ്തപ്പോള്‍ ആശുപത്രിയില്‍ ഉള്ളവര്‍ പറഞ്ഞു. അടുത്ത തന്നെ നിമിഷം തന്നെ അവര്‍ ഫോണ്‍ വെച്ചു. അതിന് ശേഷം ഞാന്‍ വിളിച്ച് കാര്യം അന്വേഷിച്ചപ്പോള്‍ ആശുപത്രിയിലേക്ക് വരാനാണ് പറഞ്ഞതെന്നും ഇരയുടെ അമ്മ പറഞ്ഞു.
ആശങ്കപ്പെട്ട് ഒരിക്കല്‍ കൂടി ഞങ്ങള്‍ ആശുപത്രിയിലേക്ക് വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തയാള്‍ അസിസ്റ്റന്റ് സൂപ്പറാണെന്ന് പറഞ്ഞു. മകള്‍ ആത്മഹത്യ ചെയ്തുവെന്ന് ഇയാളാണ് പറഞ്ഞതെന്നും അമ്മ പറഞ്ഞു. പോലീസില്‍ നിന്ന് മാതാപിതാക്കളെ വിളിച്ച് മകള്‍ ആത്മഹത്യ ചെയ്തുവെന്ന് ആരും വിളിച്ചുപറഞ്ഞിട്ടില്ലെന്ന് കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ വിനീത് ഗോയല്‍ പറഞ്ഞു.
അതേസമയം മമത ബാനര്‍ജി പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രി നീതി ലഭിക്കുന്നതിനെ കുറിച്ചാണ് പറയുന്നത്. എന്നാല്‍ സാധാരണക്കാര്‍ നീതിക്കായി തെരുവില്‍ ഇറങ്ങിയപ്പോള്‍ ജയിലില്‍ അടയ്ക്കുകയാണ്. എന്നാല്‍ മമത നീതി വേണമെന്ന് ആവശ്യപ്പെട്ട് തെരുവില്‍ എത്തിയിരുന്നു. അതേ മമതയാണ് ഇപ്പോള്‍ ജനങ്ങളെ തടയുന്നതെന്നും ഇരയുടെ പിതാവ് പറഞ്ഞു.
ആശുപത്രിയിലെ ചെസ്റ്റ് മെഡിസിന്‍ വിഭാഗത്തിനും ഈ കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് പിതാവ് ആരോപിച്ചു. ഈ വിഭാഗത്തില്‍ നിന്നുള്ളവരോ കോളേജില്‍ നിന്നുള്ളവരോ ഞങ്ങളുമായി സഹകരിച്ചില്ല. ആ വിഭാഗം മൊത്തം ഈ കുറ്റകൃത്യത്തില്‍ പങ്കാളിയാണ്. ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. നിരവധി പേര്‍ ഇതില്‍ പങ്കാളികളാണെന്ന് ഉറപ്പാണ്. മൊത്തം ആ ഡിപ്പാര്‍ട്ട്‌മെന്റിലുള്ളവരും ഉത്തരവാദികളാണെന്ന് വിശ്വസിക്കുന്നു.
നിരവധി മൃതദേഹങ്ങള്‍ അവിടെ സംസ്‌കരിക്കാനുണ്ടായിരുന്നു. എന്നാല്‍ തന്റെ മകളുടെ മൃതദേഹം അവര്‍ ആദ്യം സംസ്‌കരിക്കുകയായിരുന്നു. മൂന്നോളം മൃതദേഹങ്ങള്‍ ആ സമയം അവിടെയുണ്ടായിരുന്നു. ഈ കേസ് ഒതുക്കി തീര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. പോലീസ് വേഗത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം മാറ്റാനാണ് ശ്രമിച്ചതെന്നും ഇരയുടെ അമ്മ പറഞ്ഞു.












Click it and Unblock the Notifications