ഡ്യൂപ്ലിക്കേറ്റ് വോട്ടർ ഐഡി കാർഡ് നമ്പർ; മൂന്ന് മാസത്തിനുള്ളിൽ പരിഹരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: ഡ്യൂപ്ലിക്കേറ്റ് വോട്ടർ ഐഡന്റിറ്റി കാർഡ് നമ്പറുകളുടെ കാര്യത്തിൽ വിവാദം ശക്തമാവുന്നതിനിടെ വിഷയം മൂന്ന് മാസത്തിനുള്ളിൽ പരിഹരിക്കുമെന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. വിഷയത്തിൽ കാര്യമായി എന്തോ മറയ്ക്കുന്നുണ്ടെന്ന് കമ്മീഷനെതിരെയും സർക്കാരിനെതിരെയും കഴിഞ്ഞ ദിവസങ്ങളിൽ ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇസിഐ നിലപാട് വ്യക്തമാക്കിയത്.
ഒരു പതിറ്റാണ്ട് കാലമായി രാജ്യത്ത് വിവിധ കോണുകളിൽ നിന്ന് ഉയരുന്ന പ്രധാന വിഷയങ്ങളിൽ ഒന്നാണ് ഡ്യൂപ്ലിക്കേറ്റ് വോട്ടർ ഐഡന്റിറ്റി കാർഡ് നമ്പറുകളുടേത്. ഇതിനാണ് പരിഹാരമാവാൻ പോവുന്നത്. ആഗോള തലത്തിൽ വോട്ടർമാരുടെ ഏറ്റവും വലിയ ഡാറ്റാബേസാണ് ഇന്ത്യയിലെ വോട്ടർ പട്ടികയെന്ന് പോൾ അതോറിറ്റി പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി.

99 കോടിയിലധികം രജിസ്‌റ്റർ ചെയ്‌ത വോട്ടർമാരാണ് ഇന്ത്യയിലുള്ളത്. ഡ്യൂപ്ലിക്കേറ്റ് ഇലക്ട്രൽ ഫോട്ടോ ഐഡന്റിറ്റി കാർഡ് (ഇപിഐസി) നമ്പറുകളുടെ കാര്യത്തിൽ, കമ്മീഷൻ ഇതിനകം തന്നെ ഇക്കാര്യം ശ്രദ്ധിച്ചിട്ടുണ്ടെന്നാണ് പ്രസ്‌താവന വ്യക്തമാക്കുന്നത്. എന്നാൽ ഇതൊരിക്കലും വീഴ്‌ച അല്ലെന്നും വോട്ടർക്ക് മറ്റെവിടെയും വോട്ട് രേഖപ്പെടുത്താൻ കഴിയില്ലെന്നുമാണ് കമ്മീഷൻ വ്യക്തമാക്കുന്നത്.
ഇപിഐസി നമ്പർ പരിഗണിക്കാതെ തന്നെ, ഒരു പ്രത്യേക പോളിംഗ് സ്‌റ്റേഷനിലെ വോട്ടർ പട്ടികയിൽ ലിങ്ക് ചെയ്‌തിരിക്കുന്ന ഒരു വോട്ടർക്ക് ആ പോളിംഗ് സ്‌റ്റേഷനിൽ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂവെന്നും മറ്റെവിടെയും പറ്റില്ലെന്നുമാണ് കമ്മീഷൻ ചൂണ്ടിക്കാണിക്കുന്നത്. ടെക്‌നിക്കൽ ടീമുമായും ബന്ധപ്പെട്ട അധികൃതരുമായും കൂടിയാലോചിച്ച ശേഷമാണ് പുതിയ തീരുമാനമെന്നാണ് കമ്മീഷൻ അറിയിച്ചത്.
നേരത്തെ വിവിധ സംസ്ഥാനങ്ങളിലെ ഡ്യൂപ്ലിക്കേറ്റ് വോട്ടർ ഐഡി കാർഡ് നമ്പറുകളുടെ വിഷയം തൃണമൂൽ കോൺഗ്രസ് ചൂണ്ടിക്കാണിക്കുകയും തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് മറച്ചുവെക്കുകയാണെന്ന് ആരോപിക്കുകയും ചെയ്‌തിരുന്നു. കൂടാതെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ഇത്തരം ഐഡി കാർഡുകൾ ഫോട്ടോ സഹിതം ചിലർ പങ്കുവയ്ക്കുകയും ചെയ്‌തിരുന്നു.
തൃണമൂലിന്റെ പ്രതികരണം
വിഷയത്തിൽ ഒടുവിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കുറ്റസമ്മതം നടത്തിയെന്നാണ് തൃണമൂൽ കോൺഗ്രസ് ഈ വാർത്തയോട് പ്രതികരിച്ചത്. ഒന്നിലധികം ആളുകൾക്ക് ഡ്യൂപ്ലിക്കേറ്റ് ഇപിഐസി നമ്പറുകൾ അനുവദിച്ചതിൽ ഇസിഐ ഒടുവിൽ കുറ്റം സമ്മതിച്ചിരിക്കുകയാണ്. ഇതെല്ലാം സംഭവിച്ചത് മുഖ്യമന്ത്രി മമത ബാനർജി ഇത് തുറന്നുകാട്ടിയത് കൊണ്ടാണ്; ടിഎംസി എംപി സാകേത് ഗോഖലെ ചൂണ്ടിക്കാട്ടി.
2000 മുതൽ ഇത് സംഭവിക്കുന്നുണ്ടെന്ന് കമ്മീഷൻ പറയുന്നുണ്ടെങ്കിൽ, അത് ചൂണ്ടിക്കാണിക്കുന്നത് വരെ 25 വർഷമായി ഒന്നും ചെയ്യാതിരുന്നത് എന്തുകൊണ്ട്? നിലവിൽ എത്ര ഡ്യൂപ്ലിക്കേറ്റ് ഇപിഐസികൾ നിലവിലുണ്ടെന്ന് കമ്മീഷൻ ഇപ്പോഴും വെളിപ്പെടുത്താത്തത് എന്തുകൊണ്ട്? ഒരാഴ്ച്ചക്കിടെ കമ്മീഷൻ രണ്ടാം തവണയാണ് കണ്ണിൽ പൊടിയിടുന്നത്; സാകേത് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications