ബിൽക്കിസ് ബാനു പീഡനക്കേസിലെ 11 പ്രതികളും നാട് വിട്ടതായി റിപ്പോർട്ട്, ഭയം കാരണമെന്ന് ബന്ധുക്കൾ
ദില്ലി: ബില്‍ക്കിസ് ബാനു പീഡനക്കേസിലെ പതിനൊന്ന് പ്രതികളും നാട് വിട്ടതായി റിപ്പോര്‍ട്ട്. ഗുജറാത്തിലെ ദോഹദ് ജില്ലയിലെ രന്‍ദിക്പൂര്‍ ഗ്രാമത്തിലാണ് പതിനൊന്ന് പ്രതികളുടേയും വീടുകള്‍. ഇന്ത്യാ ടുഡെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ എല്ലാവരും ഗ്രാമം വിട്ട് പോയതായി കണ്ടെത്തിയിരിക്കുന്നത്. ഗുജറാത്ത് കലാപകാലത്ത് ഗര്‍ഭിണിയായ ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളാണ് ഇവര്‍. അടുത്തിടെയാണ് ഇവരെ ഗുജറാത്ത് സര്‍ക്കാര്‍ ജയില്‍ മോചിതരാക്കിയത്.
'ഇങ്ങനെയെങ്കില്‍ കേരളം നിങ്ങള്‍ക്ക് നേരിട്ട് കൈ തരും': മോദിക്ക് നന്ദി പറഞ്ഞ് നടന്‍ ഹരീഷ് പേരടി
മാധ്യമസംഘം ആദ്യം സന്ദര്‍ശിച്ചത് പ്രതികളായ ശൈലേഷ് ഭട്ട്, മിതേഷ് ഭട്ട് എന്നിവരുടെ വീടുകളാണ്. എന്നാല്‍ ഇവരുടെ വീടുകള്‍ അടഞ്ഞ് കിടക്കുകയായിരുന്നു. 63കാരനായ ശൈലേഷ് ഭട്ട് കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന സമയത്ത് ബിജെപിയുടെ പ്രാദേശിക പ്രവര്‍ത്തകനായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ആഗസ്റ്റ് 15ന് ജയില്‍ മോചിതരായതിന് ശേഷം ശൈലേഷ് ഭട്ടോ മിതേഷ് ഭട്ടോ വീട്ടിലേക്ക് വന്നിട്ടില്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്.
മറ്റൊരു പ്രതിയായ രാധേശ്യാം ഷായുടെ വീടും പൂട്ടിക്കിടക്കുകയാണ്. വ്യാജ പീഡനക്കേസുകളില്‍ കുടുക്കും എന്നുളള ഭീഷണിയെ തുടര്‍ന്നാണ് പ്രതികള്‍ നാട് വിട്ടത് എന്ന് പ്രതികളില്‍ ഒരാളായ ബാകഭായിയുടെ ഭാര്യ മാംഗ്ലിബെന്‍ പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭര്‍ത്താവ് ജയിലില്‍ നിന്ന് വന്നത് മുതല്‍ അവര്‍ (മുസ്ലീം സമുദായം) അദ്ദേഹത്തിന് പിന്നിലും മറ്റുളളവര്‍ക്ക് പിന്നിലുമാണ്. മാര്‍ക്കറ്റില്‍ പോയാലോ അല്ലെങ്കില്‍ വീടിന് മുന്നില്‍ ഇരുന്നാലോ അവര്‍ ഫോട്ടോകളും വീഡിയോകളും എടുക്കാറുണ്ട്. മാത്രമല്ല പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു, മാംഗ്ലിബെന്‍ പറഞ്ഞു.
ഓണച്ചന്തത്തില്‍ തിളങ്ങി ദിലീപും കുടുംബവും; അടിപൊളി ഓണം ആശംസിച്ച് ആരാധകര്‍
ജയില്‍ മോചിതരായതിന് ശേഷം അവര്‍ ഭയത്തിലായിരുന്നു. തങ്ങള്‍ വളരെ പാവപ്പെട്ട ആളുകളാണ്. ദിവസം 100 രൂപ പോലും സമ്പാദിക്കുന്നവരല്ല. ചില ദിവസങ്ങളില്‍ അത് പോലുമില്ല. ചിലപ്പോള്‍ ബന്ധുക്കളുടെ വീട്ടിലേക്ക് പോകും. ്അവരും എല്ലാ ദിവസവും ഭക്ഷണം തന്നെന്ന് വരില്ല. മറ്റാരില്‍ നിന്നും ഒരു സഹായവും ഇല്ല. തങ്ങള്‍ ഭയത്തിലാണ് ജീവിക്കുന്നത്. തങ്ങളുടെ പുരുഷന്മാരെ ജയിലിലേക്ക് തിരിച്ച് അയക്കാനാണ് അവര്‍ ആവശ്യപ്പെടുന്നത്. അല്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. പേടിച്ചിട്ട് 11 പേരും ഗ്രാമം വിട്ടിരിക്കുകയാണ് എന്നും മാംഗ്ലിബെന്‍ പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.