ഛത്തീസ്ഗഡിലെ സുക്‌മയിൽ ഏറ്റുമുട്ടൽ; 16 മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു, രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്ക്
റായ്‌പൂർ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ 16 മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു. ഒരു പ്രധാന മാവോയിസ്‌റ്റ് വിരുദ്ധ ഓപ്പറേഷനിലാണ് ഇത്രയധികം പേരെ വധിച്ചത്. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഏറ്റുമുട്ടലിൽ പരിക്കേൽക്കുകയും ചെയ്‌തതായി അധികൃതർ അറിയിച്ചു. ഇവരുടെ ആരോഗ്യനില തൃപ്‍തികരമാണ്. പരിക്കേറ്റ ഉടൻ തന്നെ ഇവർക്ക് വൈദ്യസഹായം ലഭ്യമാക്കിയിരുന്നു. 16 മാവോയിസ്‌റ്റുകളുടെ മൃതദേഹങ്ങളാണ് ഇവിടെ നിന്ന് കണ്ടെടുത്തത്.
സംസ്ഥാന പോലീസിന്റെ ഒരു യൂണിറ്റായ ജില്ലാ റിസർവ് ഗാർഡിൽ (ഡിആർജി) ഉൾപ്പെട്ടവരാണ് പരിക്കേറ്റ ജവാന്മാർ രണ്ട് പേരും. മേഖലയിലെ കെർലാപാൽ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള വനത്തിൽ രാവിലെ 8 മണിയോടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്. നക്‌സലൈറ്റ് വിരുദ്ധ പ്രവർത്തനത്തിനായി സുരക്ഷാ ഉദ്യോഗസ്ഥരുടെ ഒരു സംയുക്ത സംഘം ഇവിടേക്ക് പുറപ്പെട്ടിരുന്നു. അതിന് ശേഷമാണ് മേഖലയിൽ വെടിവെപ്പുണ്ടായത്.

കേർലാപാൽ പ്രദേശത്ത് മാവോയിസ്‌റ്റുകളുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്‌ച രാത്രിയോടെ ആരംഭിച്ച ഓപ്പറേഷനിൽ ഡിആർജിയിലെയും സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിലെയും (സിആർപിഎഫ്) ഉദ്യോഗസ്ഥർ പങ്കെടുത്തിട്ടുണ്ടെന്നാണ് ബസ്‌തർ റേഞ്ച് ഐജി സുന്ദർരാജ് പറഞ്ഞു. പരിക്കേറ്റ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും അദ്ദേഹം അറിയിച്ചു.
എകെ-47 റൈഫിൾ, സെൽഫ് ലോഡിംഗ് റൈഫിൾ (എസ്എൽആർ), ഇൻസാസ് റൈഫിൾ, .303 റൈഫിൾ, റോക്കറ്റ് ലോഞ്ചർ, ബാരൽ ഗ്രനേഡ് ലോഞ്ചർ (ബിജിഎൽ), മറ്റ് സ്ഫോടകവസ്‌തുക്കൾ എന്നിവയുൾപ്പെടെയുള്ള വലിയൊരു ആയുധ ശേഖരം തന്നെ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തതായി ഐജി സുന്ദർരാജ് കൂട്ടിച്ചേർത്തു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇക്കാര്യം സ്ഥിരീകരിച്ചു. എക്‌സ് പോസ്‌റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'നക്‌സലിസത്തിനെതിരെ മറ്റൊരു ആക്രമണം! സുക്‌മയിൽ നടന്ന ഒരു ഓപ്പറേഷനിൽ നമ്മുടെ സുരക്ഷാ ഏജൻസികൾ 16 നക്‌സലൈറ്റുകളെ വധിച്ചു. 2026 മാർച്ച് 31ന് മുമ്പ് നക്‌സലിസത്തെ ഉന്മൂലനം ചെയ്യാൻ ഞങ്ങൾ ദൃഢനിശ്ചയം ചെയ്‌തിരിക്കുന്നു' എന്നാണ് അമിത് ഷാ കുറിച്ചത്.
ഏറ്റവും പുതിയ സംഭവത്തോടെ ഈ വർഷം ഇതുവരെ സംസ്ഥാനത്ത് വ്യത്യസ്‌ത ഏറ്റുമുട്ടലുകളിലായി 132 നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 116 പേരെ ബിജാപൂർ ഉൾപ്പെടെയുള്ള ഏഴ് ജില്ലകൾ ഉൾപ്പെടുന്ന ബസ്‌തർ ഡിവിഷനിൽ നിന്നാണ് വധിച്ചത്. സംസ്ഥാനത്തെ മാവോയിസ്‌റ്റ് പ്രവർത്തനം പൂർണമായും ഇല്ലാതാക്കുക ലക്ഷ്യമിട്ടാണ് ഈ കടുത്ത നടപടി.












Click it and Unblock the Notifications