''മയക്കുമരുന്ന് കൈവശം വെച്ചതിന് രാഹുൽ ഗാന്ധി അമേരിക്കയിൽ അറസ്റ്റിൽ'; പ്രചാരണത്തിന്റെ സത്യം ഇതാണ്
ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നതിന് പാർട്ടി അധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധി രാജി വയ്ക്കുകയായിരുന്നു. പാർട്ടി വലിയ പ്രതിസന്ധികളിലൂടെ നീങ്ങിയ ഘട്ടത്തിൽ ചുമതലയൊഴിഞ്ഞതിന്റെ പേരിൽ രൂക്ഷ വിമർശനമാണ് വിവിധ കോണുകളിൽ നിന്നും രാഹുൽ ഗാന്ധിക്കെതിരെ ഉയർന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെയടക്കം നടന്ന പ്രതിഷേധങ്ങളക്കിടയിൽ രാഹുൽ ഗാന്ധിയുടെ അസാന്നിധ്യവും വിദേശ സന്ദർശനവും ഏറെ വിമർശനങ്ങൾക്കിടയാക്കി.
രാഹുൽ ഗാന്ധിക്കെതിരെയുള്ള ഗുരുതരമായൊരു ആരോപണമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. മയക്കുമരുന്ന് കൈവശം വച്ചതിന് രാഹുൽ ഗാന്ധി അമേരിക്കയിൽവെച്ച് അറസ്റ്റിലായി എന്നാണ് പ്രചാരണം, പത്രവാർത്തയോടൊപ്പമാണ് ഈ ആരോപണം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ വാർത്തയുടെ സത്യാവസ്ഥ ഇതാണ്.

വ്യാജ വാർത്തകൾ
നിരവധി വ്യാജ വാർത്തകളാണ് ഓരോ ദിവസവും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. രാഷ്ട്രീയ, സിനിമാ മേഖലയിൽ നിന്നുള്ളവരാകും പലപ്പോഴും ഇത്തരം വാർത്തകൾക്ക് ഇരയാകുക. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൻറെ സമയത്താണ് ഏറ്റവും അധികം വ്യാജ വാർത്തകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നത്. രാഹുൽ ഗാന്ധിയെ കേന്ദ്രീകരിച്ചായിരുന്നു കൂടുതലും വ്യാജ വാർത്തകൾ പ്രചാരണങ്ങൾ നടന്നത്.

ആരോപണം ഇങ്ങനെ
2001ൽ അമേരിക്കയിൽവെച്ച് മയക്കുമരുന്ന് കൈവശം വച്ചതിന് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തുവെന്നാണ് വാർത്ത. ഇതിന് തെളിവായി ഒരു പത്ര റിപ്പോർട്ടാണ് പ്രചരിക്കുന്നത്. നൂറ് കണക്കിനാളുകളാണ് ഈ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ ഷെയർ ചെയ്തിരിക്കുന്നത്. 2001 സെപ്റ്റംബർ 31ലെ ഒരു പത്രക്കട്ടിംഗാണ് ഇത്. പത്രത്തിന്റെ പേരിൽ 'ദി ബോസ്റ്റൺ' എന്ന ഭാഗം മാത്രം വ്യക്തമാണ്. ഇന്ത്യയിൽ നിന്നുള്ള രാഷ്ട്രീയക്കാരൻ അറസ്റ്റിൽ എന്നാണ് വാർത്തയുടെ തലക്കെട്ട്

വാദങ്ങൾ ഇങ്ങനെ
''കണക്കിൽപ്പെടാത്ത പണവും നിരോധിത മയക്കുമരുന്ന് ഉൽപ്പന്നങ്ങളും കൈയ്യിൽ വച്ചതിന് ഇന്ത്യയിൽ നിന്നുള്ള രാഷ്ട്രീയ നേതാവിനെ ബോസ്റ്റൺ വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചു. ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് മുൻ ഇന്ത്യൻ പ്രധാനമന്ത്രിയുടെ മകനാണ് അദ്ദേഹം. യുഎസിലെ ഇന്ത്യൻ അംബാസിഡറുടെ ഇടപെടലിനെ തുടർന്ന് അദ്ദേഹത്തെ പിന്നീട് വിട്ടയച്ചതായി എഎഫ്പി റിപ്പോർട്ട് ചെയ്തുവെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പത്രറിപ്പോർട്ടിൽ പറയുന്നത്.

പങ്കുവയ്ക്കുന്ന് ഇങ്ങനെ
മയക്കുമരുന്ന് കൈവശം വച്ചതിന് ബോസ്റ്റണിൽവെച്ച് രാഹുൽ ഗാന്ധി അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ പ്രധാനമന്ത്രിയായിരുന്ന വാജ്പേയിയുടെ ഇടപെടലിനെ തുടർന്നാണ് അദ്ദേഹത്തെ വിട്ടയച്ചത്. സോണിയാ ഗാന്ധി അപേക്ഷിച്ചപ്പോൾ വിശാല മനസ്കനായ വാജ്പേയി യുഎസ് അധ്കൃതരോട് സംസാരിക്കുകയായിരുന്നു. ഒരു യോഗ്യതയുമില്ലാത്ത ഒരാളാണ് ഇപ്പോൾ പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്നത് എന്ന ക്യാപ്ഷനോടെയാണ് ഈ ആരോപണം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ട്വിറ്ററിലും ഫേസ്ബുക്കിലുമായി നിരവധി പേർ ഇതിനോടൊകം ഇത് ഷെയർ ചെയ്തിട്ടുണ്ട്.

സത്യം ഇതാണ്
പത്ര വാർത്തയാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ തയ്യാറാക്കാൻ കഴിയുന്ന ഒരു വൈബ്സൈറ്റിന്റെ സഹായം ഉപയോഗിച്ചാണ് ഈ വാർത്ത തയ്യാറാക്കിയിരിക്കുന്നതെന്ന് വ്യക്തമായതായി ' ദി ഹിന്ദു' റിപ്പോർട്ട് ചെയ്യുന്നു. ആളുകൾക്ക് സ്വന്തം കഥയും തലക്കെട്ടുമായി പത്രവാർത്തകൾ തയ്യാറാക്കാൻ കഴിയുന്ന fodey.com എന്ന വൈബ്സൈറ്റിന്റെ സഹായത്തോടെയാണ് ഈ പത്രകട്ടിംഗ് ഉണ്ടാക്കിയിരിക്കുന്നത്. 2001ലാണ് സംഭവം നടക്കുന്നതെന്നാണ് പത്രവാർത്തയിൽ പറയുന്നത്. എന്നാൽ 2004ലാണ് രാഹുൽ ഗാന്ധി രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്.

തടഞ്ഞുവെച്ചു
അതേ സമയം രാഹുൽ ഗാന്ധിയെ ബോസ്റ്റൺ എയർപോർട്ടിൽ 2001 സെപ്റ്റംബറിൽ തടഞ്ഞുവെച്ചിട്ടുണ്ടെന്നും ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. ഒരു മണിക്കൂറോളം രാഹുൽ ഗാന്ധിയെ തടഞ്ഞുവെച്ചിരുന്നു. തീവ്രവാദ ആക്രമണത്തിന് ശേഷം സുരക്ഷ ശക്തമാക്കിയതിൻറെ ഭാഗമായാണിതെന്നാണ് നയതന്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത് വിമാനത്താവളത്തിലെ വിവിധ തല പരിശോധനകൾക്ക് ശേഷം പലരേയും എഫ്ബിഐയോ മറ്റ് അന്വേഷണ ഏജൻസികളോ ചോദ്യം ചെയ്യാറുണ്ടെന്നും 2001ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.












Click it and Unblock the Notifications