കർഷകരുടെ ദില്ലി ചലോ മാർച്ച്; ഹരിയാനയിലെ ഏഴ് ജില്ലകളിൽ ഇന്റർനെറ്റ് നിരോധനം, കനത്ത സുരക്ഷ
ന്യൂഡൽഹി: കർഷകരുടെ ദില്ലി ചലോ മാർച്ച് കണക്കിലെടുത്ത് സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് ഹരിയാന സർക്കാർ. ഫെബ്രുവരി 13 വരെ മൊബൈൽ ഇന്റർനെറ്റ്, ബൾക്ക് എസ്എംഎസ്, എല്ലാ ഡോംഗിൾ സേവനങ്ങളും താൽക്കാലികമായി നിർത്തിവച്ചതായാണ് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള ഹരിയാന സർക്കാർ പ്രഖ്യാപിച്ചത്. ഫെബ്രുവരി 13നാണ് കർഷകരുടെ മാർച്ച് നടക്കുക.
അംബാല, കുരുക്ഷേത്ര, കൈതാൽ, ജിന്ദ്, ഹിസാർ, ഫത്തേഹാബാദ്, സിർസ എന്നീ ജില്ലകളിൽ ഫെബ്രുവരി 11 രാവിലെ 6 മുതൽ ഫെബ്രുവരി 13 രാത്രി 23:59 വരെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുമെന്നാണ് ഔദ്യോഗിക ഉത്തരവിൽ അറിയിച്ചിരിക്കുന്നത്.

സംയുക്ത കിസാൻ മോർച്ചയും കിസാൻ മസ്‌ദൂർ മോർച്ചയും ഉൾപ്പെടെ 200-ലധികം കർഷക യൂണിയനുകൾ ചൊവ്വാഴ്‌ച സംഘടിപ്പിക്കുന്ന മാർച്ചിൽ അണിനിരക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിളകൾക്ക് മിനിമം താങ്ങുവില (എംഎസ്‌പി) ഉറപ്പാക്കാൻ നിയമം കൊണ്ടുവരുന്നത് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ നേടിയെടുക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുകയാണ് ജാഥയുടെ ലക്ഷ്യം.
അതേസമയം, കർഷകരുടെ ദില്ലി ചലോ മാർച്ചിന് മുന്നോടിയായി പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള അംബാല, ജിന്ദ്, ഫത്തേഹാബാദ് ജില്ലകളിലെ അതിർത്തികൾ സുരക്ഷിതമാക്കാൻ വിപുലമായ ക്രമീകരണങ്ങൾ നടന്നുവരികയാണ്. ഡൽഹിയിലേക്കുള്ള കർഷക മാർച്ചിന് മുന്നോടിയായി അംബാലയിൽ ഹരിയാന പോലീസും പ്രാദേശിക ഭരണകൂടവും ബാരിക്കേഡിംഗ് ഉൾപ്പടെ നടത്തുന്നുണ്ട്.
ഹരിയാന ഡിജിപി ശത്രുജീത് കപൂർ, ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് (അംബാല റേഞ്ച്) ശിവാസ് കവിരാജ്, അംബാല പോലീസ് സൂപ്രണ്ട് ജഷൻദീപ് സിംഗ് എന്നിവർ അതിർത്തി പ്രദേശം സന്ദർശിക്കുന്നതിനാൽ അംബാലയ്ക്ക് സമീപമുള്ള ശംഭു അതിർത്തിയിലും സുരക്ഷ ശക്തമാക്കുകയും ചെയ്‌തിരുന്നു.
മാർച്ച് കണക്കിലെടുത്ത് സുരക്ഷാ ഉറപ്പാക്കുന്നതിന് ഭാഗമായി ഇവിടെ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തും. ചണ്ഡീഗഢിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്ന യാത്രക്കാരോട് ദേരബസ്സി, ബർവാല/രാംഗഢ്, സാഹ, ഷഹബാദ്, കുരുക്ഷേത്ര വഴിയോ പഞ്ച്കുല, എൻഎച്ച്-344 യമുനാനഗർ ഇന്ദ്രി/പിപ്ലി, കർണാൽ വഴിയോ ബദൽ റൂട്ടുകൾ സ്വീകരിക്കാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications