എഫ്‌സിആർഎ ഭേദഗതി ബിൽ ജെപിസിക്ക് വിട്ടു; നടപടി കടുത്ത പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിന് ഇടയിൽ
ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്‌സിആർഎ ഭേദഗതി ബിൽ 2026 സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്ക് വിട്ടു. ശബ്‌ദ വോട്ടോടെയാണ് പ്രമേയം പാസാക്കിയത്. കടുത്ത പ്രതിപക്ഷ ബഹളത്തിന് ഇടയിലായിരുന്നു സഭയിലെ നടപടി ക്രമങ്ങൾ നടന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.
നേരത്തെ ലോക്‌സഭയിലെ ബിസിനസ് പട്ടികയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പേരിലായിരുന്നു പ്രമേയം ഉൾപ്പെടുത്തിയിരുന്നത്. ലോക്‌സഭയിലെ 21 അംഗങ്ങളും രാജ്യസഭയിലെ 10 അംഗങ്ങളും ഉൾപ്പെടുന്ന 31 അംഗ സംയുക്ത സമിതിക്ക് ബിൽ വിടണമെന്നായിരുന്നു പ്രമേയത്തിലെ നിർദ്ദേശം. ലോക്‌സഭയിലെ അംഗങ്ങളെ സ്‌പീക്കറും രാജ്യസഭയിലെ അംഗങ്ങളെ ചെയർമാനും നാമനിർദ്ദേശം ചെയ്യും.

പ്രമേയം നിത്യാനന്ദ് റായ് അവതരിപ്പിച്ചതിന് പിന്നാലെ കോൺഗ്രസ് നേതാവ് കെസി വേണുഗോപാലും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ബിൽ ന്യൂനപക്ഷ വിരുദ്ധമാണെന്ന് ആരോപിച്ചു. ഇതിന് മറുപടിയായി കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു, ബില്ലിലെ ന്യൂനപക്ഷ വിരുദ്ധമായ വ്യവസ്ഥ ഏതാണെന്ന് തെളിയിക്കാൻ അഖിലേഷ് യാദവിനെ വെല്ലുവിളിച്ചു. ബഹളത്തെ തുടർന്ന് സഭ വൈകിട്ട് 3 മണി വരെ നിർത്തിവയ്‌ക്കേണ്ടി വന്നിരുന്നു.
അതേസമയം, ഈ പാർലമെന്റ് സമ്മേളനത്തിന്റെ ഭൂരിഭാഗം സമയത്തും പ്രതിപക്ഷ പ്രതിഷേധം ശക്തമായിരുന്നു. ജൂലൈ 20ലെ വിദ്യാർഥി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അതിക്രമം സംബന്ധിച്ചും രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ടും ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ ഇന്ന് പാർലമെന്റിൽ പ്രതികരിക്കുമെന്ന് അമിത് ഷാ അറിയിച്ചിരുന്നു.
നേരത്തെ എഫ്‌സിആർഎ ഭേദഗതി ബിൽ ജെപിസിക്ക് വിടണമെന്ന ആവശ്യത്തെക്കുറിച്ച് രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ അത് സമിതിക്ക് വിടണം എന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രതിപക്ഷം ബിൽ തന്നെ പിൻവലിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് ചില വൃത്തങ്ങൾ അറിയിച്ചു.
എന്താണ് എഫ്‌സിആർഎ?
രാജ്യത്ത് വ്യക്തികൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും ലഭിക്കുന്ന വിദേശ സംഭാവനകളുടെ സ്വീകരണവും ഉപയോഗവും നിയന്ത്രിക്കുന്ന നിയമമാണ് എഫ്‌സിആർഎ. വിദേശത്തുനിന്ന് ലഭിക്കുന്ന സംഭാവനകൾ അവ ലഭിച്ചിരിക്കുന്ന ഉദ്ദേശ്യങ്ങൾക്കായി തന്നെ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യം.


Click it and Unblock the Notifications