'നോൺ വെജ് കഴിക്കേണ്ടെന്ന് ശാഠ്യം, കാമുകന്റെ പരസ്യ അപമാനം'; മുംബൈയിൽ വനിതാ പൈലറ്റ് ജീവനൊടുക്കി
മുംബൈ: എയർ ഇന്ത്യ വനിതാ പൈലറ്റിനെ മുംബൈയിലെ ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. 25 വയസുകാരിയായ സൃഷ്‌ടി തുലിയെയാണ് ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. കാമുകനിൽ നിന്ന് തുടർച്ചയായി നേരിടേണ്ടി വന്ന പീഡനവും പരസ്യ അപമാനവും മൂലമാണ് പെൺകുട്ടി ആത്മഹത്യ ചെയ്‌തത് എന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിൽ സൃഷ്‌ടിയുടെ കാമുകനായ 27കാരൻ ആദിത്യ പണ്ഡിറ്റിനെ പ്രതി ചേർത്ത് പോലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യുകയും യുവാവിനെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്. സൃഷ്‌ടിയെ മാനസികമായി വല്ലാതെ തളർത്തുന്ന നിലപാടായിരുന്നു ആദിത്യയുടേത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സൃഷ്‌ടിയുടെ ഭക്ഷണ ശൈലി മാറ്റാനും, നോൺ വെജ് പൂർണമായി ഉപേക്ഷിക്കാനും ഇയാൾ കടുത്ത സമ്മർദ്ദം ചെലുത്തിയെന്നാണ് സൂചന.

സൃഷ്‌ടിയുടെ അമ്മാവൻ വിവേക് കുമാർ നരേന്ദ്രകുമാർ തുലിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പവായ് പോലീസ് സ്‌റ്റേഷനിൽ ഫയൽ ചെയ്‌ത എഫ്ഐആറിലാണ് ആദിത്യ പണ്ഡിറ്റിനെതിരെ ഗുരുതര പരാമർശങ്ങൾ അടങ്ങിയിരിക്കുന്നത്. ആദിത്യ നിരന്തരം തന്റെ കാമുകിയോട് മോശമായി പെരുമാറിയെന്നും അത് സൃഷ്‌ടിയെ വല്ലാതെ അലട്ടിയിരുന്നുവെന്നും എഫ്‌ഐആറിൽ പറഞ്ഞിട്ടുണ്ട്
കഴിഞ്ഞ വർഷം നവംബറിൽ ആദിത്യ തന്റെ മകളായ റാഷിയെയും മരുമകൾ സൃഷ്‌ടിയെയും ഡൽഹിയിൽ ഷോപ്പിംഗിനായി തന്റെ കാറിൽ കൊണ്ട് പോയ വേളയിൽ ഇരുവർക്കും ഇടയിൽ വാക്കുതർക്കം ഉണ്ടായിരുന്നുവെന്നാണ് വിവേക് കുമാർ പരാതിയിൽ പറയുന്നത്. അതിനിടയിൽ ആദിത്യ റാഷിയുടെ മുന്നിൽ വച്ച് സൃഷ്‌ടിയെ മോശമായി ഭാഷയിൽ ചീത്ത വിളിക്കുകയും വാഹനം മറ്റൊരു കാറിൽ കൊണ്ട് പോയി ഇടിക്കുകയും ചെയ്‌തിരുന്നു എന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
ഇത് കൂടാതെയാണ് ഭക്ഷണത്തിന്റെ പേരിലുള്ള ഭിന്നതയും ഇവർക്കിടയിൽ വലിയ അകൽച്ചയുണ്ടാക്കി എന്ന ആരോപണവും കുടുംബം ഉന്നയിക്കുന്നത്. ഗുരുഗ്രാമിൽ നടന്ന അത്താഴവിരുന്നിനിടെ തന്റെ കുടുംബത്തിലെ ചില അംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഇടയിൽ വച്ച് ആദിത്യ പരസ്യമായി അപമാനിച്ചത് സൃഷ്‌ടിയെ മാനസികമായി തളർത്തിയെന്നും ആരോപണമുണ്ട്.
നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കാൻ ശ്രമിച്ചതിന്റെ പേരിലായിരുന്നു ഈ അപമാനം എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ തർക്കത്തിന് ശേഷം സൃഷ്‌ടിയെ ആദിത്യ വഴിയിൽ ഉപേക്ഷിച്ചു പോയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സംഭവത്തിന് ശേഷം ബന്ധത്തിൽ നിന്ന് വല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് എന്ന് സൃഷ്‌ടി തന്റെ മകളോട് തുറന്നുപറഞ്ഞതായി വിവേക് കുമാർ പരാതിയിൽ പറയുന്നു.
എന്നാൽ ആദിത്യയോടുള്ള സ്നേഹം കാരണം ഉപേക്ഷിക്കാൻ കഴിയുന്നില്ലെന്നും സൃഷ്‌ടി പറഞ്ഞതായി വിവേക് കുമാർ വ്യക്തമാക്കി. ഇത് കൂടാതെ സൃഷ്‌ടിക്ക് ജോലി ഉള്ള ഒരു ദിവസം ആദിത്യ തന്റെ കുടുംബത്തിലെ ഒരു ചടങ്ങിന് നിർബന്ധപൂർവം കൊണ്ട് പോവാൻ ശ്രമിച്ചെന്നും കൂടാതെ പന്ത്രണ്ട് ദിവസത്തോളം ആദിത്യ സൃഷ്‌ടിയുടെ മനപൂർവം ബ്ലോക്ക് ചെയ്‌തത് പെൺകുട്ടിയുടെ മാനസിക നില തകർത്തെന്നും ആരോപണമുണ്ട്.












Click it and Unblock the Notifications