ബെംഗളൂരുവിൽ നിന്ന് ബിദാർ, കലബുറഗി എന്നിവിടങ്ങളിലേക്ക് വിമാന സർവീസുകൾ; ജൂണിൽ തുടങ്ങും
ബെംഗളൂരു: നഗരത്തിൽ നിന്ന് വടക്കൻ കർണാടകയിലെ ബിദാർ, കലബുറഗി എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ ജൂണിൽ പുനരാരംഭിക്കും. ഇത് കല്യാണ കർണാടക മേഖലയിലേക്ക് അതിവേഗ യാത്രാ സൗകര്യങ്ങൾ ഒരുക്കും. ജൂൺ ഒന്നിനും പത്തിനും സർവീസുകൾ പുനരാരംഭിക്കുമെന്ന് കർണാടക അടിസ്ഥാന സൗകര്യ വികസന മന്ത്രി എംബി പാട്ടീൽ അറിയിച്ചു. ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്.
ബെംഗളൂരു-ബിദാർ-ബെംഗളൂരു, ബെംഗളൂരു-കലബുറഗി-ബെംഗളൂരു റൂട്ടുകളിൽ സ്‌റ്റാർ എയർ (ഘോടാവത് എന്റർപ്രൈസസ് ലിമിറ്റഡ്) ആയിരിക്കും സർവീസ് നടത്തുക. ഈ വിമാന സർവീസുകൾക്ക് പിന്തുണ നൽകുന്നതിനായി സംസ്ഥാന സർക്കാർ 28.47 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് നൽകും. വ്യവസായം, വിദ്യാഭ്യാസം, ടൂറിസം, കൃഷി തുടങ്ങിയ മേഖലകളിലെ യാത്രക്കാർക്ക് സ്ഥിരമായ വ്യോമയാന സൗകര്യം ഉറപ്പാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ബിദാറിറിലേക്കുള്ള സർവീസുകൾ ജൂൺ ഒന്ന് മുതൽ തുടങ്ങും, കലബുറഗിയിലേക്കുള്ള വിമാനങ്ങൾ ജൂൺ പത്ത് മുതൽ പുനരാരംഭിക്കും. ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെ കല്യാണ കർണാടക മേഖലയിലെ ജില്ലാ ആസ്ഥാനങ്ങളുമായി ഈ റൂട്ടുകൾ ബന്ധിപ്പിക്കും. ചെറുനഗരങ്ങളിലെ പ്രാദേശിക വ്യോമയാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ റൂട്ടുകളെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു.
നിലവിലെ ഓൺലൈൻ ലിസ്‌റ്റിങ്ങുകൾ അനുസരിച്ച്, ബെംഗളൂരു-ബിദാർ ഒറ്റത്തവണ ഇക്കണോമി ടിക്കറ്റുകൾക്ക് ഏകദേശം 4,049 രൂപ മുതലാണ് നിരക്കുകൾ. ഇത് തീയതിയും ആവശ്യകതയും അനുസരിച്ച് മാറും. ഏകദേശം 524 കിലോമീറ്റർ ദൂരമുള്ള ഈ റൂട്ടിൽ, നേരിട്ടുള്ള വിമാനയാത്രയ്ക്ക് ഏകദേശം ഒരു മണിക്കൂറും പതിനഞ്ച് മിനിറ്റുമെടുക്കും. സാധാരണ ആഭ്യന്തര ബാഗേജ് നിയമങ്ങളും പരിമിതമായ ക്യാബിൻ ബാഗേജും യാത്രക്കാർക്ക് പ്രതീക്ഷിക്കാം.
ബെംഗളൂരു-കലബുറഗി റൂട്ടിൽ, അലയൻസ് എയറിന്റെ പ്രസിദ്ധീകരിച്ച ആഭ്യന്തര താരിഫ് അനുസരിച്ച് ഇക്കണോമി അടിസ്ഥാന നിരക്കുകൾ 2,200 രൂപ മുതൽ 18,000 രൂപ വരെയാണ്. സ്‌റ്റാർ എയറിന്റെ യഥാർത്ഥ വിലകൾ ബുക്കിംഗ് ക്ലാസ് അനുസരിച്ച് വ്യത്യാസപ്പെട്ടേക്കാം, എന്നാൽ ഈ താരിഫ് ബാൻഡ് ഒരു ഏകദേശ ധാരണ നൽകുന്നു. ഈ റൂട്ടിൽ ഏകദേശം ഒരു മണിക്കൂറും 21 മിനിറ്റുമായിരിക്കും യാത്രാ സമയം.
കലബുറഗിയിലേക്കുള്ള വിമാന സർവീസുകൾ സാമ്പത്തിക നഷ്‍ടം കാരണം മുമ്പ് നിർത്തിവെച്ചിരുന്നതായി മന്ത്രി എംബി പാട്ടീൽ പറഞ്ഞു. കല്യാണ കർണാടക റീജിയണൽ ഡെവലപ്‌മെന്റ് ബോർഡിന്റെ പ്രത്യേക പിന്തുണയോടെയാണ് ബിദാറിലേക്കുള്ള സർവീസുകൾ തുടർന്നിരുന്നത്. സമാനമായ തടസങ്ങൾ ഒഴിവാക്കാനും പ്രാദേശിക യാത്രക്കാർക്ക് സ്ഥിരമായ ഷെഡ്യൂളുകൾ ഉറപ്പാക്കാനുമാണ് പുതിയ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications