ഉത്തർപ്രദേശിൽ ഫോക്സ്കോണിന്റെ വമ്പൻ നീക്കം; 300 ഏക്കർ ഭൂമിയിൽ പ്ലാന്റ് വരുന്നു, 40,000 തൊഴിലവസരങ്ങളും
ലഖ്‌നൗ: ഗ്രേറ്റർ നോയിഡ മേഖലയിൽ പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാർ ഐഫോൺ നിർമ്മാതാക്കളായ ഫോക്‌സ്‌കോണുമായി ചർച്ചകൾ നടത്തിവരികയാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. നിർദ്ദിഷ്‌ട പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാനായി യുപി സർക്കാർ ഉദ്യോഗസ്ഥരും തായ്‌വാൻ കമ്പനിയുടെ പ്രതിനിധികളും ഡൽഹിയിലും ലഖ്‌നൗവിലുമായി രണ്ട് റൗണ്ട് യോഗങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചത്.
പുതിയ സൗകര്യം മൊബൈൽ ഫോൺ നിർമ്മാണത്തെ കേന്ദ്രീകരിച്ചായിരിക്കും. ആഗോളതലത്തിൽ തന്നെ ആപ്പിളിന്റെ ഏറ്റവും വലിയ കരാർ നിർമ്മാതാക്കളായ കമ്പനിയുടെ നിലവിലുള്ള പോർട്ട്ഫോളിയിലേക്ക് ഗ്രേറ്റർ നോയിഡയിലെ സൗകര്യം കൂട്ടിച്ചേർക്കുമെന്നാണ് വിവരം. ഏകദേശം 300 ഏക്കർ സ്ഥലത്ത് ഈ പ്ലാന്റ് സ്ഥാപിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

ഔട്ട്‌സോഴ്‌സ് ചെയ്‌ത സെമികണ്ടക്‌ടർ അസംബ്ലി ഉൾപ്പെടെ ടെസ്‌റ്റ് സൗകര്യത്തിനായി ഫോക്‌സ്‌കോൺ എച്ച്‌സിഎല്ലുമായി നടത്തുന്ന 50 ഏക്കർ സംയുക്ത സംരംഭ പദ്ധതിക്ക് പുറമേയാണിത്. വടക്കേ ഇന്ത്യയിൽ കൂടുതൽ മേഖലകളിൽ വ്യാവസായിക നേട്ടങ്ങൾ കൊണ്ടുവരുന്ന തീരുമാനം കൂടിയാണിത്. പ്രത്യേകിച്ച് ഐഫോൺ പോലെയുള്ള കമ്പനിയുടെ നിർമ്മാണ കേന്ദ്രം വരികയെന്നത് യുപിയെ സംബന്ധിച്ച് വലിയ നേട്ടമായിരിക്കും.
അതേസമയം, ഈ പുതിയ പ്ലാന്റിൽ നിന്ന് വേറിട്ട മറ്റൊരു പദ്ധതിയും ഫോക്‌സ്കോണിന്റെ മുന്നിലുണ്ട്. എച്ച്‌സിഎൽ-ഫോക്‌സ്‌കോൺ സംയുക്ത സംരംഭം, സെമികണ്ടക്‌ടർ അസംബ്ലി ആൻഡ് ടെസ്റ്റിംഗ് (ഒസാറ്റ്) സൗകര്യത്തിനായി ലാർസൻ & ടൂബ്രോ (എൽ ആൻഡ് ടി), തായ്‌വാനിലെ പ്രമുഖ സിടിസിഐ എന്നിവയുമായി ചർച്ചകൾ ആരംഭിച്ചതായി ഈ വർഷം ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.
ഈ സംയുക്ത സംരംഭം മന്ത്രിസഭയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. ഈ സംരംഭത്തിൽ 40 ശതമാനം ഓഹരി കൈവശം വയ്ക്കാൻ ഫോക്‌സ്‌കോൺ 37.2 മില്യൺ ഡോളർ നിക്ഷേപിക്കുന്നതായി റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. പുതിയ സൗകര്യം 40,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ സമുച്ചയത്തിനുള്ളിലെ എല്ലാ തൊഴിലാളികൾക്കും താമസ സൗകര്യവും ഇതിൽ ഉൾപ്പെടും.
രാജ്യത്ത് നിന്നുള്ള മൊബൈൽ ഫോൺ കയറ്റുമതിയുടെ 50 ശതമാനത്തോളം നോയിഡ-ഗ്രേറ്റർ നോയിഡ മേഖലയിലൂടെയാണ് നടക്കുന്നതെന്നതിനാൽ തന്നെ യുപി സർക്കാർ ഈ പദ്ധതിയിൽ താൽപ്പര്യം പ്രകടിപ്പിച്ചതായി അടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നു. പുതിയ പദ്ധതി കൂടി വരുന്നതോടെ രാജ്യത്തെ മൊബൈൽ കയറ്റുമതിയുടെ സിംഹഭാഗവും നോയിഡയിലേക്ക് ചുരുങ്ങും.
2023ലാണ് തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരിലെ പ്ലാന്റിൽ ഫോക്‌സ്‌കോൺ ഐഫോൺ 15 നിർമ്മിക്കാൻ തുടങ്ങിയത്. രണ്ടാം തവണ അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെ ട്രംപിന്റെ തീരുവ പ്രഖ്യാപനങ്ങൾ വന്നതോടെ ആപ്പിൾ 600 ടൺ ഐഫോണുകൾ അഥവാ 1.5 ദശലക്ഷം ഐഫോണുകൾ യുഎസിലേക്ക് എത്തിച്ചിരുന്നു.












Click it and Unblock the Notifications