മൗറീഷ്യസിൽ നിന്നുള്ള കടലാസ് കമ്പനികൾ ഉപയോഗിച്ചും തട്ടിപ്പ്; അദാനി ഗ്രൂപ്പിനെതിരെ പുതിയ റിപ്പോർട്ട്
ഡൽഹി: ഗൗതം അദാനിയുടെ കൂട്ടാളികള്‍ മൗറീഷ്യസിൽ നിന്നുള്ള കടലാസ് കമ്പനികൾ ഉപയോഗിച്ച് കോടിക്കണക്കിന് ഡോളർ നിക്ഷേപം നടത്തിയെന്ന് റിപ്പോർട്ട്. ഒപെക് എന്ന കമ്പനി വഴി നിക്ഷേപം നടത്തിയതെന്നാണ് ആഗോള അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ട് (ഒസിസിആർപി) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
അദാനി കുടുംബവുമായി ദീർഘകാല ബിസിനസ് ബന്ധമുള്ള, അദാനിയുടെ മൂത്ത സഹോദരനായ വിനോദ് അദാനിയുടെ അനുയായികളായ നാസർ അലി ഷബാൻ അലി, ചാങ് ചുങ്-ലിംഗ് എന്നിവരുടെ പേരിലുള്ള ഓഫ്‌ഷോർ കമ്പനികൾ വഴിയാണ് സ്റ്റോക്കുകൾ വാങ്ങുകയും വിൽക്കുകയും ചെയ്തത്. വിനോദ് അദാനിക്ക് കീഴിലുള്ള കമ്പനികളാണ് അദാനി ഗ്രൂപ്പ് സ്റ്റോക്കുകളിൽ നിക്ഷേപം നടത്തിയ കമ്പനികളുടെ മേൽനോട്ടം വഹിച്ചതെന്നും ഇവർക്ക് പണം നൽകിയതായി കാണിക്കുന്ന രേഖകൾ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

അങ്ങനെയെങ്കിൽ സ്വന്തം കമ്പനികളുടെ സ്റ്റോക്ക് അദാനി ഗ്രൂപ്പിന്റെ കൂട്ടാളികൾ തന്നെ വാങ്ങിക്കൂട്ടുകയായിരുന്നുവെന്നും നിയമം അനുശാസിക്കുന്ന 75%-ൽ കൂടുതലാണ് ഇതെന്നുമാണ് റിപ്പോർട്ടിൽ ഉള്ളത്. ചാങ്ങിന്റെയും അഹ്‌ലിയുടെയും നിക്ഷേപത്തിനുള്ള പണം അദാനി കുടുംബത്തിൽ നിന്ന് വന്നതിന് തെളിവുകളൊന്നുമില്ല. എന്നാൽ അദാനി സ്റ്റോക്കിലെ അവരുടെ വ്യാപാരം കുടുംബവുമായി ഏകോപിപ്പിച്ചിരുന്നു എന്നതിന് തെളിവുകൾ ഉണ്ടെന്നും റിപ്പോർട്ടിലുണ്ട്.
അതേസമയം റിപ്പോർട്ടിലെ ആരോപണങ്ങൾ തള്ളി അദാനി ഗ്രൂപ്പ് രംഗത്തെത്തി. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഏറ്റെടുത്ത അന്വേഷണത്തിന് പരിധിയിലുള്ള ആരോപണങ്ങളാണ് ഇതെന്നായിരുന്നു ഗ്രൂപ്പിന്റെ വിശദീകരണം.












Click it and Unblock the Notifications