പെരിയോർകളെ, തായ്‌മർകളെ...; തമിഴ് മണ്ണിന്റെ മുതലമൈച്ചറായി വിജയ്, സംഭവബഹുലം ഈ രാഷ്ട്രീയ ജീവിതം!
തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പര്‍താരങ്ങളില്‍ ഒരാളായ വിജയ്, ഇപ്പോള്‍ തമിഴ്നാട് രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായി വളര്‍ന്നിരിക്കുകയാണ്. അത് ഒടുവില്‍ മുഖ്യമന്ത്രി പദം വരെ എത്തുകയും ചെയ്തിരിക്കുന്നു. വര്‍ഷങ്ങളോളം ബോക്സ് ഓഫീസ് പ്രകടനങ്ങളിലൂടെ ജനമനസുകളില്‍ ഇടം നേടിയ അദ്ദേഹം തമിഴക വെട്രി കഴകം എന്ന സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയായിരുന്നു. കന്നിയങ്കത്തില്‍ തന്നെ വിജയം കുറിക്കാനും താരത്തിന് കഴിഞ്ഞു.
പെട്ടെന്നുള്ള വരവല്ല
രാഷ്ട്രീയത്തിലേക്കുള്ള വിജയ്യുടെ ചുവടുവെപ്പിന് ദീര്‍ഘകാലത്തെ ഒരുക്കങ്ങളുണ്ടായിരുന്നു. സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച വിജയ് മക്കള്‍ ഇയക്കം എന്ന ആരാധക സംഘടനയായിരുന്നു ഇതിന്റെ അടിസ്ഥാനം. തമിഴ്നാട്ടിലുടനീളം ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ഈ കൂട്ടായ്മ പിന്നീട് അദ്ദേഹത്തിന്റെ പ്രധാന പിന്തുണയായി മാറി. വെറും സിനിമാ പ്രചാരണങ്ങളില്‍ നിന്ന് മാറി വോട്ടര്‍മാരിലേക്കും പ്രത്യേകിച്ച് യുവജനങ്ങളിലേക്കും നഗര, അര്‍ധനഗര പ്രദേശങ്ങളിലെ ആരാധകരിലേക്കും സ്വാധീനം വ്യാപിപ്പിക്കാന്‍ ഇത് സഹായിച്ചു.

എന്നാല്‍ അതിന് മുന്‍പേ തന്നെ തന്റെ ആരാധകരുടെ മനസിലേക്ക് ആഴത്തിലേക്ക് ഇറങ്ങി ചെല്ലാന്‍ പല ഘടകങ്ങളും സിനിമകളിലൂടെ വിജയ് മുന്നിലേക്ക് എത്തിച്ചിരുന്നു എന്നതാണ് മറ്റൊരു പ്രധാന പ്രത്യേകത. പലരും വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷമാണ് അതില്‍ ഭൂരിഭാഗം കാര്യങ്ങളും തിരിച്ചറിഞ്ഞത്. അത് താരത്തിന്റെ സിനിമകളിലെ പല റഫറന്‍സുകളും തന്നെയായിരുന്നു.
കത്തി മുതല്‍ സര്‍ക്കാര്‍
വിജയുടെ രാഷ്ട്രീയ പ്രവേശന യാത്രയ്ക്ക് വഴിയൊരുക്കിയത് അദ്ദേഹത്തിന്റെ സിനിമകളാണ് എന്ന് തന്നെ പറയാം. പ്രത്യേകിച്ച് 'കത്തി' മുതല്‍ 'സര്‍ക്കാര്‍' വരെയുള്ള ചിത്രങ്ങളിലെ സംഭാഷണങ്ങള്‍ കൂടുതല്‍ മൂര്‍ച്ചയുള്ളതും നേരിട്ടുള്ളതുമായ രാഷ്ട്രീയം പറയുന്നവ തന്നെയായിരുന്നു. അഴിമതി, ഭരണനിര്‍വഹണം, പൗരാവകാശങ്ങള്‍ എന്നിവയെല്ലാം ഇതിലൂടെ താരം പറഞ്ഞുവച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങളോടും ഭാവി പ്രചാരണങ്ങളോടും ചേര്‍ന്നുള്ള ആസൂത്രിത സന്ദേശങ്ങളായാണ് പലരും ഇതിനെ വിലയിരുത്തുന്നത്.
2014-ല്‍ പുറത്തിറങ്ങിയ 'കത്തി' എന്ന സിനിമയില്‍ കര്‍ഷകനായാണ് വിജയ് എത്തിയത്. ദുര്‍ബലരായ ഗ്രാമീണരില്‍ കോര്‍പ്പറേറ്റ് ശക്തികള്‍ ഭൂമി കൈയേറുന്നതും അവരെ ചൂഷണം ചെയ്യുന്നതുമാണ് ഇതിലെ പ്രമേയം. സിനിമയിലെ പത്രസമ്മേളന സംഭാഷണത്തിലൂടെ ചൂഷണത്തെയും സര്‍ക്കാരിന്റെ നിസ്സംഗതയെയും അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. ഒരു മാസ് മസാല സിനിമ ആയിരിക്കുമ്പോഴും പ്രേക്ഷകര്‍ക്ക് വ്യക്തമായ രാഷ്ട്രീയ സൂചനകള്‍ ഇതിലൂടെ വിജയ് നല്‍കിയിരുന്നു.
വിജയ് ചിത്രങ്ങളില്‍ ആവര്‍ത്തിച്ച മറ്റൊരു പ്രത്യേകതയും പലരും ശ്രദ്ധിച്ചിട്ടുണ്ടാവും. കഥാപാത്രങ്ങള്‍ പത്രസമ്മേളനങ്ങളിലൂടെയോ ഔപചാരിക പ്രസംഗങ്ങളിലൂടെയോ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്ന രംഗങ്ങളുണ്ടായിരുന്നു ഇത്. നീതിയെയും അവകാശങ്ങളെയും കുറിച്ചുള്ള ലളിതമായ സന്ദേശങ്ങളാണ് ഈ രംഗങ്ങളിലൂടെ നല്‍കിയത്. പലര്‍ക്കും ഈ പ്രസംഗങ്ങള്‍ യഥാര്‍ത്ഥ രാഷ്ട്രീയ പ്രസംഗങ്ങളായി പോലും തോന്നിയിരുന്നു. ഇത് സിനിമയ്ക്ക് അപ്പുറം വിജയയുടെ പ്രതിച്ഛായയെ പതുക്കെ രൂപപ്പെടുത്താന്‍ സഹായിച്ചു.

'മേര്‍സല്‍' ചിത്രം രാഷ്ട്രീയ ചിന്തകള്‍ കൂടുതല്‍ ശക്തമാക്കി. മെഡിക്കല്‍ തട്ടിപ്പുകള്‍ വെളിച്ചത്തുകൊണ്ടുവരുന്ന ഒരു ഡോക്ടറായി വിജയ് ഇതില്‍ അഭിനയിച്ചു. ഇന്ത്യയിലെ ഉയര്‍ന്ന ജിഎസ്ടി നിരക്കിനെ സിംഗപ്പൂരിലെ കുറഞ്ഞ നിരക്കുമായി താരതമ്യം ചെയ്യുന്ന ഒരു രംഗം ഇതില്‍ ശ്രദ്ധേയമായി. സൗജന്യവും ഗുണമേന്മയുള്ളതുമായ ആരോഗ്യപരിരക്ഷ പൗരന്മാര്‍ക്ക് ലഭിക്കാത്തത് എന്തുകൊണ്ടെന്ന് ഈ രംഗം ചോദ്യം ചെയ്തു. എന്നാല്‍ ബിജെപി ഇതിനെതിരെ അന്ന് തന്നെ രംഗത്ത് വന്നതാണ്. പക്ഷേ അപ്പോഴും പന്ത് വിജയ്യുടെ കോര്‍ട്ടില്‍ തന്നെ നിന്നു.
2018-ല്‍ പുറത്തിറങ്ങിയ 'സര്‍ക്കാര്‍' എന്ന ചിത്രം രാഷ്ട്രീയ വിഷയങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുന്ന ഒന്നായിരുന്നു. തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് തട്ടിപ്പുകളെ
ചോദ്യം ചെയ്യുന്ന ശക്തനായ ഒരു എന്‍ആര്‍ഐ വ്യവസായിയുടെ വേഷമാണ് വിജയ് ഇതില്‍ കൈകാര്യം ചെയ്തത്. വോട്ടവകാശം സംരക്ഷിക്കാനും പണത്തിനും മറ്റും സ്വാധീനിക്കപ്പെട്ട നേതാക്കളെ നിരാകരിക്കാനും ചിത്രം പൗരന്മാരെ പ്രേരിപ്പിച്ചു.
ടിവികെയിലൂടെ ഗ്രാന്‍ഡ് എന്‍ട്രി
2024 ഫെബ്രുവരി 2-നാണ് വിജയ് തമിഴക വെട്രി കഴകം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കൂടാതെ, നിലവിലുള്ള സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷം അഭിനയം നിര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു. കാലങ്ങളായി താന്‍ നടത്തിവന്നിരുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഇനിയും കൃത്യതയോടെ നടപ്പിലാക്കാന്‍ രാഷ്ട്രീയ അധികാരം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നിന്ന് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു പാര്‍ട്ടിയുടെ തീരുമാനം.
ടിവികെയിലൂടെ വിജയ് മുന്നോട്ട് വച്ച ആശയങ്ങള്‍
മതേതരത്വം, സാമൂഹിക നീതി, സുതാര്യമായ ഭരണം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന ഒരു മധ്യ-ഇടത് പ്രത്യയശാസ്ത്രമാണ് തമിഴക വെട്രി കഴകം മുന്നോട്ട് വെച്ചത്. വിജയ് പാര്‍ട്ടിയുടെ പ്രസിഡന്റായും എന്‍ ആനന്ദ് ജനറല്‍ സെക്രട്ടറിയായും ചുമതലയേറ്റു. ഫണ്ടിംഗിലെ സുതാര്യത, ആഭ്യന്തര തിരഞ്ഞെടുപ്പുകള്‍, തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും ബൂത്ത് തല കമ്മിറ്റികളിലൂടെ പ്രാദേശിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്നിവയും പാര്‍ട്ടി ലക്ഷ്യമിട്ടു.
പിന്നീട് തമിഴക വെട്രി കഴകം ഔദ്യോഗികമായി വിജയിയെ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ബിജെപിയുമായുള്ള സഖ്യം തള്ളിക്കളഞ്ഞ പാര്‍ട്ടി, ഡിഎംകെ, എഐഎഡിഎംകെ എന്നിവയ്ക്ക് ബദലായി ഒരു അഴിമതി വിരുദ്ധ പ്രതിച്ഛായ ഉയര്‍ത്തിക്കാട്ടി. അതേസമയം, ചെറിയ പ്രാദേശിക പാര്‍ട്ടികളുമായുള്ള സഹകരണത്തിനുള്ള സാധ്യതകള്‍ നിലനിര്‍ത്തുകയും ചെയ്തിരുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്.
അമിത് ഷാ നേരിട്ട് വന്നിട്ടും കൈകൊടുത്തില്ല
നേരത്തെ തമിഴ്നാട്ടില്‍ ഡിഎംകെ വിരുദ്ധര്‍ എന്ന ലേബലില്‍ വിജയ്യെ ഒപ്പം നിര്‍ത്താന്‍ ബിജെപി രംഗത്ത് വന്നിരുന്നെങ്കിലും അതൊന്നും സാധ്യമായിരുന്നില്ല. ബിജെപിയുടെ മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ നേരിട്ട് ഇടപെട്ടുവെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും ഒടുവില്‍ ടിവികെ അതിനെയെല്ലാം നിരാകരിച്ചു കൊണ്ട് ഒറ്റയ്ക്ക് നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കറുത്ത ഏടായി കരൂര്‍ സംഭവം
വിജയ്-ബിജെപി ബന്ധത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ കൂടുതല്‍ സജീവമായത് കരൂരിലെ ദുരന്തത്തിന് ശേഷമായിരുന്നു. വിജയ്യുടെ റാലിയില്‍ പങ്കെടുക്കാന്‍ എത്തിയ അണികളില്‍ 41 പേര്‍ക്കാണ് മോശം സംഘാടനവും സുരക്ഷാ പിഴവും മൂലം ജീവന്‍ നഷ്ടമായത്. ഇതിന് പിന്നാലെ വിജയ് നേരിട്ട് ദുരന്ത സ്ഥലത്ത് നടപടികള്‍ ഏകോപിപ്പിക്കാതെ സ്ഥലം വിട്ടത് വലിയ ചര്‍ച്ച ആയിരുന്നു. ഇത് എതിര്‍ കക്ഷികള്‍ ഉള്‍പ്പെടെ വലിയ രീതിയില്‍ വിമര്‍ശന വിധേയകമാക്കിയിരുന്നു.
എന്നാല്‍ ബിജെപി ഇതില്‍ കാര്യമായ അഭിപ്രായ പ്രകടനങ്ങള്‍ ഒന്നും തന്നെ നടത്താന്‍ കൂട്ടാക്കിയിരുന്നില്ല. ഇതോടെയാണ് വിജയ്-ബിജെപി ഡീല്‍ എന്ന സംശയം പലരിലും ഉണര്‍ന്നത്. കൂടാതെ സിബിഐ പലവട്ടം വിജയ്യെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതും അഭ്യൂഹങ്ങള്‍ക്ക് തിരികൊളുത്തി. എന്നാല്‍ ഒടുവില്‍ അതെല്ലാം വെറുതെയാണെന്ന് തെളിഞ്ഞിരുന്നു.
തിരഞ്ഞെടുപ്പ് പ്രകടനം
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെന്നൈയിലെ പെരമ്പൂര്‍, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ മണ്ഡലങ്ങളില്‍ നിന്നാണ് വിജയ് മത്സരിച്ചത്. അദ്ദേഹത്തിന്റെ പ്രചാരണങ്ങളില്‍ വന്‍ ജനക്കൂട്ടവും കനത്ത സുരക്ഷയും ദൃശ്യമായിരുന്നു. തമിഴക വെട്രി കഴകം ഭൂരിഭാഗം മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി, ഒരു പുതിയ രാഷ്ട്രീയ ശക്തിയായി ഉയരാനുള്ള തങ്ങളുടെ ദൃഢനിശ്ചയം പ്രകടമാക്കുകയും ചെയ്തു.
എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്, സര്‍വേകളും കാറ്റില്‍ പറത്തി കൊണ്ട് തിരഞ്ഞെടുപ്പില്‍ ടിവികെ മികച്ച പ്രകടനം കാഴ്ചവെക്കുകയും 234 സീറ്റുകളില്‍ ഏകദേശം 108 എണ്ണത്തില്‍ വിജയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുകയും ചെയ്തിരുന്നു. എന്നിരുന്നാലും, കേവല ഭൂരിപക്ഷം നേടാന്‍ സാധിക്കാതെ വന്നതോടെ സര്‍ക്കാര്‍ രൂപീകരണത്തിന് മറ്റ് കക്ഷികളുടെ സഹായം തേടുകയാണ് ചെയ്തത്.
ഒടുവില്‍ കാത്തിരുന്ന പദവിയിലേക്ക്
സിനിമയിലെ സ്ഥിരം രക്ഷകന്‍ എന്ന പദവിയില്‍ നിന്നും രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തി എന്ന നിലയിലേക്കുള്ള വിജയ്യുടെ വളര്‍ച്ച കേവലം കഴിഞ്ഞ രണ്ട് ആണ്ടുകള്‍ കൊണ്ട് രൂപപ്പെട്ടതല്ല. കഴിഞ്ഞ പത്തോ അതിലധികമോ വര്‍ഷങ്ങളായി ജയലളിത ഒഴിച്ചിട്ട സ്ഥാനം വിജയ് സ്വപ്നം കാണുകയാണ് എന്നതാണ് യാഥാര്‍ഥ്യം. അതിന് ഒരുപരിധിവരെ അദ്ദേഹത്തെ സഹായിച്ചതാവട്ടെ ഏറ്റവും ശക്തമായ മാധ്യമങ്ങളില്‍ ഒന്നായ സിനിമയായിരുന്നു.
ഒടുവില്‍ തമിഴ്നാട് തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ശേഷം വിജയ് ആഗ്രഹിച്ച മുഖ്യമന്ത്രി പദത്തിലേക്ക് നടന്നുകയറുകയാണ്. സി ജോസഫ് വിജയ് എന്ന ടിവികെയുടെ തലവന്‍ തമിഴ്നാടിന്റെ 'മുതലമൈച്ചര്‍' ആയി അധികാരം ഏറ്റെടുക്കുമ്പോള്‍ ഇന്ത്യയുടെ ശ്രദ്ധ ഒന്നാകെ രാജ്യത്തിന്റെ തെക്കേയറ്റത്തേക്ക് ചുരുങ്ങും.















Click it and Unblock the Notifications