ബിദാദി ടൗൺഷിപ്പിന്റെ ഭാവി അനിശ്ചിതത്വത്തിൽ; 'അപ്പിക്കോ' സമരവുമായി കർഷകർ, പ്രതിഷേധം ശക്തമാവുന്നു
ബെംഗളൂരു: നഗരത്തിലെ തിരക്ക് കുറയ്ക്കാൻ നിർദ്ദേശിച്ചിരിക്കുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതിക്കെതിരായ പ്രതിഷേധം ശക്തമാക്കി ഭൂവുടമകളും കർഷകരും. പദ്ധതിക്കായി കൃഷിഭൂമി വിട്ടുനൽകില്ലെന്നും ഒരു മരം പോലും മുറിക്കാൻ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ച് നൂറുകണക്കിന് കർഷകർ കഴിഞ്ഞ ദിവസം (മരങ്ങളെ കെട്ടിപ്പിടിച്ചു കൊണ്ടുള്ള 'അപ്പിക്കോ' സമരത്തിന് തുടക്കമിട്ടു.
ബെംഗളൂരു സൗത്ത് ജില്ലയിലെ ബൈരമംഗലക്ക് സമീപം നടന്ന പ്രതിഷേധത്തിൽ കർഷകർ മരങ്ങളെ കെട്ടിപ്പിടിച്ചുകൊണ്ട് ഭൂമിയും പരിസ്ഥിതിയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കി. പദ്ധതിയുമായി മുന്നോട്ടുപോയാൽ ഏകദേശം 15 ലക്ഷം മരങ്ങൾ നശിപ്പിക്കപ്പെടുമെന്ന് കർഷകർ ആരോപിച്ചു. ഒരു വശത്ത് വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ പ്രോത്സാഹിപ്പിക്കുമ്പോൾ മറുവശത്ത് വികസനത്തിന്റെ പേരിൽ ലക്ഷക്കണക്കിന് മരങ്ങൾ മുറിക്കാൻ സർക്കാർ ഒരുങ്ങുകയാണെന്നും പ്രതിഷേധക്കാർ വിമർശിച്ചു.

കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി ബിദാദി ടൗൺഷിപ്പിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലിനെതിരെ സമരം നടന്നുവരികയാണ്. തുടക്കത്തിലെ പ്രതിഷേധങ്ങൾക്ക് വലിയ ശ്രദ്ധ ലഭിച്ചിരുന്നില്ലെങ്കിലും ടൗൺഷിപ്പ് പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായതോടെ സമരവും പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
ബൈരമംഗല ജംഗ്ഷനിൽ നിന്ന് പദ്ധതിക്കായി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തേക്കാണ് കർഷകർ പ്രതിഷേധ മാർച്ച് നടത്തിയത്. അവിടെ മരങ്ങളെ കെട്ടിപ്പിടിച്ചാണ് പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചത്. "പ്രകൃതി ഞങ്ങളുടേതാണ്, ഞങ്ങളുടെ ഭാവിയും അതുതന്നെയാണ്" എന്ന സന്ദേശമുള്ള പ്ലക്കാർഡുകളും പ്രതിഷേധക്കാർ ഉയർത്തിക്കാട്ടി.
മരങ്ങൾ മുറിക്കാൻ അധികൃതർ ശ്രമിച്ചാൽ സ്വന്തം ശരീരംകൊണ്ട് അവയെ സംരക്ഷിക്കുമെന്നും കർഷകർ മുന്നറിയിപ്പ് നൽകി. വർഷങ്ങളായി സംരക്ഷിച്ചുവളർത്തിയ മരങ്ങൾ നശിപ്പിക്കാൻ അനുവദിക്കില്ലെന്നും, മരങ്ങൾ വെട്ടണമെങ്കിൽ ആദ്യം തങ്ങളെ മറികടക്കേണ്ടിവരുമെന്നും അവർ വ്യക്തമാക്കി. നിരവധി കർഷകർ പ്രതിഷേധത്തിൽ പങ്കെടുത്തു.
കൃഷിഭൂമിയാണ് തങ്ങളുടെ ഉപജീവന മാർഗമെന്നും ഒരു കാരണവശാലും ഭൂമി വിട്ടുനൽകില്ലെന്ന നിലപാടും കർഷകർ ആവർത്തിച്ചു. ഭൂമി ഏറ്റെടുക്കൽ മാത്രമല്ല, പ്രദേശത്തിന്റെ പരിസ്ഥിതി സംരക്ഷണവും ആവാസവ്യവസ്ഥയും കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണെന്നും, വികസനത്തിനൊപ്പം പ്രകൃതിയെയും സംരക്ഷിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.
ഇതോടെ പദ്ധതിയുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ സ്വപ്‌ന പദ്ധതികളിൽ ഒന്നാണ് ബിദാദിയിലെ ടൗൺഷിപ്പ്. ഇവിടെ ടൗൺഷിപ്പ് വന്നാൽ ബെംഗളൂരു നഗരത്തിലെ തിരക്കിന് ശമനം ആവുമെന്നും ഇവിടം കേന്ദ്രീകരിച്ച് വലിയ വികസന പ്രവർത്തനങ്ങൾ നടക്കുമെന്നുമാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ കർഷകരും ഭൂവുടമകളും പദ്ധതിയെ തുടക്കം മുതൽ എതിർത്ത് വരികയാണ്.














Click it and Unblock the Notifications