ഗഗൻയാൻ ദൗത്യത്തിലെ മലയാളി പ്രശാന്ത് നായർ? 4 പേരുടെ പട്ടിക പുറത്ത്, മോദിയുടെ പ്രഖ്യാപനം കാത്ത് ശാസ്ത്രലോകം
തിരുവനന്തപുരം: ശാസ്‌ത്രലോകം ഉറ്റുനോക്കുന്ന ഇസ്രോയുടെ ഗഗൻയാൻ ദൗത്യത്തിൽ ഉൾപ്പെട്ട നാല് പേരുടെ വിവരങ്ങൾ പുറത്ത്. മലയാളിയായ പ്രശാന്ത് നായർ, അംഗദ് പ്രതാപ്, അജിത് കൃഷ്‌ണൻ, ചൗഹാൻ (മുഴുവൻ പേര് ലഭ്യമല്ല) എന്നിവർ ഉൾപ്പെടുന്ന പട്ടികയാണ് ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടത്. ബെംഗളൂരുവിലെ പരിശീലന കേന്ദ്രത്തിൽ പരിശീലനം നടത്തുന്ന ഇവർ നാല് പേരും തിരുവനന്തപുരത്തെ ഇസ്രോയുടെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ ഇന്ന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും, അവിടെ വച്ച് പ്രധാനമന്ത്രി മോദി അവരെ ലോകത്തിന് പരിചയപ്പെടുത്തും.
ബഹിരാകാശ സഞ്ചാരികളാകാൻ എൻറോൾ ചെയ്‌ത നിരവധി ടെസ്‌റ്റ് പൈലറ്റുമാരിൽ നിന്ന്, 12 പേർ 2019 സെപ്റ്റംബറിൽ ബെംഗളൂരുവിൽ പൂർത്തിയാക്കിയ ആദ്യ ലെവൽ സെലക്ഷൻ മറികടന്നു. ഇന്ത്യൻ എയർഫോഴ്‌സിന് (ഐഎഎഫ്) കീഴിൽ വരുന്ന ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് എയ്‌റോസ്‌പേസ് മെഡിസിനിൽ (ഐഎഎം) വെച്ചായിരുന്നു ഒന്നാംഘട്ട തിരഞ്ഞെടുപ്പ്.

ഒന്നിലധികം റൗണ്ട് തിരഞ്ഞെടുപ്പിന് ശേഷം, ഐഎഎമ്മും ഇസ്രോയും അവസാന നാല് പേരെ ചുരുക്കപ്പട്ടികയിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന് 2020ന്റെ തുടക്കത്തോടെ, ഇസ്രോ നാല് പേരെയും പ്രാഥമിക പരിശീലനത്തിനായി റഷ്യയിലേക്ക് അയച്ചു. കോവിഡ് വ്യാപനത്തിന്റെ ബുദ്ധിമുട്ടുകൾക്ക് ഇടയിൽ ഇത് 2021ൽ പൂർത്തിയായി.
അന്ന് മുതൽ, നാലുപേരും സായുധ സേനയടക്കം ഒന്നിലധികം ഏജൻസികളുടെ പരിശീലനത്തിലാണ്. പരിശീലനത്തിനായി വിവിധ സിമുലേറ്ററുകൾ ഉപയോഗിച്ച് അതിന്റെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെൻ്റർ (എച്ച്എസ്എഫ്‌സി) സജ്ജീകരിക്കാനുള്ള ശ്രമത്തിലാണ് ഇസ്രോ. ഫിറ്റ്‌നസ് നിലനിർത്താൻ അവർ ഐഎഎഫിനൊപ്പം സ്ഥിരമായി പറക്കൽ പരിശീലനം തുടരുന്നുണ്ട്.
അതേസമയം, ഇന്ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി വിക്രം സാരാഭായ് സ്പേസ് സെന്റര്‍ സന്ദര്‍ശിച്ച് ഗഗന്‍യാന്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തും. വിഎസ്‌എസ്‌സിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. ബഹിരാകാശ മേഖലയ്ക്ക് ലോകോത്തര സാങ്കേതിക സൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന മൂന്ന് പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുക.
മനുഷ്യനെ സുരക്ഷിതമായി ബഹിരാകാശത്തേക്ക് എത്തിക്കുകയും തിരിച്ചെത്തിക്കുകയും ചെയ്യുകയാണ് ഗഗൻയാൻ ദൗത്യത്തിലൂടെ ഇന്ത്യ ലക്ഷ്യം വെയ്ക്കുന്നത്. ചന്ദ്രയാൻ, മംഗൾയാൻ എന്നീ ബഹിരാകാശ ദൗത്യങ്ങളുടെ വിജയത്തിലൂടെ വൻ ശക്തിയായി ഉയർന്നു വന്നെങ്കിലും മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാൻ ഇസ്രോയ്ക്ക് ഇതുവരെ കഴിഞ്ഞിരുന്നില്ല. അത് മറികടക്കുകയാവും ഇതിലൂടെ ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications