ഉദ്ധവ് താക്കറെയെ വിട്ട് ഒരു എംപി കൂടി ഏക്‌നാഥ് ഷിൻഡെ ക്യാമ്പിൽ, ഇത് പതിമൂന്നാമത്തെ കാലുമാറ്റം
മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി നല്‍കി ഒരു എംപി കൂടി മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ ക്യാമ്പില്‍ ചേര്‍ന്നു. ശിവസേനയിലെ ഇരുവിഭാഗങ്ങളുടേയും പോര് തുടരുന്നതിനിടെയാണ് താക്കറെ ക്യാമ്പില്‍ നിന്നും വീണ്ടും ചോര്‍ച്ച സംഭവിച്ചിരിക്കുന്നത്. ഗജാനന്‍ കിര്‍തികാര്‍ എംപിയാണ് ഷിന്‍ഡെയുടെ പാര്‍ട്ടിയായ ബാലാസാഹേബാന്‍ചി ശിവസേനയില്‍ ചേര്‍ന്നത്.
ഈ വര്‍ഷം പകുതിയോടെയാണ് ശിവസേന രണ്ട് ചേരിയായി തിരിഞ്ഞത്. അതിന് മുന്‍പ് ഉദ്ധവ് താക്കറെയ്ക്ക് ഒപ്പമുണ്ടായിരുന്ന 18 ലോക്‌സഭാ എംപിമാരില്‍ ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് ഒപ്പം പോകുന്ന പതിമൂന്നാമത്തെ നേതാവാണ് കിര്‍തികാര്‍. ശിവസേനയുടെ 56 എംഎല്‍എമാരില്‍ 40 പേരും ഷിന്‍ഡെയ്ക്ക് ഒപ്പമാണ്. ജൂണിലാണ് ബിജെപിയുടെ സഹായത്തോടെ പാര്‍ട്ടി പിളര്‍ത്തി ഷിന്‍ഡേ മഹാരാഷ്ട്ര മുഖ്യമന്ത്രി കസേരയില്‍ നിന്നും താക്കറയെ താഴെ ഇറക്കിയത്.
ഉദ്ധവ് താക്കറെ വിഭാഗത്തെ വിട്ട് ഗജാനന്‍ കിര്‍തികാര്‍ ഷിന്‍ഡെ പക്ഷത്തേക്ക് പോകും എന്നത് ഏറെക്കുറെ ഉറപ്പായിരുന്നു. ഏകനാഥ് ഷിന്‍ഡെ ചെയ്തത് എന്തെന്ന് ഉദ്ധവ് താക്കറെ മനസ്സിലാക്കണമെന്ന് കിര്‍തികാര്‍ അഭിപ്രായപ്പെട്ടിരുന്നു. കിര്‍തികാറിനെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ തന്റെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക്‌സഭാ മണ്ഡലത്തിലെ പ്രമുഖനായ എംപി ഗജാനന്‍ കിര്‍തികാര്‍ ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേര്‍ന്നിരിക്കുകയാണ്. അദ്ദേത്തിന് ഊഷ്മളമായ സ്വാഗതം നല്‍കി. സാമൂഹ്യ-രാഷ്ട്രീയ പുരോഗതിക്കായി ആശംസകള്‍ അറിയിച്ചു, എന്നാണ് ഷിന്‍ഡെ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഈ 'ചായ' പ്രയോഗം മാത്രം മതി മുടിയിൽ 'മാജിക്' തീർക്കാൻ,തഴച്ച് വളരും, കരുത്തും കൂടും
ശിവസേന( ഉദ്ധവ് ബാലസാഹേബ് താക്കറെ) എന്നാണ് ഉദ്ധവ് വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചിരിക്കുന്ന പേര്. ശിവസേന എന്ന പേര് ഏത് വിഭാഗത്തിന് അവകാശപ്പെട്ടതാണ് എന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കാനിരിക്കുന്നതേ ഉളളൂ. നിലവില്‍ മൂന്ന് രാജ്യസഭാ എംപിമാരും 5 ലോക്‌സഭാ എംപിമാരുമാണ് ഉദ്ധവ് താക്കറെയ്ക്ക് ഒപ്പമുളളത്. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ താക്കറെ വിഭാഗത്തിന് അന്ധേരി ഈസ്റ്റ് സീറ്റ് നിലനിര്‍ത്താന്‍ സാധിച്ചിരുന്നു. ശിവസേനയുടെ ചിഹ്നമായ അമ്പും വില്ലിനും പകരം തീപ്പന്തമായിരുന്നു താക്കറെ വിഭാഗത്തിന്റെ ചിഹ്നം.