ഗോവയിൽ ചടുല നീക്കവുമായി ബിജെപി; ഉടൻ ഗവർണറെ കാണും..സത്യപ്രതിജ്ഞ 14 ന്?
പനാജി; ഒടുവിൽ സസ്പെൻസുകൾക്ക് വിരാമമിട്ട് ഗോവയിൽ ബി ജെ പി. 40 അംഗ നിയമസഭയിൽ 19 സീറ്റിലാണ് ബി ജെ പി ലീഡ് ചെയ്യുന്നത്. കോൺഗ്രസ് 11 ഇടത്ത് ഒതുങ്ങി. എക്സിറ്റ് പോൾ പ്രവചനങ്ങളെല്ലാം തള്ളിക്കൊണ്ടാണ് ബി ജെ പി ഇപ്പോൾ സംസ്ഥാനത്ത് അധികാര തുടർച്ച നേടുന്നത്. ഉടൻ തന്നെ ഗവർണർ പി എസ് ശ്രീധരൻ പിള്ളയെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശം ബി ജെ പി ഉന്നയിക്കും.
സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു എക്സിറ്റ് പോളുകളെല്ലാം പ്രവചിച്ചത്. ഒരു പക്ഷേ 2017 ന് സമാനമായ സാഹചര്യം തന്നെ സംസ്ഥാനത്ത് ഉണ്ടായേക്കുമെന്നുള്ള പ്രവചനങ്ങളും ഉണ്ടായി. 2017 ൽ കോൺഗ്രസ് സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ബി ജെ പി പ്രാദേശിക കക്ഷികളായ എം ജി പിയും ജി എഫ് പിയുമായി സഖ്യത്തിലെത്തി അധികാരം പിടിക്കുകയായിരുന്നു.

ഇഞ്ചോടിഞ്ച് മത്സരം പ്രവചിച്ചതോടെ സർക്കാർ രൂപീകരിക്കാനുള്ള സകല തന്ത്രങ്ങളും ഇരു ക്യാമ്പുകളും ഒരുക്കി. എം എൽ എമാരെ ബി ജെ പി അടർത്തുമെന്ന ഭയത്തിൽ അവരെ പ്രത്യേകം റിസോർട്ടിലേക്ക് കോൺഗ്രസ് മാറ്റി. സാഹചര്യം നേരിടാൻ റിസോർട്ട് രാഷ്ട്രീയത്തിൽ പ്രധാനിയായ ഡി കെ ശിവകുമാറിനെ സംസ്ഥാനത്ത് എത്തിച്ചു. കൂടാതെ തൃണമൂൽ പാർട്ടിയുമായും സഖ്യകക്ഷിയായ എം ജി പി, ആം ആദ്മി പാർട്ടി എന്നിവരുമായെല്ലാം സഖ്യം സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചു. മറുവശത്ത് ബി ജെ പി ക്യാമ്പും ആശങ്കയിലായിരുന്നു. സ്വതന്ത്ര സ്ഥാനാർത്ഥികൾക്കൊപ്പം മുൻ സഖ്യകക്ഷി കൂടിയായ എം ജി പിയുമായും സഖ്യത്തിനുള്ള സാധ്യതകൾ ബി ജെ പി തേടി. നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
വോട്ടെണ്ണൽ തുടങ്ങിയപ്പോൾ ഇഞ്തോടിഞ്ച് പോരാട്ടമായിരുന്നു ബി ജെ പിയും കോൺഗ്രസും തമ്മിൽ ഉണ്ടായത്. ഇതോടെ വലിയൊരു രാഷ്ട്രീയ നാടകത്തിലേക്കാണ് സംസ്ഥാനം ഇക്കുറിയും പോകുന്നതെന്ന വിലയിരുത്തലിലായിരുന്നു രാഷ്ട്രീയ നിരീക്ഷകൾ എന്നാൽ വോട്ടെണ്ണൽ പകുതിയായപ്പോൾ ബി ജെ പി വ്യക്തമായ ആധിപത്യത്തോടെ മുന്നേറുന്നതായിരുന്നു കാഴ്ച . നിലവിൽ 18 ഉടത്താണ് ബി ജെ പി മുന്നേറുന്നത്. കോൺഗ്രസ് 12 ഇടത്തും. കന്നി പോരാട്ടത്തിനിറങ്ങിയ തൃണമൂൽ കോൺഗ്രസ് 4 സീറ്റുകളിലും എം ജി പി 3 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. മറ്റ് പാർട്ടികൾ 3 ഇടത്തും ലീഡ് ചെയ്യുന്നു.
അതേസമയം നമ്പർ ഉറപ്പിച്ചതോടെ സർക്കാർ രൂപീകരിക്കാനൊരുങ്ങുകയാണ് ബി ജെ പി. ഗവർണറുമായി കൂടിക്കാഴ്ച നടത്തി ഉടൻ തന്നെ തിരുമാനം കൈക്കൊള്ളം. ഈ 14 ന് സത്യപ്രതിജ്ഞ നടത്തിയേക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നൽകുന്ന വിവരം.












Click it and Unblock the Notifications