മലയാളികള്‍ പുതിയ സ്വര്‍ണം വാങ്ങുന്നതിന് തന്ത്രം മാറ്റി... വില കൂടിയാലും പോക്കറ്റ് കാലിയാകില്ല
ആഗോള വിപണിയില്‍ സ്വര്‍ണവിലയിലുണ്ടായ വര്‍ധനവ് സംസ്ഥാനത്തെ ഉപഭോക്താക്കളെ തങ്ങളുടെ പഴയ ആഭരണങ്ങള്‍ കൈമാറ്റം ചെയ്ത് പുതിയവ വാങ്ങുന്നതിലേക്ക് കൂടുതല്‍ പ്രേരിപ്പിക്കുന്നു. സ്വര്‍ണ വില്‍പ്പനയില്‍ ഇതൊരു പ്രധാന ഘടകമായി മാറിക്കഴിഞ്ഞു. പൂര്‍ണമായും പുതിയ പണം നല്കി വാങ്ങുന്നതിന് പകരം, പഴയ ആഭരണങ്ങള്‍ നല്കി പുതിയ ഡിസൈനുകള്‍ സ്വന്തമാക്കാനാണ് ഉപഭോക്താക്കള്‍ ഇപ്പോള്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നതെന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നു.
വിവാഹ ആവശ്യങ്ങള്‍ക്കും ഉത്സവ സീസണുകളിലും സ്വര്‍ണം വാങ്ങുന്ന കുടുംബങ്ങള്‍ക്കിടയിലാണ് ഈ പ്രവണത കൂടുതലായി കണ്ടുവരുന്നത്. സ്വര്‍ണ വിലയിലെ വര്‍ധനവ് വാങ്ങല്‍ ശേഷിയെ ബാധിക്കുന്നുണ്ടെന്നും, അതേസമയം പഴയ സ്വര്‍ണം നല്കി പുതിയത് വാങ്ങുന്ന രീതിക്ക് പ്രചാരം ഏറുന്നുണ്ടെന്നും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു. കണക്കുകള്‍ പ്രകാരം, പഴയ സ്വര്‍ണം നല്‍കിയുള്ള വാങ്ങലുകളില്‍ 10% മുതല്‍ 20% വരെ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ചിലയിടങ്ങളില്‍ ഇത്തരം ഇടപാടുകള്‍ മൊത്തം വില്‍പ്പനയുടെ 70% വരെ വരുന്നു. ജോയ് ആലുക്കാസിലെ മൊത്തം ആഭരണ വില്‍പ്പനയുടെ ഏകദേശം 70 ശതമാനവും പഴയ സ്വര്‍ണം കൈമാറ്റം ചെയ്യുന്നതിലൂടെയാണ് നടക്കുന്നതെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു.
'പഴയ സ്വര്‍ണം കൈമാറ്റം ചെയ്യുന്നത് ആഭരണ വാങ്ങലിലെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. ഉപഭോക്താക്കള്‍ തങ്ങളുടെ കൈവശമുള്ള സ്വര്‍ണത്തിന്റെ മൂല്യം പ്രയോജനപ്പെടുത്താനും പുതിയ ഡിസൈനുകളിലേക്ക് മാറാനും ആഗ്രഹിക്കുന്നതാണ് ഇതിന് കാരണം. ഇന്ന് ഞങ്ങളുടെ ആഭരണ വില്‍പ്പനയുടെ 70 ശതമാനത്തോളം പഴയ സ്വര്‍ണം കൈമാറ്റം ചെയ്യുന്നതിലൂടെയാണ് നടക്കുന്നത്,' അദ്ദേഹം പറഞ്ഞു.
ഉപഭോക്താക്കളുടെ പെരുമാറ്റത്തിലുണ്ടായ വ്യക്തമായ മാറ്റമാണിത്. പുതിയ പണം ഉപയോഗിച്ച് മുഴുവന്‍ തുകയും നല്കി വാങ്ങുന്നതിന് പകരം, കൈവശമുള്ള സ്വര്‍ണം പുനരുപയോഗിക്കാനാണ് കുടുംബങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ താല്‍പ്പര്യപ്പെടുന്നത് എന്നവും അദ്ദേഹം പറഞ്ഞു. സുതാര്യമായ മൂല്യനിര്‍ണയത്തിലൂടെയും വിശ്വസനീയമായ കൈമാറ്റ പ്രക്രിയകളിലൂടെയും വീടുകളിലുള്ള സ്വര്‍ണം വീണ്ടും വിപണിയിലേക്ക് കൊണ്ടുവരുന്നതില്‍ സംഘടിത ജ്വല്ലറി മേഖലയ്ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും ജോയ് കൂട്ടിച്ചേര്‍ത്തു.
കല്യാണ്‍ ജ്വല്ലേഴ്സിലും ഈ പ്രവണത ശക്തിപ്രാപിക്കുന്നുണ്ട്. 2027 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനിയുടെ വരുമാനത്തില്‍ 46 ശതമാനത്തിലധികം സംഭാവന നല്‍കിയത് പഴയ സ്വര്‍ണത്തില്‍ നിന്നുള്ള വില്‍പ്പനയാണെന്നും, ജൂണില്‍ ഇത് 55 ശതമാനത്തിലധികമായി ഉയര്‍ന്നെന്നും എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന് പറഞ്ഞു.
'ഞങ്ങളുടെ വരുമാനത്തില്‍ പുനരുപയോഗിച്ച സ്വര്‍ണത്തിന്റെ വിഹിതം വര്‍ധിച്ചത് ഉപഭോക്താക്കളുടെ ആവശ്യം മൂലം സ്വാഭാവികമായി ഉണ്ടായ മാറ്റമല്ല, മറിച്ച് ബോധപൂര്‍വ്വം സ്വീകരിച്ച ഒരു തന്ത്രപരമായ മാറ്റത്തിന്റെ ഫലമാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്പനിയുടെ 'ഷൈന്‍ വിത്ത് ഇന്ത്യ' എന്ന സ്വര്‍ണ പുനരുപയോഗ പ്രചാരണ പരിപാടിയും ഈ വര്‍ധനവിന് കാരണമായെന്ന് അദ്ദേഹം പറഞ്ഞു.
'ഉപഭോക്താക്കളുമായുള്ള നിരന്തരമായ ആശയവിനിമയം, പഴയ ആഭരണങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനെ ഒരു അവസാന ആശ്രയമെന്ന നിലയില്‍ നിന്ന് മൂല്യവര്‍ധിതമായ ഒരു തിരഞ്ഞെടുപ്പായി മാറ്റാന്‍ സഹായിച്ചു,' രമേശ് പറഞ്ഞു. സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തിലെത്തിയിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ പഴയ സ്വര്‍ണം വാങ്ങുന്നത് യുക്തിസഹമാണെന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി എസ്. അബ്ദുള്‍ നാസര്‍ പറഞ്ഞു.
'ജനുവരിയില്‍ ഒരു പവന് ആഭരണത്തിന് ഏകദേശം 70,000 മുതല്‍ 80,000 രൂപ വരെയായിരുന്നു വില; എന്നാല്‍ ഇപ്പോഴത് 1,14,000 രൂപ കടന്നിരിക്കുന്നു. ഔദ്യോഗിക മാര്‍ഗ്ഗങ്ങളിലൂടെ സ്വര്‍ണം വാങ്ങുന്നതിനേക്കാള്‍ എളുപ്പമാണ് ഉപഭോക്താക്കളില്‍ നിന്ന് പഴയ സ്വര്‍ണം വാങ്ങുന്നത്. ഉപഭോക്താക്കള്‍ക്ക് അന്നത്തെ സ്വര്‍ണവിലയുടെ 98-99 ശതമാനം വരെ ലഭിക്കുകയും, പുതിയ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ വിലയിലെ വ്യത്യാസവും പണിക്കൂലിയും മാത്രം നല്കിയാല് മതിയാവുകയും ചെയ്യുന്നു,' അദ്ദേഹം പറഞ്ഞു.
2026 കലണ്ടര്‍ വര്‍ഷത്തിലെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ആഗോള സ്വര്‍ണാഭരണ വിപണിയില്‍ 27 ശതമാനം വിഹിതവുമായി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയിരുനന്നു. വ്യവസായ സംഘടനയായ വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കനുസരിച്ച്, ഇന്ത്യയിലെ സ്വര്‍ണ ഉപഭോഗത്തില്‍ കേരളം വലിയ പങ്ക് വഹിക്കുന്നുണ്ട്. പ്രതിവര്‍ഷം 600-800 ടണ്‍ വരുന്ന ഉപഭോഗത്തിന്റെ 25-28 ശതമാനവും കേരളത്തിലാണ്.





Click it and Unblock the Notifications
