ബെംഗളൂരു നഗരവാസികൾക്ക് സന്തോഷ വാർത്ത; റോഡെല്ലാം മൺസൂണിന് മുൻപ് ശരിയാവും, ആ ഉറപ്പ് കിട്ടി..!
ബെംഗളൂരു: നഗരത്തിലെ താമസക്കാരെയും ദൈനംദിന യാത്രക്കാരെയും സംബന്ധിച്ചുള്ള സുപ്രധാന ആശങ്കയ്ക്ക് മറുപടി ലഭിച്ചിരിക്കുകയാണ് ഇപ്പോൾ. നിലവിലെ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ മൺസൂൺ മഴയ്ക്ക് മുൻപ് പൂർത്തിയാക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉറപ്പ് നൽകിയതോടെയാണ് ഇത്. കാലാവർഷത്തിന് മുന്നോടിയായി ഏപ്രിൽ അവസാനത്തോടെ എല്ലാ ജോലികളും തീർക്കാൻ ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നൽകിയിരിക്കുകയാണ്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ റോഡ് പണികൾക്കായി സർക്കാർ 2671 കോടി രൂപ അനുവദിച്ചുവെന്നാണ് അദ്ദേഹം അറിയിച്ചത്. ഇതിൽ 80 ശതമാനം ജോലികളും ടെൻഡർ ചെയ്‌തിട്ടുണ്ട്. ഇതുവരെ ബ്ലാക്ക് ടോപ്പിംഗ്, വൈറ്റ് ടോപ്പിംഗ് ജോലികൾക്കായി ഏകദേശം 5065 കോടി രൂപ ചെലവഴിച്ചു. കഴിഞ്ഞ വർഷം 389 കിലോമീറ്റർ ബ്ലാക്ക് ടോപ്പിംഗിന് 694 കോടി രൂപയും വൈറ്റ് ടോപ്പിംഗിന് 1700 കോടി രൂപയും അനുവദിച്ചിരുന്നതായി മന്ത്രി വെളിപ്പെടുത്തി.

ഒട്ടുമിക്ക പദ്ധതികളിലെയും പ്രവൃത്തികൾ ആരംഭിച്ചെന്നും അദ്ദേഹം പറയുന്നു. മൺസൂണിന് തയ്യാറെടുക്കുന്നതിനായാണ് എല്ലാ റോഡ് പണികളും ഏപ്രിൽ അവസാനത്തോടെ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചത്. പ്രതിദിന പുരോഗതി വീഡിയോകൾ സഹിതം അപ്‌ഡേറ്റ് ചെയ്യാനും, റോഡുകൾ പൂജകൾക്കോ ഉദ്ഘാടനങ്ങൾക്കോ കാത്തുനിൽക്കാതെ ഉടൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനും അദ്ദേഹം ഉത്തരവിട്ടു.
കരാറുകാർക്ക് നൽകാനുള്ള കുടിശ്ശികയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ബെംഗളൂരു നഗര കോർപ്പറേഷനുമായി പ്രവർത്തിക്കുന്ന ഒരു കരാറുകാർക്കും നിലവിൽ കുടിശ്ശികയില്ലെന്ന് ഉപമുഖ്യമന്ത്രി ഉറപ്പുനൽകി. 'ഏകദേശം 10 ശതമാനം ബില്ലുകൾ മാത്രമേ സാങ്കേതിക കാരണങ്ങളാൽ കെട്ടിക്കിടക്കുന്നുള്ളൂ; മറ്റെല്ലാ കുടിശ്ശികകളും തീർപ്പാക്കിയിട്ടുണ്ട്' എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
അതേസമയം, നഗരത്തിലെ റോഡുകളുടെ നവീകരണത്തിനായി 4800 കോടി രൂപയുടെ പ്രവൃത്തികൾ പുരോഗമിക്കുകയാണെന്നും, അടുത്ത മഴക്കാലത്തിന് മുൻപ് ഇവയിലേറെയും പൂർത്തിയാക്കി യാത്ര സുഗമമാക്കാൻ കഴിയുമെന്നും അധികൃതർ പ്രതീക്ഷ പ്രകടപ്പിച്ചിരുന്നു. നഗരവികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി തുഷാർ ഗിരിനാഥാണ് നഗരവാസികളുടെ മനസ് നിറയ്ക്കുന്ന വാഗ്‌ദാനവുമായി രംഗത്ത് വന്നത്.
പ്രധാന നഗരപദ്ധതികളിൽ 157.39 കിലോമീറ്റർ റോഡുകൾ വൈറ്റ്‌ടോപ്പിംഗ്, 392.39 കിലോമീറ്റർ റോഡുകൾ ബ്ലാക്ക്‌ടോപ്പിംഗ്, 78.98 കിലോമീറ്റർ ഉയർന്ന ഗതാഗതസാന്ദ്രതയുള്ള ഇടനാഴികളുടെ നിർമ്മാണം എന്നിവ ഉൾപ്പെടുന്നു എന്നായിരുന്നു അന്ന് അധികൃതർ അറിയിച്ചത്. ഏകദേശം 400 കിലോമീറ്റർ റോഡുകൾ ഇപ്പോഴും ഡിഫക്റ്റ് ലയബിലിറ്റി പീരിയഡിന് കീഴിലാണെന്നും അവയിലെ കുഴികൾ നന്നാക്കേണ്ട ഉത്തരവാദിത്തം കരാറുകാർക്കാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതിനിടെ 2025നും 2028നും ഇടയിൽ 488 കിലോമീറ്റർ പ്രധാന റോഡുകൾ ഉൾക്കൊള്ളുന്നതിനായി രണ്ട് വർഷത്തെ കാലയളവിൽ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) നഗരത്തിലുടനീളം വൈറ്റ് ടോപ്പിംഗ് വ്യാപിപ്പിക്കാൻ പദ്ധതിയിടുകയാണ് നിലവിൽ. അടുത്ത ഘട്ട ജോലികൾ ആരംഭിക്കുന്നതിന് മുമ്പ്, സർക്കാരിന് അംഗീകാരത്തിനായി നിർദ്ദേശം സമർപ്പിക്കാൻ നഗരസഭ തയ്യാറെടുക്കുന്ന വേളയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.












Click it and Unblock the Notifications