ബെംഗളൂരു നിവാസികൾക്ക് സന്തോഷ വാർത്ത; ജക്കൂർ റെയിൽവേ മേൽപ്പാലം ഉടൻ തുറക്കും, യാത്ര സുഗമം!
ബെംഗളൂരു: നിർമ്മാണം ആരംഭിച്ച് 14 വർഷത്തിന് ശേഷം ജക്കൂർ റെയിൽവേ മേൽപ്പാലം പൊതുജനങ്ങൾക്കായി തുറക്കാൻ ഒരുങ്ങുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ഒരു മാസത്തിനകം പാലം തുറക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിരവധി തവണ വൈകിയ ശേഷമാണ് ജക്കൂർ റെയിൽവേ മേൽപ്പാലം യാഥാർഥ്യമാകുന്നത്.
ഗ്രേറ്റർ ബെംഗളൂരു ഡെവലപ്‌മെന്റ് മന്ത്രി കൃഷ്‌ണ ബൈരെ ഗൗഡ എക്‌സിൽ പങ്കുവച്ച വിവരമനുസരിച്ച് പാലത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ഈ പാലം തുറന്നാൽ വാഹനയാത്രക്കാർക്ക് യാത്രാസമയം ഗണ്യമായി കുറയ്ക്കാൻ സാധിക്കും. പദ്ധതിയുടെ നീണ്ടുപോകുന്ന നിർമ്മാണത്തിൽ പ്രദേശവാസികൾക്കുള്ള പ്രതിഷേധവും നിരാശയും പലതവണ അവർ പ്രകടിപ്പിച്ചിരുന്നു.

പൂർത്തിയാകാനുള്ള ബാക്കിയുള്ള ജോലികൾ എത്രയും വേഗം പൂർത്തിയാക്കാൻ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി എഞ്ചിനീയർമാർ ഇപ്പോൾ വേഗത്തിൽ ശ്രമിക്കുന്നുണ്ട്. എന്നാൽ നിർമാണം സമയബന്ധിതമായി പൂർത്തിയാകുമോ എന്ന കാര്യത്തിൽ പ്രദേശവാസികൾക്ക് ഇപ്പോഴും സംശയമുണ്ട്. മുൻകാല അനുഭവങ്ങളാണ് അവരെ ഇത്തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്.
ബാക്കിയുള്ള ജോലികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് സമീപവാസികളുടെ ആവശ്യം. റെയിൽവേ മേൽപ്പാലം തുറന്നാൽ യെലഹങ്കയിലേക്ക് വാഹനത്തിൽ പോകുന്നവർക്ക് വലിയ ആശ്വാസമാകും. ഇപ്പോൾ യെലഹങ്കയിലെത്താൻ അഞ്ച് കിലോമീറ്ററിലധികം യാത്ര ചെയ്യണം. റെയിൽവേ ഓവർ ബ്രിഡ്‌ജ് തുറന്നാൽ യാത്രാദൂരം മൂന്ന് കിലോമീറ്ററോളം കുറയുമെന്ന് യാത്രക്കാർ അവകാശപ്പെടുന്നു.
2012ൽ ആരംഭിച്ച റെയിൽവേ ഓവർ ബ്രിഡ്‌ജിന്റെ നിർമ്മാണം ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണം പൂർണമായും നിലച്ചിരുന്നു. ഇത്രയും വർഷം ജക്കൂർ മറ്റ് പ്രദേശങ്ങളിൽ നിന്ന് ഒരു പരിധിവരെ ഒറ്റപ്പെട്ട നിലയിലായിരുന്നു. പാലം തുറക്കുന്നത് പ്രദേശത്തിന് വലിയ നേട്ടമാകുമെന്നും പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു.
ഒരു മാസത്തിനകം പാലം പൊതുജനങ്ങൾക്കായി തുറക്കാൻ കഴിയുമെന്നാണ് ജിബിഎ എഞ്ചിനീയർമാർ പറയുന്നത്. പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കുന്നതിനൊപ്പം മൂന്നാം കക്ഷിയുടെ പരിശോധനയും നടത്തണം. കൂടാതെ പാലത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ലോഡ് ടെസ്‌റ്റും നടത്തേണ്ടതുണ്ടെന്ന് എഞ്ചിനീയറെ ഉദ്ധരിച്ച് ബെംഗളൂരു മിറർ റിപ്പോർട്ട് ചെയ്യുന്നു.
പാലം ഗതാഗതത്തിനായി തുറന്നാൽ ജക്കൂർ, യെലഹങ്ക മേഖലകളിലെ യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ 14 വർഷത്തിൽ അധികമായി മേഖലയിലെ ജനങ്ങളെ ദുരിതത്തിലാക്കി കൊണ്ടായിരുന്നു മേൽപ്പാലത്തിന്റെ നിർമ്മാണം. പലപ്പോഴും ഇവിടെ നീണ്ട ട്രാഫിക് ബ്ലോക്കുകൾ പതിവായിരുന്നു.


Click it and Unblock the Notifications