''ഗവർണർ നടപ്പാക്കുന്നത് ആർഎസ്എസ് അജണ്ട'', പ്രവർത്തനം ഭരണഘടനാവിരുദ്ധമെന്ന് എംവി ഗോവിന്ദൻ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഗവർണർക്ക് യോജിക്കുന്നത് രാഷ്ട്രീയ പ്രവർത്തനം തന്നെ ആണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഭരണഘടന വിരുദ്ധമായാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിക്കുന്നത്. ഗവർണർ നടപ്പാക്കുന്നത് ആർഎസ്എസ് അജണ്ടയാണ്, എംവി ഗോവിന്ദൻ ആരോപിച്ചു.
''സുപ്രീം കോടതി തള്ളിയിട്ടും ഗവർണർ ഭരണഘടന വിരുദ്ധ നിലപാടുമായി മുന്നോട്ട് പോകുകയാണെന്നും സുപ്രീംകോടതിയെ മാനിക്കാൻ ഗവർണർ തയ്യാറാകുന്നില്ല. ഗവർണർക്കെതിരെ സുപ്രീംകോടതി നിലപാട് വളരെ വ്യക്തയോടെ പുറത്തുവന്നിട്ടും കോടതി തീരുമാനത്തെ അംഗീകരിക്കുന്ന നിലപാടല്ല ഗവർണർ സ്വീകരിച്ചതെന്ന് വ്യക്തമാണ്. എനിക്ക് സുപ്രീംകോടതിയോടോ മറ്റേതെങ്കിലും സംവിധാനത്തോടോ അല്ല പ്രതിബദ്ധത, പ്രസിഡന്റിനോടാണ് എന്ന ഭരണഘടനാ വിരുദ്ധമായ നിലപാടാണ് അദ്ദേഹം ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്.

പ്രസിഡന്റിനെ പോലും ഭരണഘടനാപരമായി കൈകാര്യം ചെയ്യാൻ അധികാരമുള്ള സുപ്രീംകോടതി നിർദേശം തനിക്ക് ബാധകമല്ല എന്നാണ് ഗവർണർ പറയുന്നത്. വിവിധ രാഷ്ട്രീയ പാർടികളിൽ പ്രവർത്തിച്ചയാളാണ് ഗവർണർ. ഭരണഘടനാവിരുദ്ധ പ്രവർത്തനം തുടർന്നും നടത്തും എന്ന് പ്രഖ്യാപിക്കുന്ന ഗവർണർക്ക് മുൻകാലങ്ങളിലേതുപോലെ രാഷ്ട്രീയ പ്രവർത്തനം തന്നെയാണ് യോജിക്കുക. സംഘപരിവാറിന്റെ ഭാഗമായി അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിൽ എതിർപ്പ് പറയാൻ പറ്റില്ല.
ഇഡി ഉൾപ്പെടെയുള്ള ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്ന നടപടി കേന്ദ്രസർക്കാർ തുടർന്ന് വരികയാണ്. അതിന്റെ തുടർച്ച എന്ന നിലയിലാണ് ഗവർണർമാർ പ്രതിപക്ഷ പാർടികളുടെ നേതൃത്വത്തിലുള്ള നിയമസഭ പാസാക്കുന്ന ബില്ലുകൾ പിടിച്ചുവെക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കേരളം, തമിഴ്നാട്, പഞ്ചാബ്, ഡൽഹി, പശ്ചിമബംഗാൾ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലും ഈ നിലയാണ്. അവയ്ക്കെതിരെ ശക്തമായ പ്രതിരോധം ഉണ്ടായി.
എന്നിട്ടും ജനാധിപത്യ മര്യാദകൾ പാലിക്കാൻ ഗവർണർമാർ തയാറാകുന്നില്ല. സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന ഗവർണർമാരുടെ നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. സർക്കാരുകൾ സുപ്രീംകോടതികളെ സമീപിച്ചതും ഈ അവസരത്തിലാണ്. നവകേരള സദസിനെ ബഹിഷ്കരിച്ച് മുന്നോട്ടുപോകും, അതിന് എതിരായ നിലപാട് സ്വീകരിക്കും എന്ന പ്രതിപക്ഷ തീരുമാനത്തെ ജനങ്ങൾ കണക്കിലെടുക്കുകയോ പ്രതിപക്ഷത്തിന്റെ ഭാഗമായി നിൽക്കുന്നവർ സദസിൽ നിന്ന് മാറി നിൽക്കുകയോ ചെയ്തിട്ടില്ല. എല്ലാ ജനങ്ങളും നവ കേരള സദസിന്റെ ഭാഗമാകുന്നതാണ് കാണുന്നത്'', എംവി ഗോവിന്ദൻ പറഞ്ഞു












Click it and Unblock the Notifications