ഗുജറാത്തിൽ കോൺഗ്രസിന്റെ വിധി മാറ്റിയെഴുതുമോ ഇവർ? രാഹുലിന്റെ നീക്കങ്ങൾ ഇങ്ങനെ
ദില്ലി; ഗുജറാത്തിൽ വലിയ പ്രതീക്ഷയോടെയാണ് കോൺഗ്രസ് ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് സംസ്ഥാനത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നു. വോട്ട് വിഹിതം 40 ശതമാനമായി ഉയർത്തുകയും ചെയ്തിരുന്നു. ഈ ആത്മവിശ്വാസം കൈമുതലാക്കി മുന്നോട്ട് നീങ്ങാനാണ് നേതൃത്വം ഒരുങ്ങുന്നത്. എന്നാൽ പാർട്ടി നേരിടുന്ന പ്രധാന വെല്ലുവിളി ശക്തരായ നേതാക്കളുടെ അഭാവമാണ്. അഹമ്മദ് പട്ടേലിനെ പോലെ ശക്തനായൊരു നേതാവിന്റെ അഭാവം സംസ്ഥാനത്ത് പ്രവർത്തകർക്കിടയിൽ ആവേശം കുറയ്ക്കാൻ കാരണമായിട്ടുണ്ടെന്ന് വിലയിരുത്തൽ പാർട്ടി നേതൃത്വത്തിന് ഉണ്ട്. ഈ ഘട്ടത്തിൽ മികച്ച നേതാക്കളെ തന്നെ മുൻനിരയിലേക്ക് കൊണ്ടുവരാനാണ് നേതൃത്വത്തിന്റെ നീക്കം. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 182 സീറ്റുകളിൽ 77 ഇടത്തായിരുന്നു കോൺഗ്രസ് ജയിച്ചത്. എട്ടോളം സീറ്റുകളിൽ 1000 ത്തിൽ താഴെയായിരുന്നു. സംസ്ഥാനത്തെ ജിഗ്‌നേഷ് മേവാനി, ഹാര്‍ദിക് പട്ടേല്‍, അല്‍പേഷ് ഠാക്കൂര്‍ കൂട്ടുകെട്ട് കോണ്‍ഗ്രസിന് മുന്നേറ്റം ഉണ്ടാക്കുന്നതിൽ നിർണായക ഘടകങ്ങളായി. പാട്ടീദാർ പ്രക്ഷോഭ നേതാവ് ഹാർദ്ദിക്ക് പട്ടേലിന്റെ പിന്തുണ പല മണ്ഡലങ്ങളിലും ബി ജെ പിയെ വലിയ പ്രതിരോധത്തിലാണ്. സൗരാഷ്ട്ര ,കച്ച് മേഖലകളിൽ എല്ലാം തന്നെ കോൺഗ്രസിന് കൂറ്റൻ ലീഡ് നേടാൻ സാധിച്ചിരുന്നു.

രാഹുൽ ഗാന്ധിയുടെ പ്രചരണങ്ങളും കോൺഗ്രസിന് സംസ്ഥാനത്ത് വലിയ രീതിയിൽ സ്വാധീനിച്ചിരുന്നു. സംസ്ഥാനത്തെ പ്രബല വിഭാഗമായ പട്ടേൽ സമുദായത്തെ ഒപ്പം നിർത്തുന്നതിനോടൊപ്പം തന്നെ ആദിവാസി,ഒബിസി വിഭാഗങ്ങളുമായെല്ലാം രാഹുൽ നിരന്തരം ബന്ധപ്പെട്ടു. മോദിയടെ ജൻമനാട്ടിൽ അദ്ദേഹത്തിനെതിരെ നേരിട്ടുള്ള വിമർശനങ്ങൾക്ക് പകരം വികസന വിഷയങ്ങൾ ഉയർത്തിയായിരുന്നു രാഹുലിന്റെ പ്രചരണങ്ങൾ. അതേസമയം മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം കടക്കുമ്പോൾ കോൺഗ്രസിന് നേരത്തേയുള്ള അംഗബലമില്ല. ഏകദേശം എട്ടോളം എം എൽ എമാർ പാർട്ടി വിട്ട് ബിജെപിയിൽ എത്തി.

ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തിൽ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അമിത് ചാവ്ദയും പ്രതിപക്ഷ നേതാവ് പരേഷ് ദനനിയും രാജിവെയ്ക്കുയും ചെയ്തിരുന്നു. അതേസമയം പാർട്ടിയിൽ ശക്തരായ നേതാക്കളെ കൊണ്ട് വന്ന് ബിജെപിക്ക് കനത്ത തിരിച്ചടി നൽകാനാണ് കോൺഗ്രസ് ഹൈക്കമാൻറ് ലക്ഷ്യം വെയ്ക്കുന്നത്. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് മോദിയുടെ നാട്ടിൽ ബിജെപിയെ പരാജയപ്പെടുത്താൻ സാധിച്ചാൽ അത് ബിജെപിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാകുമെന്നും കോണ‍്ഗ്സ് കണക്ക് കൂട്ടുന്നുണ്ട്. നിലവിൽ പുതിയ പാർട്ടി അധ്യക്ഷനേയും പ്രതിപക്ഷ നേതാവിനേയും കണ്ടെത്താനാണ് കോൺഗ്രസിൽ ചർച്ചകൾ പുരോഗമിക്കുന്നത്.

ഈ ആഴ്ചയോടെ തന്നെ പ്രഖ്യാപനം പൂർത്തിയാക്കി തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നിന്നുള്ള നേതാക്കളെ രാഹുൽ ഗാന്ധി ദില്ലിയിൽ വിളിച്ചുവരുത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. സമുദായ സമവാക്യങ്ങൾ പരിഗണിച്ച് നിയമനം നടത്താനാണ് ഹൈക്കമാന്റ് ആലോചിക്കുന്നതെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. പാട്ടീദാർ-ഒബിസി-ആദിവാസി സമവാക്യങ്ങളാകും പരിഗണിക്കുക. സംസ്ഥാനത്ത് ഈ മൂന്ന് വിഭാഗങ്ങൾക്കും ശക്തമായ സാന്നിധ്യമാണ് സംസ്ഥാനത്ത് ഉള്ളത്.

182 മണ്ഡലങ്ങളിൽ 80 സീറ്റുകളിൽ ഒ ബി സിക്ക് സ്വാധീനമുള്ളവയാണ്. 27 സീറ്റുകളിൽ ആദിവാസി വിഭാഗത്തിനും. 12 ശതമാനമാണ് പട്ടേൽ വിഭാഗത്തിന്റെ സ്വാധീനം. അതായത് 60 ഓളം സീറ്റുകളിൽ ഇവർ നിർണായക ശക്തിയാണ്. സെൻട്രെൽ ഗുജറാത്തിൽ സ്വാധീനമുള്ള കോലി സമുദായവും നോർത്ത് ഗുജറാത്തിൽ സ്വാധീനമുള്ള താക്കോർ സമുദായവും ഒബിസി വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്. നിലവിൽ പട്ടേൽ സമുദായത്തിന്റെ വോട്ട് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 2019 ൽ പാർട്ടിയിൽ എത്തിയ ഹാർദിക്ക് പട്ടേലിനെ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ആയി നേതൃത്വം നിയമിച്ചിട്ടുണ്ട്.

പട്ടേലിനെ പാർട്ടി അധ്യക്ഷനാക്കണമെന്നുള്ള ചർച്ചകളാണ് ഇപ്പോൾ കോൺഗ്രസിൽ പുരോഗമിക്കുന്നത്. യുവ നേതാവായ ഹാർദ്ദിക്കിനെ പാർട്ടി അമരത്ത് എത്തിച്ചാൽ അത് വലിയ മുന്നേറ്റത്തിന് സഹായിക്കുമെന്നാണ് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് ഭരണ വിരുദ്ധ വികാരം ശക്തമായിരിക്കുകയും പട്ടേൽ സമുദായം ഉൾപ്പെടെ ബി ജെ പിക്കെതിരെ രംഗത്തെത്തുകയും ചെയ്ത സഹാചര്യത്തിൽ. ഹൈക്കമാന്റിനും ഹാർദ്ദിക്കിനെ നിയമിക്കുന്നതിനോട് അനുകൂല നിലപാടാണ് ഉള്ളത്. അതേസമയം മുതിർന്ന നേതാക്കൾ കടുത്ത എതിർപ്പാണ് ഉയർത്തുന്നത്. പട്ടേൽ പ്രക്ഷോഭത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നിരിക്കെ ഹാർദ്ദികിനെ അധ്യക്ഷനാക്കേണ്ടതില്ലെന്നാണ് ഇവരുടെ വാദം. മുതിർന്ന , പരിചയ സമ്പന്നരായ നേതാക്കളെ ഈ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും നേതാക്കൾ പറയുന്നു.
ഇത്രയും സമ്മാനങ്ങളോ.. പിറന്നാൾ ആഘോഷം പൊടിപൊടിച്ച് അനുശ്രീ..ചിത്രങ്ങൾ വൈറൽ

അതേസമയം ഒ ബി സി നേതാക്കൾക്ക് അർഹമായ പരിഗണന നൽകണമെന്ന ആവശ്യം പാർട്ടിയിൽ ഉയരുന്നുണ്ട്. മുൻ പാർട്ടി അധ്യക്ഷനായിരുന്ന അമിത് ചാദ്വ ഒബിസി വിഭാഗക്കാരനാണ്. 2017 ൽ ഒബിസി നേതാവായ ഭരത് സിംഗ് സോളങ്കിക്ക് കീഴിലാണ് കോൺഗ്രസ് നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആദിവാസി വിഭാഗത്തിൽ നിന്നുള്ള നേതാവായ മോഹൻ രത്വയായിരുന്നു പ്രതിപക്ഷ നേതാവ്.

എന്തായാലും ഹാർദിക്കിനെ കൂടാതെ സോളങ്കി, അരുൺ മൊദാവാദിയ , രാജ്യസഭ എംപി ശക്തിസിംഗ് ഗോഹിൽ എന്നിവരുടെ പേരുകളെല്ലാം പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. നിലവില്ട്ടൽ ഹാർദിക് പട്ടേലിനെ തിരഞ്ഞെടുപ്പ് പ്രചരണ സമിതി അധ്യക്ഷനാക്കണമെന്ന നിർദ്ദേശവും നേതാക്കൾ മുന്നോട്ട് വെയ്ക്കുന്നുണ്ട്. അതേസമയം ദളിത് നേതാവും എം എൽ എയുമായ ജിഗ്നേഷ് മേവാനി കോൺഗ്രസിലേക്കെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഉടൻ തന്നെ അദ്ദേഹം കോൺഗ്രസിൽ ഔദ്യോഗികമായി ചേരും. ജിഗ്നേഷിനും പാർട്ടിയിൽ സുപ്രധാന ചുമതലകൾ നൽകിയേക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.












Click it and Unblock the Notifications