ഗുലാബ് ചുഴലിക്കാറ്റ്: ആന്ധ്രപ്രദേശില്‍ രണ്ട് മത്സ്യത്തൊഴിലാളികൾ മരണപ്പെട്ടു, രണ്ട് പേരെ രക്ഷപ്പെടുത്തി
വിശാഖപട്ടണം: ഗുലാബ് ചുഴലിക്കാറ്റില്‍ രണ്ട് മരണം. ആന്ധ്രപ്രദേശില്‍ കാണാതായ അഞ്ച് മത്സ്യത്തൊഴിലാളികളില്‍ രണ്ട് പേര്‍ മരണപ്പെട്ടു. മൂന്ന് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനായി. കാണാതായവരില്‍ ഒരാളെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ക്ക് വേണ്ടിയുളള തിരച്ചില്‍ കോസ്റ്റ്ഗാര്‍ഡ് തുടരുകയാണ്. ആശങ്ക ഉയര്‍ത്തിക്കൊണ്ട് ഗുലാബ് ചുഴലിക്കാറ്റ് തീരം തൊട്ടിരിക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റ് 95 കിലോമീറ്റര്‍ വേഗത്തിലാണ് തീരം തൊട്ടിരിക്കുന്നത്.
ഗുലാബ് ചുഴലിക്കാറ്റിന്റെ വരവോടെ ആന്ധ്ര, ഒഡിഷ തീരങ്ങള്‍ ജാഗ്രതയിലാണ്. നാല് മാസത്തിനിടെ ഇത് രണ്ടാമത്തെ ചുഴലിക്കാറ്റാണ് ഒഡിഷ തീരം തൊടുന്നത്. അടുത്തിടെ യാസ് ചുഴലിക്കാറ്റും ഒഡിഷയിലെത്തിയിരുന്നു. സംസ്ഥാനത്തെ ഏഴ് ജില്ലകളെ ആണ് അപകട സാധ്യത ഉളള പ്രദേശങ്ങളായി കണക്കാക്കുന്നത്. ഗന്‍ജം, ഗജപട്ടി, കാന്ധമഹല്‍, കൊറാപുത്, രായഗാഡ, നാബര്‍ന്‍ഗപുര്‍, മല്‍കംഗിരി എന്നീ ജില്ലകളിലാണ് ഗുലാബ് നാശം വിതയ്ക്കാന്‍ കൂടുതല്‍ സാധ്യത. ഈ ഏഴ് ജില്ലകളിലും ഗുലാബ് ചുഴലിക്കാറ്റ് കാരണം ആരും മരണപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുളള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് വ്യക്തമാക്കിയിരിക്കുന്നത്.

ഗുലാബ് ചുഴലിക്കാറ്റ് തീരം തൊട്ടതോടെ വരുന്ന മണിക്കൂറുകള്‍ നിര്‍ണായകമാണെന്ന് ശ്രീകാകുളം കളക്ടര്‍ സുമിത് കുമാര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു. തൊണ്ണൂറ് മുതല്‍ നൂറ് വരെ കിലോമീറ്റര്‍ വേഗതയില്‍ ഗുലാബ് ചുഴലിക്കാറ്റ് വീശിയടിക്കും എന്നാണ് കരുതുന്നത് ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് സംഘങ്ങളും സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നാല് സംഘങ്ങളും പ്രദേശത്ത് എത്തിയിട്ടുണ്ട്. കനത്ത മഴ തുടരുന്നത് പ്രളയത്തിലേക്ക് നയിച്ചേക്കാം എന്നുളള ആശങ്കയുണ്ട്. അത് മറ്റൊരു വെല്ലുവിളി ആണെനന്ും ജില്ലയിലെ 19 മണ്ഡലങ്ങള്‍ പ്രളയ സാധ്യതാ മേഖലകള്‍ ആണെന്നും കളക്ടര്‍ പറഞ്ഞു.
ഫോട്ടോ എടുത്ത ആളും ഈ ചിത്രത്തിലുണ്ട്, വൈറലായി മഞ്ജു വാര്യരുടെ പുതിയ ചിത്രം
ഗുലാബ് ചുഴലിക്കാറ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ സഹായവും പ്രധാനമന്ത്രി ഇരു സംസ്ഥാനങ്ങള്‍ക്കും വാഗ്ദാനം ചെയ്തു. എല്ലാവരുടേയും സുരക്ഷയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. എല്ലാവരും വീടുകള്‍ക്ക് ഉളളില്‍ തന്നെ കഴിയാന്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications