ഭാവി തീരുമാനം ആസാദ് ഇന്ന് പ്രഖ്യാപിക്കും; ബിജെപിയുമായി കൈകോർക്കുമോ? സാധ്യതകൾ ഇങ്ങനെ
ദില്ലി: കോൺഗ്രസ് നേതൃത്വത്തെ കനത്ത പ്രതിസന്ധിയിലാക്കിക്കൊണ്ടാണ് മുതിർന്ന നേതാവായ ഗുലാം നബി ആസാദ് രാജിവെച്ചത്. കോൺഗ്രസ് വിട്ട മറ്റ് നേതാക്കളിൽ നിന്ന് വ്യത്യസ്തമായി നേതൃത്വത്തിനെതിരെ, പ്രത്യേകിച്ച് രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച് കൊണ്ടായിരുന്നു ഗുലാം നബിയുടെ രാജി. ആസാദിന്റെ അടുത്ത നീക്കമാണ് ഇനി ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.
ബി ജെ പി നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആസാദ് ഇനി ബി ജെ പിയിലേക്ക് പോകുമോയെന്നുള്ള ചർച്ചകൾ ഉണ്ടായിരുന്നുവെങ്കിലും തത്കാലം ബി ജെ പിയിലേക്ക് ഇല്ലെന്നും പുതിയ പാർട്ടി രൂപീകരിക്കുകയാണ് ലക്ഷ്യമെന്നുമാണ് ആസാദ് വ്യക്തമാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്നാണ് കണക്കാക്കപെടുന്നത്.

ജമ്മു കാശ്മീർ കേന്ദ്രീകരിച്ച് ഉള്ള പുതിയ പാർട്ടി എന്നാണ് ഗുലാം നബി ആസാദ് വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച ചർച്ചകൾ ആസാദ് ആരംഭിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.പ്രവർത്തകരെ ഏകോപിപ്പിച്ച് പ്രവർത്തനം തുടങ്ങാൻ ഗുലാം നബി ആസാദ് നിർദ്ദേശിച്ചതായി മുൻ കോൺഗ്സ് നേതാവും എം എൽ എയുമായ ഗുൽസാർ അഹമ്മദ് വാണി മാധ്യമങ്ങളോട് പ്രതികരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ കോൺഗ്രസ് വിട്ട് ആസാദിനൊപ്പം ചേരുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

ആസാദിന്റെ രാജിക്ക് പിന്നാലെ ജമ്മുകശ്മീരിലെ മുൻ എം എൽ എമാര്‍ കൂടിയായ അഞ്ച് കോൺഗ്രസ് നേതാക്കൾ രാജിവെച്ചിരുന്നു. മുൻ മന്ത്രി ജി എം സരുരി, അബ്ദുൾ റാഷിദ്, അമിൻ ഭട്ട്, അഹമ്മദ് വാനി, എം ഡി അക്രം എന്നിവരായിരുന്നു രാജിവെച്ചവർ. ഗുലാം നബിയെ പിന്തുണയ്ക്കുന്ന നേതാക്കൾ ഉടൻ തന്നെ ജമ്മുവിൽ ഒത്തുചേരുകയും അദ്ദേഹത്തിന് പരസ്യ പിന്തുണയുമായി രംഗത്തെത്തുകയും ചെയ്യുമെന്നാണ് നേതാക്കൾ നൽകുന്ന സൂചന.

പുതിയ പാർട്ടിയെന്ന് ആസാദ് വ്യക്തമാക്കിയതോടെ അദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പാണെന്ന് ഏറെ കുറെ വ്യക്തമാണ്. സംസ്ഥാന മുൻ മുഖ്യമന്ത്രി കൂടിയായ അദ്ദേഹത്തിനെ സംബന്ധിച്ച് കാര്യങ്ങൾ കുറച്ച് കൂടി എളുപ്പമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും തനിച്ചൊരു മത്സരം ആസാദിന്റെ പാർട്ടിയെ സംബന്ധിച്ച് എത്രത്തോളം ഗുണം ചെയ്യുമെന്ന കാര്യത്തിൽ ചോദ്യങ്ങൾ ഉയരുന്നുണ്ട്.

കോൺഗ്രസുമായി ഇനിയൊരു സഹകരണം ആസാദ് നടത്തിയേക്കില്ല. രാജിവെച്ച മറ്റ് കോൺഗ്രസ് നേതാക്കളിൽ നിന്നും വ്യത്യസ്തമായി രാഹുൽ ഗാന്ധിയ്ക്കെതിരെ നടത്തിയ കടന്നാക്രമണം അദ്ദേഹത്തിന്റെ താത്പര്യമില്ലായ്മ വ്യക്തമാക്കുന്നതാണ്. ബി ജെ പിയെ നേരിടുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാർട്ടികൾ ചേർന്ന് രൂപീകരിച്ച ഗുപ്കർ സഖ്യം ഇപ്പോൾ ഇല്ലാത്തതിനാൽ അത്തരമൊരു സാധ്യതയും ഉയരുന്നില്ല. തിരഞ്ഞെടുപ്പിനെ തനിച്ച് നേരിടുമെന്ന് നാഷ്ണൽ കോൺഫറൻസ് അടക്കം ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ ആസാദ് ബി ജെ പിയുമായി സഹകരിച്ചേക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. മോദിയുമായി പരസ്യമായ അടുപ്പം കാണിച്ചിട്ടുള്ള നേതാവാണ് ഗുലാം നബി. ആസാദ് രാജ്യസഭയിൽ നിന്നും പടിയിറങ്ങിയ ദിവസം പ്രധാനമന്ത്രി നടത്തിയ വികാരഭരിതമായ പ്രസംഗവും ഈയടുത്ത് ഗുലാം നബിയുടെ വീടിന്റെ കാലവധി കഴിഞ്ഞപ്പോൾ അത് കേന്ദ്രസർക്കാർ നീട്ടി നലകിയതൊന്നും ആകസ്മികമായി സംഭവിച്ച കാര്യമായി കണക്കാക്കാൻ സാധിക്കില്ലെന്നാണ് കോൺഗ്രസ് അടക്കമുള്ള നേതാക്കൾ നടത്തിയ പ്രതികരണം.

തിരഞ്ഞെടുപ്പിന് മുൻപ് അല്ലേങ്കിൽ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുമായി ആസാദ് സഖ്യമുണ്ടാക്കിയാലും അത്ഭുതപ്പെടാനാകില്ല. എന്തായാലും രാഷ്ട്രീയ സാഹചര്യങ്ങൾ സസൂഷ്മം വിലയിരുത്തുകയാണ് ബിജെപി. സഖ്യമില്ലെങ്കിലും ആസാദിന്റെ വരവ് സംസ്ഥാനത്ത് തങ്ങളെ സഹായിക്കുമെന്ന് തന്നെയാണ് ബി ജെ പിയുടെ കണക്ക് കൂട്ടൽ.
റെഡിൽ ചുമ്മാ ഫയർ; എങ്ങനെ കണ്ണെടുക്കും?.. മാളവികയുടെ കിടിൽ ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications