ഹാനി ബാബുവിനെ നാളെ ബ്രീച്ച് കാന്റി ആശുപത്രിലേക്ക് മാറ്റണം: ഉത്തരവിട്ട് ബോംബ ഹൈക്കോടതി
ദില്ലി: മലയാളിയും ദില്ലി യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറുമായ ഹാനി ബാബുവിനെ വിദഗ്ധ ചികിത്സക്കായി ബ്രീച്ച് കാന്റി ആശുപത്രിലേക്ക് മാറ്റണമെന്ന് ബോംബെ ഹൈക്കോടതി. ഭീമാ കൊറേഗാവ്- എല്‍ഗാര്‍ പരിഷത് കേസില്‍ പ്രതിചേർക്കപ്പെട്ട് കഴിഞ്ഞ ഒൻപതുമാസമായി മുംബൈയിലെ ജയിലിൽ തടവിൽ കഴിയുകയായിരുന്ന ഹാനി ബാബുവിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ചിട്ടുണ്ടെന്നും കുടുംബം നേരത്ത് വ്യക്തമാക്കിയിരുന്നു.
ഇതടക്കം ചൂണ്ടിക്കാട്ടിയാണ് ഹാനി ബാബുവിന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചത്. ഹാനി ബാബുവിന്റെ കണ്ണിനുണ്ടായിരിക്കുന്ന അണുബാധ ബ്ലാക്ക് ഫംഗസ് രോഗത്തിന്റെ ഭാഗമാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കൊവിഡ് 19 ബാധിച്ച നിരവധി പേരില്‍ ബ്ലാക്ക് ഫംഗസ് രോഗവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഹാനി ബാബുവിന്‍റെ ചികിത്സാ ചിലവുകള്‍ വഹിക്കാന്‍ തയ്യാറാണെന്നും കുടുംബം അറിയിച്ചിരുന്നു.
ഇതടക്കം പരിഗണിച്ചാണ് നാളെ തന്നെ ഹാനി ബാബുവിനെ നിലവിലെ ആശുപത്രിയില്‍ നിന്നും മാറ്റണമെന്ന് നിര്‍ദേശിച്ചത്. ഹാനി ബാബുവിന് കണ്ണിലെ അണുബാധക്കുള്ള ചികിത്സ ഇതുവരെയും നല്‍കിയിട്ടില്ല. മതിയായ ചികിത്സ നല്‍കിയില്ലെങ്കില്‍ അദ്ദേഹത്തിന് കാഴ്ച ശക്തി നഷ്ടപ്പെടുമെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ വക്കീല്‍ കോടതിയില്‍ വാദിച്ചു. ഹര്‍ജി പരിഗണിക്കുമ്പോള്‍ തന്നെ ഹാനി ബാബുവിനെ ഇപ്പോള്‍ പ്രവേശിപ്പിച്ചിരിക്കുന്ന ജി.ടി ആശുപത്രി ഡീനിനോട് ഹാജരാകാനും കോടതി.
Recommended Video
കണ്ണിലെ അണുബാധ പരിശോധിക്കാനുള്ള സൗകര്യങ്ങള്‍ ജിടി ആശുപത്രിയില്‍ ഇന്നല്ലെന്ന് ഡീന്‍ അറിയിച്ചതിന് പിന്നാലെയാണ് ഹാനി ബാബുവിനെ വിദഗ്ധ ചികിത്സക്കായി ബ്രീച്ച് കാന്റി ആശുപത്രിലേക്ക് മാറ്റണമെന്ന് ബോബൈ ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു. ദല്‍ഹി സര്‍വകലാശാലയിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകനുമായിരുന്ന ഹാനി ബാബു അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയാണ്. 2020 ജൂലൈ 28 നാണ് എന്‍ഐഎ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.