അസമിന് പിന്നാലെ ഹരിയാനയും; പൗരത്വ രജിസ്റ്റർ തയ്യാറാക്കുമെന്ന സൂചന നൽകി മനോഹർലാൽ ഖട്ടാർ
ദില്ലി: അസമിന് പിന്നാലെ ഹരിയാനയിലും പൗരത്വ രജിസ്റ്റർ തയ്യാറാക്കാൻ നീക്കം. ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറാണ് സംസ്ഥാനത്തെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി പൗരത്വ രജിസ്റ്റർ തയ്യാറാക്കുമെന്ന് സൂചന നൽകിയത്. അസമിൽ 19 ലക്ഷം ആളുകളാണ് പൗരത്വ പട്ടികയിൽ നിന്നും പുറത്തായത്.
അസമിന് സമാനമായി ഹരിയാനയിലും എൻആർസി നടപ്പിലാക്കിയേക്കുമെന്ന് മനോഹർലാൽ ഖട്ടാർ മാധ്യമങ്ങളോട് വ്യക്തമാക്കി. നാവിക സേനാ മുൻ മേധാവി സുനിൽ ലാംബ, വിരമിച്ച ഹൈക്കോടതി ജഡ്ജി എച്ച്എസ് ഭല്ല എന്നിവരുമായി മുഖ്യമന്ത്രി വിഷയം ചർച്ച ചെയ്തു.

എന്ന്, എങ്ങനെ പൗരത്വ പട്ടിക തയ്യാറാക്കും എന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ ഖട്ടാർ തയ്യാറായില്ല. ഹരിയാന മനുഷ്യാവകാശ കമ്മീഷന്റെ തലവനായിരുന്ന ജസ്റ്റിസ് ഭല്ല കഴിഞ്ഞ ദിവസങ്ങളിൽ എൻആർസിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നു. അദ്ദേഹം ഉടൻ തന്നെ അസമിലേക്ക് പോകുന്നുണ്ടെന്നും ഹരിയാനയിൽ എൻആർസി നടത്തുന്നതിനെക്കുറിച്ച് നിർദ്ദേശങ്ങളും പിന്തുണയും തേടിയതായും മനോഹർലാൽ ഖട്ടാർ വ്യക്തമാക്കി.
ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഖട്ടാറിന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്തെ പ്രധാന വോട്ടുബാങ്കുകളെ ആകർഷിക്കാനായി നിരവധി പദ്ധതികൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ തൊഴിലില്ലായ്മയ്ക്ക് പ്രധാനകാരണം കുടിയേറ്റക്കാരാണെന്നാണ് ബിജെപി ആരോപിക്കുന്നത്.
അസമിൽ എന്നല്ല രാജ്യത്തെ ഒറ്റ സംസ്ഥാനത്ത് പോലും അനധികൃത കുടിയേറ്റക്കാരെ തുടരാൻ അനുവദിക്കില്ലെന്ന് അടുത്തിടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ അമിത് ഷാ പറഞ്ഞിരുന്നു.












Click it and Unblock the Notifications