ഉത്തർപ്രദേശിൽ കനത്ത മഴയും കൊടുങ്കാറ്റും; മരണപ്പെട്ടവരുടെ എണ്ണം 100 ആയി ഉയർന്നു, വീടുകൾ തകർന്നു
ലഖ്‌നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം മുതൽ പെയ്‌ത കനത്ത മഴയിലും കൊടുങ്കാറ്റിലും നൂറോളം പേർക്ക് ജീവൻ നഷ്‌ടമായി. സംസ്ഥാനത്തുടനീളം നിരവധി മരങ്ങളും വൈദ്യുതി തൂണുകളും കടപുഴകി വീഴുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിക്കുകയും 24 മണിക്കൂറിനുള്ളിൽ സാമ്പത്തിക സഹായം വിതരണം ചെയ്യാൻ ഉത്തരവിടുകയും ചെയ്‌തു.
യുപിയിലെ പ്രധാന മേഖലകളിൽ ഒന്നായ പ്രയാഗ്‌രാജിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്; 21 പേർ. ഭദോഹിയിൽ 18 പേരും, മിർസാപൂരിൽ 15 പേരും, ഫത്തേപൂരിൽ 10 പേരും മരിച്ചു. ഉന്നാവോ, ബഡൗൺ എന്നിവിടങ്ങളിൽ ആറു പേർ വീതവും പ്രതാപ്ഗഢ്, ബറേലി എന്നിവിടങ്ങളിൽ നാലു പേർ വീതവും മരണപ്പെട്ടിട്ടുണ്ട്.

മറ്റ് പ്രദേശങ്ങളിലും സമാനമായി മരണങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. സിതാപൂർ, റായ്ബറേലി, ചന്തൗലി എന്നിവിടങ്ങളിൽ രണ്ട് പേർ വീതവും, കാൺപൂർ ദേഹാത്, ഹർദോയി, സാംബൽ എന്നിവിടങ്ങളിൽ രണ്ട് പേർ വീതവും മരിച്ചു. കൗശാമ്പി, ഷാജഹാൻപൂർ, സോൺഭദ്ര, ലഖിംപൂർ എന്നിവിടങ്ങളിൽ ഓരോരുത്തരും മരണപ്പെട്ടിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം ഉത്തർപ്രദേശിന്റെ പല ഭാഗങ്ങളിലും കാലാവസ്ഥ അപ്രതീക്ഷിതമായി മാറുകയായിരുന്നു. പൊടിപടലങ്ങൾ നിറഞ്ഞ മേഘങ്ങൾ ആകാശത്ത് വ്യാപകമായി. തുടർന്ന് അതിശക്തമായ കാറ്റും മഴയും ജനജീവിതത്തെ സാരമായി ബാധിച്ചു. കാറ്റിൽ കൂറ്റൻ ഹോർഡിംഗുകളും ടിൻ ഷെഡുകളും പറന്നുപോയി.
നിരവധി മരങ്ങൾ കടപുഴകി റോഡുകൾ തടസപ്പെടുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തിരുന്നു. കൂടാതെ കാറ്റിലും മഴയിലും വിവിധ മേഖലകളിലായി നിരവധി വീടുകൾ തകർന്നു. കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ രക്ഷാപ്രവർത്തകർക്ക് കൈകൊണ്ട് അവശിഷ്‌ടങ്ങൾ നീക്കേണ്ടി വന്നു.
കൊടുങ്കാറ്റിന്റെ ഭീകരത വ്യക്തമാക്കുന്ന പല ദൃശ്യങ്ങളും സംസ്ഥാനത്ത് നിന്ന് പ്രചരിക്കുന്നുണ്ട്. ബറേലിയിലെ ബമിയാന ഗ്രാമത്തിൽ നിന്നുള്ള ഒരു വീഡിയോയിൽ, ഒരാൾ ടിൻ ഷെഡിനൊപ്പം കാറ്റിൽ പറന്ന് 50 അടി ദൂരെയുള്ള വയലിലേക്ക് തെറിച്ചു വീഴുന്നു. ഈ സംഭവത്തിൽ കാറ്റിൽ ആകാശത്തേക്ക് പറന്നുയർന്ന നൻഹേ മിയാൻ പരിക്കുകളോടെ ചികിത്സയിലാണ്.
ഭദോഹിയിലെ റാംപൂരിൽ പൊണ്ടൂൺ പാലം തകർന്നതിനെ തുടർന്ന് നിരവധി പേർ ഗംഗാ നദിയിലേക്ക് വീണതായും റിപ്പോർട്ടുണ്ട്. മിർസാപൂരിലെ ഗൗര പ്രമാൺപൂരിലും പൊണ്ടൂൺ പാലം തകർന്നു. ഇത് ഏകദേശം 20 ഗ്രാമങ്ങളിലേക്കുള്ള ഗതാഗതം പൂർണ്ണമായും തടസപ്പെടുത്തി. ഫത്തേപൂരിലുണ്ടായ 10 മരണങ്ങളിൽ എട്ടും ഖഗ താലൂക്കിലാണ് റിപ്പോർട്ട് ചെയ്‌തത്.
ഇവരില്‍ അഞ്ചുപേർ സ്ത്രീകളായിരുന്നു. സദർ താലൂക്കിൽ മതിലിടിഞ്ഞ് ഒരു സ്ത്രീ മരിച്ചതായി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അവിനാഷ് ത്രിപാഠി അറിയിച്ചു. പ്രതാപ്ഗഢിൽ മതിലിടിഞ്ഞും ഷെഡ് തകർന്നും മിന്നലേറ്റും നാലുപേർ മരിച്ചു. കാൺപൂർ ദേഹാത് ജില്ലയിൽ മഴ സംബന്ധമായ അപകടങ്ങളിൽ രണ്ട് പേർക്ക് ജീവൻ നഷ്‌ടപ്പെട്ടു. ദേവോറിയയിൽ മിന്നലേറ്റും രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്തുടനീളം അപ്രതീക്ഷിത മഴയിലും കൊടുങ്കാറ്റിലും ഉണ്ടായ മരണങ്ങൾ, പരിക്കുകൾ, കന്നുകാലി നഷ്‍ടം, വീടുകൾക്കുണ്ടായ നാശനഷ്‌ടങ്ങൾ എന്നിവ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ശ്രദ്ധയിൽപ്പെട്ടതായി ദുരിതാശ്വാസ കമ്മീഷണറുടെ ഓഫീസ് അറിയിച്ചു. പിന്നാലെ 24 മണിക്കൂറിനുള്ളിൽ സാമ്പത്തിക സഹായം ഉറപ്പാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.












Click it and Unblock the Notifications