സജ്ജനറിനേയും പോലീസിനേയും ആഘോഷിച്ച് ജനം; വാറങ്കല്‍ ഇര പ്രണിത പറയുന്നത് ഇതാണ്
ഹൈദരാബാദ്: വെറ്റിനറി ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളേയും ഇന്ന് രാവിലെയോടെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് വെടിവെച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവം നടന്നതാകട്ടെ 2008 ല്‍ വാറങ്കല്‍ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ ആരോപണവിധേയനായ ഐപിഎസ് ഉദ്യോഗസ്ഥന്‍ വിഎസ് സജ്ജനാറിന്‍റെ അധികാര പരിധിയിലും.
കേസില്‍ നീതി നടപ്പായെന്നാണ് ഒരുകൂട്ടം വാദിക്കുന്നത്. കൊലയ്ക്ക് നേതൃത്വത്വം നല്‍കിയ സജ്ജനാറിനേയും മറ്റ് പോലീസ് ഉദ്യോഗസ്ഥരേയും വാഴ്ത്തുകയാണ് ജനക്കൂട്ടം. എന്നാല്‍ സജ്ജനാറിനെ യുവാക്കള്‍ ഹീറോയാക്കി അന്നത്തെ വാറങ്കല്‍ ആസിഡ് ആക്രമണ സംഭവത്തിലെ ഇര പ്രണിതയ്ക്ക് പറയാനുള്ളത് ഇതാണ്
ദിശയും വാറങ്കലും
ദിശ കേസിലെ പ്രതികളും 2008 ല്‍ വാറങ്കലില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലയ്ക്ക് സമാനമായാണ് കൊല്ലപ്പെട്ടത്. സംഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് അന്നത്തെ ആസിഡ് ആക്രമണ കേസില്‍ പരിക്കേറ്റ പ്രണിത. ഹഫിംഗ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് പ്രണിത സംഭവത്തെ കുറിച്ച് വെളിപ്പെടുത്തുന്നത്. സംഭവം ഇങ്ങനെ
പ്രണയാഭ്യര്‍ത്ഥന നടത്തി
ശ്രീനിവാസ് സ്വപ്നികയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇത് നിരസിച്ചതാണ് ആക്രമണത്തിന് കാരണം. യുവാക്കളില്‍ നിന്ന് ഭീഷണിയുണ്ടെന്ന് സംഭവത്തിന് മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ സ്വപ്നികയും കുടുംബവും പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. പോലീസിന്‍റെ നിഷ്ക്രിയത്വം വലിയ ചര്‍ച്ചയായി.
കൊലപ്പെടുത്തി
ഇതിന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മൂന്ന് യുവാക്കളും പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്. പിടിക്കാനെത്തിയ പോലീസ് സംഘത്തെ പ്രതികള്‍ ആസിഡും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു വെടിവെച്ചതെന്നായിരുന്നു പോലീസ് പറഞ്ഞത്. ആക്രമണത്തിന് ശേഷം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സ്വപ്നിക മരച്ചു.
അവസാന വര്‍ഷ വിദ്യാര്‍ത്ഥി
ആക്രമണം നടക്കുമ്പോള്‍ അവസാന വര്‍ഷ ബിടെക് വിദ്യാര്‍ത്ഥിയായിരുന്നു പ്രണിത. ഹൈദരാബാദ് ഇന്‍ഫോസിസില്‍ നിന്ന് തന്‍റെ സ്വപ്ന ജോലിയ്ക്കായുള്ള ഓഫറും പ്രണിതയ്ക്ക് ലഭിച്ചിരുന്നു. തന്‍റെ അവസാന വര്‍ഷ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു അവള്‍.
അറിയില്ലായിരുന്നു
ഒരാള്‍ സ്വപ്നികയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നതായും അവള്‍ അത് നിരസിച്ചതായും തനിക്ക് അറിയാമായിരുന്നു. എന്നാല്‍ കോളേജില്‍ നടന്ന കാര്യമായിതിനാല്‍ അത് കാര്യമായി എടുത്തിരുന്നില്ല. അവള്‍ അയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നതൊന്നും തനിക്ക് അറിയില്ലായിരുന്നു.
സ്കൂട്ടി ഓടിച്ചത്
അന്ന് പ്രണിതയായിരുന്നു സ്കൂട്ടി ഓടിച്ചിരുന്നത്. സ്വപ്നിക പുറകിലിരുന്നു.വഴി മധ്യേയാണ് ശ്രീനിവാസനടക്കം മൂന്ന് പേരെത്തി മുഖത്ത് ആസിഡ് ഒഴിക്കുന്നത്.എങ്ങനെയോ ഒരു ഓട്ടോയില്‍ കയറി കൂടി. അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് പോയി. താന്‍ ആദ്യം വിളിച്ചത് തന്‍റെ മാതാപിതാക്കളെയായിരുന്നു, പ്രണിത പറഞ്ഞു. എന്തുകൊണ്ടാണ് പോലീസിനെ വിളിക്കാതിരുന്നതെന്ന ചോദ്യത്തിന് താന്‍ വിളിച്ചിരുന്നെങ്കില്‍ പോലീസ് ഉടനെത്തുമെന്ന് കരുതുന്നുണ്ടോയെന്നായിരുന്നു പ്രണിതയുടെ ചോദ്യം.
മൂന്നാം ദിനം
സംഭവം നടന്ന് ആശുപത്രി കിടക്കയില്‍ തുടരുന്ന മൂന്നാം ദിനമാണ് താന്‍ മൂന്ന് പ്രതികളുടേയും മരണ വാര്‍ത്ത അറിയുന്നത്. വാതില്‍ക്കലില്‍ വന്ന് ആരോ ആ മൂന്ന് പേരേയും പോലീസ് വെടിവെച്ച് കൊന്നുവെന്ന് പറയുന്നത് കേട്ടു. തനിക്ക് കണ്ണ് തുറക്കാനായിരുന്നില്ല. ഞാന്‍ ശരിക്കും ഭയപ്പെട്ട് പോയി.
സന്തോഷമാണെന്നാണോ
തന്‍റെ പ്രതികരണം സന്തോഷമായിരിക്കുമെന്നായിരിക്കും നിങ്ങള്‍ കരുതുന്നത്. എന്നാല്‍ അങ്ങനെ ആയിരുന്നില്ല. ഞാന്‍ ഭയപ്പെട്ടു. ഒന്ന് ആലോചിച്ച് നോക്കൂ മൂന്ന് പേരുടെ മരണത്തിന് താന്‍ കാരണമായെന്നത് ഭയപ്പെടുത്തുന്നതാണ്. ഞാന്‍ ഇന്ന് വരെ പോലീസ് സ്റ്റേഷനില്‍ പോലും പോയിട്ടില്ല. അങ്ങനെയൊരാള്‍ ഇത്തരം സംഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ ഭയപ്പെടില്ലേ? പ്രണിത ചോദിക്കുന്നു.
ഒരിക്കലും ഇല്ല
പ്രതികളെ വെടിവെച്ച് കൊന്നതിലൂടെ നീതി കിട്ടിയോ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ലെന്നായിരുന്നു പ്രണിതയുടെ മറുപടി. അത്തരം പ്രവര്‍ത്തികളിലൂടെ നീതി നടപ്പാകുന്നില്ല. തന്‍റെ തൊലി പഴയത് പോലെ ആയാല്‍ താന്‍ സാധാരണ ജീവിതത്തിലേക്ക് തിരികെ വന്നാല്‍ അപ്പോള്‍ മാത്രമാണ് തനിക്ക് നീതി ലഭിച്ചുവെന്ന് പറയാനാവുക. അവര്‍ കൊല്ലപ്പെട്ടെങ്കിലും ഇപ്പോഴും ആ ആക്രമണത്തിന്‍റെ അനന്തര ഫലങ്ങള്‍ താന്‍ അനുഭവിക്കുകയാണ്.പ്രണിത പറഞ്ഞു.
എന്‍കൗണ്ടര്‍ ചെയ്യുകയെന്നാണോ
തങ്ങളെയോ വെറ്റിനറി ഡോക്ടറെയോ അക്രമിച്ചവര്‍ ഒരിക്കലും പിടിക്കപെടുമെന്ന കരുതി കാണില്ല. പണവും അധികാരവും ഉപയോഗിച്ച് കേസില്‍ നിന്ന് രക്ഷപ്പെടാമെന്ന് അവര്‍ കരുതി കാണും. അതേസമയം കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം എന്ന് വെച്ച് കോടതിക്ക് പുറത്ത് വെച്ച് അവരെ എന്‍കൗണ്ടര്‍ ചെയ്യുകയെന്നാണോ പ്രണിത ചോദിക്കുന്നു.
ദിശയോ നിര്‍ഭയയോ
എന്‍റെ കേസില്‍ നടന്ന എന്‍കൗണ്ടര്‍ കൊലപാതകങ്ങള്‍ കുറ്റവാളികളെ പിന്തിരിപ്പിച്ചിരുന്നുവെങ്കില്‍ ഇവിടെ നിര്‍ഭയയോ ദിശ കേസോ ആവര്‍ത്തിക്കുമായിരുന്നോവെന്നും പ്രണിത ചോദിച്ചു. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് പകരം വേണ്ടത് ശക്തമായ നിയമം ആണെന്നും പ്രണിത വ്യക്തമാക്കി.
Recommended Video
14 സര്‍ജറികള്‍
അന്നത്തെ ആക്രമണകത്തിന് ശേഷം 14 സര്‍ജറികളാണ് പ്രണതിയ്ക്ക് വേണ്ടി വന്നത്.ആക്രമണത്തില്‍ ശരീരത്തിന് പരിക്ക് പറ്റിയെങ്കിലും പ്രണിതയുടെ മനസിന് പരിക്കേറ്റിരുന്നില്ല. പഠനം തുടര്‍ന്ന് അവള്‍ പരീക്ഷയില്‍ 82 ശതമാനം മാര്‍ക്ക് നേടി വിജയിച്ചു. ഇന്‍ഫോസിസില്‍ ജോലിയില്‍ പ്രവേശിച്ചു.2012 ല്‍ വിവാഹിതയായ പ്രണിത ഇപ്പോള്‍ കൊളറാഡോയിലെ ഡെന്‍വറില്‍ താമസിക്കുകയാണ്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രണിത അഭിമുഖം നല്‍കിയത്.