സിദ്ധരാമയ്യ മുഖ്യമന്ത്രിയായാൽ അംഗീകരിക്കുമെന്ന് ജെഡിഎസ് മന്ത്രി; പിന്നോട്ടില്ലെന്ന് കോൺഗ്രസ് എംഎൽഎ
ബെംഗളൂരു: കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയാൽ അംഗീകരിക്കുമെന്ന് ജെഡിഎസ്, കർണാടകയിലെ അനുനയ ചർച്ചകൾക്ക് ചുക്കാൻ പിടിക്കുകയും കുമാരസ്വാമി മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയുമായ ജിടി ദേവഗൗഡയാണ് നിലപാട് വ്യക്തമാക്കിയത്. കോൺഗ്രസ്-ജെഡിഎസ് ഏകോപന സമിതി സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തീരുമാനിക്കുകയാണെങ്കിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്ന് ജെടി ദേവഗൗഡ വ്യക്തമാക്കി.
കർണാടക പ്രതിസന്ധി: കുമാരസ്വാമി തിരിച്ചെത്തി, രാജിയിൽ ഉറച്ചു നിൽക്കുന്നതായി വിമത എംഎൽഎമാർ
നിലവിലെ മന്ത്രിമാർ സ്ഥാനം ഒഴിഞ്ഞ് വിമതർക്ക് മന്ത്രിപദവി നൽകണമെന്ന് എംഎൽഎമാരുടെ യോഗത്തിൽ ജി ടി ദേവഗൗഡ ആവശ്യപ്പെട്ടു. പാർട്ടി ആവശ്യപ്പെട്ടാൽ രാജി വയ്ക്കാൻ തയാറാണെന്നും മന്ത്രി വ്യക്തമാക്കി. രാജി വെച്ച മുൻ ജെഡിഎസ് അധ്യക്ഷൻ എച്ച് വിശ്വനാഥുമായി സംസാരിച്ചിട്ടുണ്ട്, രാജ പിൻവലിക്കാമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. വിശ്വനാഥ് പാർട്ടിയിലേക്ക് തിരികെ വരും. സിദ്ധരാമയ്യയോ കോൺഗ്രസിലെയോ , ജെഡിഎസിലെയോ മറ്റാരെങ്കിലും മുഖ്യമന്ത്രിയാകുന്നതിലോ ഞങ്ങൾക്ക് എതിർപ്പില്ല, പാർട്ടി ആവശ്യപ്പെട്ടാൽ മന്ത്രിസ്ഥാനം രാജി വയ്ക്കും, ബിജെപിയിലേക്ക് പോകില്ല, കർണാടകയുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സഖ്യ സർക്കാരാണ് ഞങ്ങളുടേതെന്നും ജിടി ദേവഗൗഡ വ്യക്തമാക്കി.
അതേ സമയം രാജിവെച്ച എംഎൽഎമാരെല്ലാം ഒറ്റക്കെട്ടാണെന്ന് കോൺഗ്രസ് എംഎൽഎ എസ്ടി സോമശേഖർ പറഞ്ഞു. 13 എംഎൽഎമാർ രാജി സമർപ്പിച്ചിട്ടുണ്ട്, ഗവർണറെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. എല്ലാവരും ഒറ്റക്കെട്ടാണ്. ബെംഗളൂരുവിലേക്ക് തിരികെ പോകാനോ രാജി പിൻവലിക്കാനോ തയാറല്ലെന്നും എസ് ടി സോമശേഖരൻ മുംബൈയിൽ പറഞ്ഞു.
സർക്കാരിന്റെ നിലനിൽപ്പ് ഭീഷണിയിലായതോടെ എന്ത് വിട്ടുവീഴ്യ്ക്കും തയാറായി ഇരിക്കുകയാണ് കോൺഗ്രസും ജെഡിഎസും. മന്ത്രിപദവി ലഭിക്കാത്തതിനെ തുടർന്ന് കലാപക്കൊടി ഉയർത്തിയ രാമലിംഗ റെഡ്ഡി ഉൾപ്പെടെയുള്ള വിമതർക്ക് മന്ത്രിസ്ഥാനം നൽകി തിരികെ എത്തിക്കാനുള്ള നീക്കം സജീവമാണ്. അമേരിക്കയിലായിരുന്ന കുമാരസ്വാമി മടങ്ങിയെത്തിയതോടെ പ്രശ്നപരിഹാരത്തിനായി ചർച്ചകൾ സജീവമാണ്.