ചെന്നൈയിലെ സ്ഥിതി സങ്കീർണം: പരിശോധിക്കുന്ന മൂന്നിൽ ഒരാൾക്ക് കൊവിഡ്, പുതിയ സർവ്വെയിൽ പറയുന്നത്
ചെന്നൈ: കൊവിഡ് രൂക്ഷമായ ചെന്നൈ നഗരത്തില്‍ നിന്നും ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുിവരുന്നത്. നഗരത്തില്‍ കൊവിഡ് ടെസ്റ്റ് നടത്തുന്ന മൂന്നില്‍ ഒരാള്‍ക്കും രോഗം പോസിറ്റീവാകുന്നതായി സര്‍വെ ഫലം. ചെന്നൈ സെറോസര്‍വെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷനാണ് ഇക്കാര്യം അറിയിച്ചത്.

നഗരത്തില്‍ പരിശോധന നടത്താന്‍ എടുത്ത സാമ്പിളുകളില്‍ 6389 പേരില്‍ 2062 പേര്‍ക്കും രോഗം പോസിറ്റീവാണ്. ഇപ്പോള്‍ പുറത്തുവന്ന ഈ റിപ്പോര്‍ട്ട് പ്രകാരം നഗരത്തിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 32.3 ശതമാനമായെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. സെറോ സര്‍വെയുടെ രണ്ടാമത്തെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
കോവിഡ് -19 ന്റെ സാന്നിധ്യം കണ്ടെത്താന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്യൂബര്‍സൈക്ലോസിസ്, ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന്‍ ചേര്‍ന്ന് നടത്തിയ സര്‍വേയാണ് സെറോസര്‍വ്വെ. ജൂലായിലും ഇതുമായി ബന്ധപ്പെട്ട സര്‍വ്വ ഇവര്‍ നടത്തിയിരുന്നു. ഒരു വ്യക്തി വൈറസിനെ പ്രതിരോധിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ സര്‍വ്വെ ഡാറ്റ നല്‍കുന്നു. രോഗപ്രതിരോധ ശേഷിയാണ് കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമെന്ന് കോര്‍പ്പറേഷന്‍ കമ്മിഷണര്‍ വ്യക്തമാക്കി.
ചെന്നൈയില്‍ ഏകദേശം 39,000 തെരുവുകളുണ്ട്. ഇവയില്‍ നിന്ന് 1000 തെരുവുകളെ തിരഞ്ഞെടുത്താണ് സര്‍വെ നടത്തുന്നത്. ആദ്യത്തെ സര്‍വെയില്‍ 13000 സാമ്പിളുകളാണ് പരിശോധിച്ചത്. രണ്ടാമത്തെ സര്‍വെയില്‍ പുതിയതായി തിരഞ്ഞെടുത്ത തെരുവുകളില്‍ നിന്ന് ആറായിരത്തില്‍ കൂടുതല്‍ സാമ്പിളുകള്‍ തിരഞ്ഞെടുക്കുകയായിരുന്നെന്നും കോര്‍പ്പറേഷന്‍ കമ്മിഷണര്‍ വ്യക്തമാക്കി.












Click it and Unblock the Notifications