ഇന്ത്യ-കാനഡ ബന്ധത്തിലെ വിള്ളൽ; തൊഴിൽ തേടി പോവുന്നവർക്ക് മുട്ടൻപണി, വിസ സേവനങ്ങളെ ബാധിക്കുമോ?
ന്യൂഡൽഹി: ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ വധത്തിന് പിന്നാലെ ഉടലെടുത്ത ഇന്ത്യ-കാനഡ നയതന്ത്ര പ്രതിസന്ധി കൂടുതൽ ശക്തമാവുകയാണ്. ഇത് ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യയിൽ നിന്നും ജോലിക്കായും പഠനത്തിനായും കാനഡയിലേക്ക് പോവാനിരിക്കുന്നവരെയാണ്. കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിലായി ഇരുരാജ്യങ്ങൾക്കും ഇടയിലുണ്ടായ ഭിന്നതയുടെ ആഴം അത്ര സുഖകരമായ നിലയിലുള്ളതല്ല.
വാക്കുകൾ കൊണ്ട് പോരടിക്കുന്നതിനും അപ്പുറം ഇരു രാജ്യങ്ങളും നയതന്ത്ര തലത്തിൽ സമ്മർദ്ദം കഠിനമാക്കുകയും ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കുകയും ഒക്കെ ചെയ്‌തതോടെ കാനഡയിലെ ഇന്ത്യൻ സമൂഹവും, അവിടേക്ക് വിമാനം കയറാൻ ഇരിക്കുന്ന വിദ്യാർത്ഥികളും ഒരുപോലെ ആശങ്കയിലാണ്. ഇന്ത്യൻ വിദ്യാർത്ഥികളുടെ പറുദീസ എന്ന് വേണമെങ്കിൽ കാനഡയെ വിശേഷിപ്പിക്കാം. അതുപോലെ തന്നെയാണ് തൊഴിലന്വേഷകരുടെ കാര്യവും.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റത്തിന്റെ കണക്കുകൾ കാനഡയുടെ സ്ഥാനം വളരെ മുൻപിലാണ് എന്നോർക്കണം. എന്നാൽ നിജ്ജാർ വധത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങൾക്കും ഇടയിൽ നിലനിൽക്കുന്ന ശീതയുദ്ധം ഈ കുടിയേറ്റത്തെയും വിദ്യാർത്ഥികളുടെ വരവിനെയും വലിയ തോതിൽ ബാധിച്ചിട്ടുണ്ട്.
പുതിയ സംഭവ വികാസങ്ങളും ഇത്തരമൊരു സാധ്യതയിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്. ഇന്ത്യൻ ഹൈക്കമ്മീഷണറെ തിരിച്ചുവിളിച്ചതിന് പിന്നാലെ കാനഡയുടെ ആറ് ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരെയാണ് ഇന്ത്യ പുറത്താക്കിയത്. ഇത് ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് അനുവദിക്കുന്ന വിസയുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാക്കുന്ന ഘടകമാണ് എന്നത് തറപ്പിച്ചു പറയാം.
നിലവിൽ ഡൽഹിയിലെ കനേഡിയൻ എംബസിയുടെ പ്രവർത്തനം വെട്ടിച്ചുരുക്കേണ്ട സാഹചര്യമാണ്. കഴിഞ്ഞ വർഷം മുതൽ തന്നെ ഇന്ത്യയിൽ നിന്നുള്ള വിസ അനുവദിക്കുന്നതിൽ കാനഡ നിയന്ത്രണം പാലിച്ചിരുന്നു എന്നത് ഇതിനോട് കൂട്ടിവായിക്കേണ്ട കാര്യമാണ്. നിലവിൽ നയതന്ത്ര ഉദ്യോഗസ്ഥരെ കൂടി പിൻവലിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കും ആശങ്കയ്ക്ക് വകയുണ്ട് എന്നതാണ് യാഥാർഥ്യം.
നേരത്തെ നയതന്ത്ര ബന്ധത്തിലെ വിള്ളൽ മൂലം ബെംഗളൂരു, ചണ്ഡീഗഡ്, മുംബൈ എന്നിവിടങ്ങളിലെ വിസയും വ്യക്തിഗത കോൺസുലർ സേവനങ്ങളും കാനഡ താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഇതിന് പുറമേ കോവിഡ് പകർച്ച വ്യാധിക്ക് ശേഷം ഇന്ത്യയും കാനഡയും ഇതുവരെ നേരിട്ടുള്ള എയർ കണക്റ്റിവിറ്റി പുനരാരംഭിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ഇന്ത്യയിൽ നിന്ന് തൊഴിൽ തേടിയും തുടർ വിദ്യാഭ്യാസത്തിനുമായും വിദേശത്തേക്ക് പോവാൻ ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നാണ് കാനഡ. വർഷംതോറും ആയിരക്കണക്കിന് പേരാണ് കാനഡയിലേക്ക് കുടിയേറുന്നത്. പുതിയ സാഹചര്യം വന്നതോടെ ഇതിലൊക്കെയും കാര്യമായ മാറ്റമുണ്ടായേക്കും എന്നാണ് കരുതപ്പെടുന്നത്.
അടുത്തിടെ വന്ന റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ രണ്ട് വർഷം കാനഡ അനുവദിച്ച അന്താരാഷ്ട്ര വിദ്യാർത്ഥി വിസകളുടെ എണ്ണം 360,000 ആയി കുറച്ചിരുന്നു. 2022 വരെയുള്ള കാലയളവിൽ അനുവദിച്ചതിന്റെ മൂന്നിലൊന്ന് വെട്ടിച്ചുരുക്കി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് ഏറ്റവും കൂടുതൽ തിരിച്ചടിയായത് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തന്നെയാണ്.
പഞ്ചാബ്, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കാനഡയിലേക്ക് വിദ്യാർത്ഥികളും തൊഴിലന്വേഷകരും പോവുന്ന സാഹചര്യമാണ് നേരത്തെ നിലനിന്നിരുന്നത്. പുതിയ നയതന്ത്ര പ്രശ്‌നം എത്രകാലം നീളുമെന്നോ അതിന്റെ അനന്തരഫലങ്ങൾ എന്തായിരിക്കുമെന്നോ കൃത്യമായ ധാരണ ഇല്ലാത്ത സാഹചര്യത്തിൽ വലിയ ആശങ്ക തന്നെയാണ് നിലനിൽക്കുന്നത്.












Click it and Unblock the Notifications