രാജ്യത്തിന് പുതിയ സംയുക്ത സൈനിക മേധാവി; ചുമതലയേറ്റെടുത്ത് ജനറൽ എൻഎസ് രാജ സുബ്രഹ്മണി
ന്യൂഡൽഹി: ഇന്ത്യയുടെ സൈനിക നേതൃത്വം ഒരു പുതിയ കൈകളിലേക്ക്. ജനറൽ എൻഎസ് രാജ സുബ്രഹ്മണി രാജ്യത്തിന്റെ സംയുക്ത സേനാ മേധാവിയായി ചുമതലയേറ്റു. ശനിയാഴ്‌ച കാലാവധി പൂർത്തിയാക്കിയ ജനറൽ അനിൽ ചൗഹാന് പകരമാണ് അദ്ദേഹത്തിന്റെ നിയമനം. സൈനിക ഘടനകൾ പുനഃക്രമീകരിക്കാനും കര, നാവിക, വ്യോമസേനകൾക്കിടയിൽ മികച്ച ഏകോപനം ഉറപ്പാക്കാനുമുള്ള നിർണായക ഘട്ടത്തിലാണ് ഈ നിയമനം.
സംയുക്ത സേനാ മേധാവിയായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെ, തദ്ദേശീയ ആയുധ വികസനത്തിനും കരസേന, നാവികസേന, വ്യോമസേന എന്നിവയ്ക്കിടയിലുള്ള ഏകോപനം വർധിപ്പിക്കുന്നതിനും ജനറൽ എൻഎസ് രാജ സുബ്രഹ്മണി ഊന്നൽ നൽകി. ഇത് തന്റെ മുൻഗണനകളിൽ പ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഔദ്യോഗികമായി ചുമതലയേറ്റ ശേഷം, പ്രധാന ലക്ഷ്യങ്ങൾ ജനറൽ സുബ്രഹ്മണി വിശദീകരിച്ചു. സംഘടനാപരമായ പരിഷ്‌കാരങ്ങൾ തുടരുമ്പോൾ തന്നെ മൂന്ന് സേനാ വിഭാഗങ്ങൾക്കിടയിലുള്ള ഏകോപനം ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. 'നമ്മുടെ സായുധ സേനകളിൽ തദ്ദേശീയ ആയുധങ്ങളുടെ വികസനം, ഉൾപ്പെടുത്തൽ, ഏകോപനം എന്നിവ ഞങ്ങൾ ത്വരിതപ്പെടുത്തും' ഒരു ഹ്രസ്വ മാധ്യമ പ്രസ്‌താവനയിൽ ജനറൽ സുബ്രഹ്മണി പറഞ്ഞു.
സേനാ വിഭാഗങ്ങൾക്കിടയിൽ യോജിപ്പ് വർധിപ്പിക്കുന്നതും സൈന്യത്തിന്റെ നിലവിലുള്ള പരിവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നതും പ്രധാന ലക്ഷ്യങ്ങളായി അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ പരിഷ്‌കാരങ്ങൾ മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ വെല്ലുവിളികളെ നേരിടാൻ കൂടുതൽ വേഗതയും ഏകോപനവുമുള്ള സൈനിക ശക്തി രൂപപ്പെടുത്ത ലക്ഷ്യമിടുന്നു.
രാജ്യത്തിന്റെ താൽപ്പര്യങ്ങളും അതിർത്തിയും സംരക്ഷിക്കാനുള്ള സായുധ സേനയുടെ പ്രതിബദ്ധത ജനറൽ സുബ്രഹ്മണി ഉറപ്പിച്ചു പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കുന്നതിൽ സൈന്യം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'നമ്മുടെ സായുധ സേനകൾ രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ നിരന്തരമായി പ്രൊഫഷണലിസവും പ്രവർത്തനപരമായ നിർണ്ണായകതയും പ്രകടിപ്പിച്ചിട്ടുണ്ട്. നമ്മുടെ രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്' അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ പൗരന്മാരെ അഭിസംബോധന ചെയ്‌തുകൊണ്ട്, പതിറ്റാണ്ടുകളായി സൈന്യത്തെ നിർവചിച്ച അതേ അർപ്പണബോധത്തോടെ രാഷ്ട്രസേവനം തുടരുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
സൈന്യത്തിന്റെ എല്ലാ ശാഖകളിലും തദ്ദേശീയ ആയുധ സംവിധാനങ്ങളുടെ വികസനത്തിനും അതിവേഗ വിന്യാസത്തിനുമുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കുമെന്ന് അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി. ഈ മേഖലയിലെ സ്വയംപര്യാപ്‌തത ദേശീയ സുരക്ഷയ്ക്ക് നിർണായകമാണെന്നും ജനറൽ സുബ്രഹ്മണി അടിവരയിട്ടു.
ജനറൽ ബിപിൻ റാവത്തിനും ജനറൽ അനിൽ ചൗഹാനും ശേഷം സംയുക്ത സേനാ മേധാവിയാകുന്ന മൂന്നാമത്തെ കരസേന ഉദ്യോഗസ്ഥനാണ് ജനറൽ എൻഎസ് രാജ സുബ്രഹ്മണി. ഖഡക്വാസ്‌ലയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നും ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്നും ബിരുദം നേടിയ അദ്ദേഹം 1985 ഡിസംബർ 14-ന് എട്ടാം ബറ്റാലിയൻ ഗർവാൾ റൈഫിൾസിൽ കമ്മീഷൻ ചെയ്യപ്പെട്ടു.
തന്റെ ഔദ്യോഗിക ജീവിതത്തിൽ നിരവധി നിർണായക ഓപ്പറേഷനൽ, നേതൃത്വപരമായ ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ശ്രദ്ധേയമായ കാര്യം, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയേയും എയർ ചീഫ് മാർഷൽ എ.പി. സിംഗിനേക്കാളും ഒരു വർഷം ജൂനിയറാണ് ജനറൽ സുബ്രഹ്മണി. ഇവർ യഥാക്രമം ജൂണിലും ഒക്ടോബറിലുമായി വിരമിക്കാൻ ഒരുങ്ങുകയാണ്.
സായുധ സേന വലിയ പരിഷ്‌കാരങ്ങളും കൂടുതൽ ഏകോപനവും ലക്ഷ്യമിടുന്ന ഈ ഘട്ടത്തിൽ, സംയുക്ത സേനാ മേധാവി എന്ന നിലയിൽ ജനറൽ സുബ്രഹ്മണിയുടെ കാലാവധി ഇന്ത്യൻ സൈന്യത്തിന്റെ ഭാവി ഘടനയും കഴിവുകളും രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പ്രവർത്തനം എല്ലാവരും ഒരുപോലെ ഉറ്റുനോക്കുകയാണ്.












Click it and Unblock the Notifications