'ഇന്ത്യ-റഷ്യ ബന്ധം യുക്രൈനിൽ സമാധാനം തിരികെ കൊണ്ടുവരാൻ ഉപയോഗിക്കണം'; യുഎസ്
ന്യൂഡൽഹി: യുക്രൈനിൽ സമാധാനം തിരികെ കൊണ്ട് വരാൻ റഷ്യയുമായുള്ള ബന്ധം വിനിയോഗിക്കണമെന്ന അഭിപ്രായവുമായി യുഎസ്. റഷ്യയുമായി ഇന്ത്യയ്ക്ക് ദീർഘകാല ബന്ധമുണ്ടെന്ന് അംഗീകരിച്ച യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാത്യു മില്ലർ ഇന്ത്യ തങ്ങളുടെ പ്രധാന പങ്കാളിയാണെന്ന് എടുത്തുപറയുകയുണ്ടായി. നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിന് പിന്നാലെയാണ് മാത്യു മില്ലറിന്റെ പ്രതികരണം.
മോസ്‌കോയിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായി എത്തിയ നരേന്ദ്ര മോദിയുടെ വരവ് ആഗോള തലത്തിൽ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. യുക്രൈൻ പ്രസിഡന്റ് സെലിൻസ്‌കി മോദിയുടെ നടപടിയെ വിമർശിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പൂർണമായി തള്ളിപറയാതെയാണ് യുഎസിന്റെ നിലപാട് എന്നതാണ് ഇക്കാര്യത്തിൽ ശ്രദ്ധേയമാവുന്ന ഒരു വിഷയം.

ഇന്ത്യയും റഷ്യയും തമ്മിൽ നടന്ന വ്യാപാര ചർച്ചകളെ കുറിച്ചും സെലൻസ്‌കിയുടെ വിമർശനത്തെ കുറിച്ചും അഭിപ്രായം ആരാഞ്ഞപ്പോഴാണ് മാത്യു മില്ലറിന്റെ പ്രതികരണം. "ഇന്ത്യയ്ക്ക് റഷ്യയുമായി ദീർഘകാല ബന്ധമുണ്ട്. അത് നന്നായി അറിയാവുന്ന കാര്യമാണെന്ന് ഞാൻ കരുതുന്നു" മാത്യു മില്ലർ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
"റഷ്യയുമായുള്ള ആ ബന്ധവും അവർക്കുള്ള അതുല്യമായ സ്ഥാനവും പ്രയോജനപ്പെടുത്താൻ ഞങ്ങൾ ഇന്ത്യയെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്, നിയമവിരുദ്ധമായ യുദ്ധം അവസാനിപ്പിക്കാനും നീതി നടപ്പാക്കാനും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെ പ്രേരിപ്പിക്കാൻ ഞങ്ങൾ ഇന്ത്യയോട് ആവശ്യപ്പെടുന്നു, യുഎൻ നിർദ്ദേശങ്ങൾ പാലിക്കണമെന്നും യുക്രൈനിന്റെ അവകാശങ്ങൾ അംഗീകരിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു" അദ്ദേഹം പറഞ്ഞു.
"റഷ്യയുമായുള്ള ബന്ധം കണക്കിലെടുക്കുമ്പോൾ നമ്മുടെ സുപ്രധാന പങ്കാളിയായ ഇന്ത്യൻ സർക്കാരിനോട് നമ്മൾ എക്കാലവും ആവശ്യപ്പെടുന്നതും ഇക്കാര്യമാണ്" അദ്ദേഹം പറയുന്നു. നേരത്തെയും യുഎസ് സർക്കാർ പ്രതിനിധികൾ വിഷയത്തിൽ ഇന്ത്യയെ തള്ളിപ്പറയാൻ തയ്യാറായിരുന്നില്ല. യുക്രൈൻ യുദ്ധത്തിന് മധ്യസ്ഥത വഹിക്കുന്ന എന്നതാണ് അവർ ഇന്ത്യയോട് ആവശ്യപ്പെടുന്ന കാര്യം.
ഈ മാസമാദ്യം മോസ്‌കോയിൽ നടന്ന 22-ാമത് വാർഷിക ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും പങ്കെടുത്തിരുന്നു. പാശ്ചാത്യ ഉപരോധങ്ങൾ മറികടക്കാൻ ദേശീയ കറൻസികളുടെ ഉപയോഗം ഉൾപ്പെടെ 2030-ഓടെ ഉഭയകക്ഷി വ്യാപാരം 100 ബില്യൺ ഡോളറായി വർധിപ്പിക്കാൻ ഇന്ത്യയും റഷ്യയും തീരുമാനിച്ചിരുന്നു.
യുക്രൈൻ യുദ്ധം ആരംഭിച്ച ശേഷമുള്ള ഇരുവരുടെയും ആദ്യ കൂടിക്കാഴ്‌ച കൂടിയായിരുന്നു ഇത്. യുക്രൈൻ യുദ്ധത്തിൽ റഷ്യയെ പരസ്യമായി തള്ളിപ്പറയാൻ തയ്യാറായിട്ടില്ലെങ്കിലും സമാധാനം പുനസ്ഥാപിക്കാൻ നടപടി എടുക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ റഷ്യയുമായുള്ള ദീർഘകാല ബന്ധം കണക്കിലെടുത്ത് വിഷയത്തിൽ ഇന്ത്യ തന്നെ മധ്യസ്ഥത വഹിക്കണമെന്നാണ് പൊതുവെ ഉയരുന്ന ആവശ്യം.












Click it and Unblock the Notifications