ഇന്ത്യയുടെ വിലമതിക്കാനാവാത്ത സമ്മാനം;സൗത്ത് ഏഷ്യ ഉപഗ്രഹം മെയില്‍ കുതിച്ചുയരും,മുഖം തിരിച്ച് പാക്
ദില്ലി: ദക്ഷിണേഷ്യക്കാർക്കുള്ള ഇന്ത്യയുടെ സമ്മാനം സൗത്ത് ഏഷ്യ സാറ്റലൈറ്റ് മെയ് അഞ്ചിന് വിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി. സബ്കാ സാത്, സബ്കാ വികാസ് ആശയവുമായി തുടക്കം കുറിച്ച സൗത്ത് ഏഷ്യ സാറ്റലൈറ്റ് ഇന്ത്യ വിക്ഷേപിക്കുന്ന കാര്യം ഞായറാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. പാകിസ്താൻ സഹകരിക്കാൻ മടിച്ച പദ്ധതിയിൽ ഏഴ് സാർക് രാജ്യങ്ങളാണ് പങ്കാളികളായിടുള്ളത്.
പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലായിരുന്നു പ്രധാനമന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്. 450 കോടി രൂപ ചെലവഴിച്ച് വികസിപ്പിച്ചെടുത്ത ആശയവിനിമയത്തിനുള്ള സാറ്റലൈറ്റ് മെയ് ആദ്യവാരം ലോകത്തിന് സമർപ്പിയക്കുമെന്ന് വിദേശകാര്യ വക്താവ് ഗോപാൽ ബാംഗ്ലെയാണ് അറിയിച്ചത്. ശ്രീഹരിക്കോട്ടയിൽ നിന്ന് മെയ് അഞ്ചിനാണ് ഇസ്രോയുടെ വികൃതിച്ചെറുക്കൻ എന്ന് വിളിപ്പേരുള്ള സാറ്റലൈറ്റ് പറന്നുയരുന്നത്. 50 മീറ്റർ ഉയരവും 412 ടൺ ഭാരവുമുള്ള ജി സാറ്റ് 9 ഇസ്രോ എന്ന റോക്കറ്റായിരിക്കും ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിയ്ക്കുക.
ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ സഹകരണം ലക്ഷ്യമിട്ട് ഇന്ത്യ വിക്ഷേപിക്കാനൊരുങ്ങുന്ന സാറ്റലൈറ്റ് സാർക് രാഷ്ട്രങ്ങളായ നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാൻ, മാലിദ്വീപ്, അഫ്ഗാനിസ്താൻ എന്നീ രാഷ്ട്രങ്ങള്‍ക്ക് വികസനത്തിന് വേണ്ടി സൗജന്യമായി ഉപയോഗിക്കാൻ കഴിയുന്നതായിരിക്കും. 2014ലാണ് ഇന്ത്യ പാകിസ്താൻ ഉൾപ്പെടെയുള്ള സാർക് രാജ്യങ്ങള്‍ക്ക് മുമ്പിലേയ്ക്ക് ഇന്ത്യ ഇത്തരമൊരു നിർദേശം വയ്ക്കുന്നത്.
സാര്‍ക്ക് സാറ്റലൈറ്റ് എന്നായിരുന്നു ആദ്യം ഉപഗ്രഹത്തിന് പേരിട്ടതെങ്കിലും പാകിസ്താൻ പദ്ധതിയ്ക്കൊപ്പം ചേരാൻ വിസമ്മതിച്ചതോടെ സൗത്ത് ഏഷ്യ സാറ്റലൈറ്റ് എന്ന് പേരുനൽകുകയായിരുന്നു. ദക്ഷിണേഷ്യന്‍ റീജയണിലുള്ള രാഷ്ടങ്ങള്‍ക്ക് ആശയവിനിമയം, ദുരിതാശ്വാസം എന്നിവയ്ക്ക് വേണ്ടിയുള്ളതാണ് സാറ്റലൈറ്റ്. കഴിഞ്ഞ ഡിസംബറിൽ ഉപഗ്രഹം വിക്ഷേപിക്കാനായിരുന്നു നീക്കമെങ്കിലും പിന്നീട് വൈകുകയായിരുന്നു.