ഇറാനിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യ; ആദ്യ വിമാനം നാളെ പുറപ്പെടും, പ്രഥമ പരിഗണന വിദ്യാർത്ഥികൾക്ക്
ന്യൂഡൽഹി: ഇറാനിലെ നിലവിലെ അസ്വസ്ഥതകളും വർധിച്ചുവരുന്ന സുരക്ഷാ സാഹചര്യങ്ങളും കണക്കിലെടുത്ത്, ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. രാജ്യത്ത് നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ, ആദ്യ വിമാനം ടെഹ്‌റാനിൽ നിന്ന് ന്യൂഡൽഹിയിലേക്ക് നാളെ രാവിലെ പുറപ്പെടും.
ജമ്മു കശ്‌മീർ സ്‌റ്റുഡന്റസ് അസോസിയേഷൻ പുറത്തുവിട്ട പ്രസ്‌താവന പ്രകാരം എല്ലാ വിദ്യാർത്ഥികളെയും കൃത്യമായി രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. ഇന്ത്യൻ എംബസി അവരുടെ വ്യക്തിഗത വിവരങ്ങളും പാസ്‌പോർട്ടുകളും ശേഖരിക്കുകയും, ആദ്യ സംഘത്തിന് രാവിലെ 8 മണിയോടെ തയ്യാറായിരിക്കാൻ നിർദ്ദേശം നൽകുകയും ചെയ്‌തിട്ടുണ്ടെന്നും അസോസിയേഷൻ അറിയിച്ചു.

ഗൊലെസ്ഥാൻ യൂണിവേഴ്‌സിറ്റിയിലെയും ഷാഹിദ് ബെഹെഷ്തി യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കൽ സയൻസസിലെയും ടെഹ്‌റാൻ യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കൽ സയൻസസിലെയും വിദ്യാർത്ഥികളും ഉൾപ്പെടുന്നതാണ് ആദ്യ സംഘം. യാത്രക്കാരുടെ അന്തിമ പട്ടിക അധികൃതർ സ്ഥിരീകരിച്ചതിന് ശേഷം ഇന്ന് രാത്രിയോടെ പുറത്തുവിട്ടേക്കും.
ഇതിനിടെ, ഇറാന്റെ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അറഖ്‌ച്ചി ഇന്നലെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇറാനകത്തും ചുറ്റുമുള്ള നിലവിലെ സ്ഥിതിഗതികൾ ഇരുവരും ചർച്ച ചെയ്‌തു. അതിന് പിന്നാലെയാണ് ഇന്ത്യ പൗരന്മാരെ ഇറാനിൽ നിന്ന് ഒഴിപ്പിക്കാനുള്ള നീക്കങ്ങൾ ഊർജിതമാക്കിയത്.
അതിനിടെ ഇന്നലെ വിദേശകാര്യ മന്ത്രാലയം ഇന്ത്യക്കാരോട് ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കാൻ പ്രത്യേക നിർദേശം നൽകിയിരുന്നു. ഏകദേശം 10,000 ഇന്ത്യൻ പൗരന്മാർ ഇറാനിൽ ഉണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈനിക നടപടി മുന്നറിയിപ്പുകൾ പ്രാദേശിക സംഘർഷങ്ങൾക്ക് വഴിവെച്ചതോടെയാണ് ഇന്ത്യ യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
ഇറാനിൽ നടക്കുന്ന രാജ്യവ്യാപക പ്രതിഷേധങ്ങളെ അക്രമാസക്തമായി അടിച്ചമർത്തുന്നത് തുടർന്നാൽ സൈനിക നടപടി ഉണ്ടാകുമെന്നായിരുന്നു ട്രംപ് ഭീഷണി മുഴക്കിയത്. ഇറാനിയൻ റിയാലിന്റെ മൂല്യത്തിലുണ്ടായ ചരിത്രപരമായ തകർച്ചയെത്തുടർന്ന് കഴിഞ്ഞ മാസം അവസാനം ടെഹ്‌റാനിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾ പിന്നീട് 31 പ്രവിശ്യകളിലേക്കും വ്യാപിക്കുകയായിരുന്നു.
പ്രതിഷേധക്കാരെ തൂക്കിലേറ്റാൻ ഇറാനിയൻ അധികൃതർ മുതിർന്നാൽ, വലിയ തോതിലുള്ള വ്യോമാക്രമണങ്ങൾ ഉൾപ്പെടെ വളരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതിന് മറുപടിയായി യുദ്ധത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച ഇറാന്റെ നേതൃത്വം, ആക്രമണമുണ്ടായാൽ മേഖലയിലെ യുഎസ് സൈനിക താവളങ്ങളെ ആക്രമിക്കുമെന്നാണ് പ്രതികരിച്ചത്.
അതേസമയം, ഇറാനിൽ സർക്കാർ വിരുദ്ധ പ്രകടനങ്ങൾ മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുമ്പോഴും സാഹചര്യങ്ങളിൽ യാതൊരു മാറ്റവുമില്ല. പ്രതിഷേധങ്ങൾ ആരംഭിച്ചതിന് ശേഷം 2000-ത്തിലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയോ അറസ്‌റ്റ് ചെയ്യപ്പെടുകയോ ചെയ്‌തിട്ടുണ്ടെന്നുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications