റഷ്യ വില കുറച്ച് തന്നാൽ ഇനിയും ക്രൂഡ് ഓയിൽ വാങ്ങുമെന്ന് ഇന്ത്യ; കളി കാര്യമാകും, യുഎസിനുള്ള മുന്നറിയിപ്പോ?
ന്യൂഡൽഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ അല്ലെങ്കിൽ എണ്ണ ഉപഭോക്താക്കളാണ് ഇന്ത്യ. കൂടുതലായും നമ്മുടെ രാജ്യം ഇവ വാങ്ങിയിരുന്നത് ഗൾഫ് രാജ്യങ്ങളിൽ നിന്നായിരുന്നു. എന്നാൽ കഴിഞ്ഞ കാലത്തായി റഷ്യയുമായി ഇക്കാര്യത്തിൽ മികച്ച വ്യാപാര ബന്ധമാണ് വച്ചുപുലർത്തുന്നത്. യുഎസിന്റെ ഉപരോധ നീക്കങ്ങൾക്ക് ഇടയിലും റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുമെന്ന സൂചനയാണ് ഇന്ത്യ നൽകുന്നത്.
കുറഞ്ഞ വിലയുടെ ലഭ്യമാണെങ്കിൽ റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരുമെന്നാണ് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചത്. സാമ്പത്തികമായി ഏറ്റവും ലാഭത്തിൽ എന്ന വാങ്ങുന്ന എന്നതാണ് സർക്കാർ നയമെന്നും ഹർദീപ് സിംഗ് പുരി ഇതിനോട് ചേർത്ത് പറയുന്നുണ്ട്. റഷ്യയിൽ നിന്ന് ഇന്ത്യയുടെ എണ്ണ വാങ്ങൽ കഴിഞ്ഞ കാലങ്ങളിൽ എത്ര കൂടിയെന്നതും അദ്ദേഹം വരച്ചുകാട്ടി.

'2022 ഫെബ്രുവരിയിൽ നമ്മൾ റഷ്യയിൽ നിന്ന് കേവലം 0.2 ശതമാനത്തിൽ താഴെയാണ് എണ്ണ വാങ്ങിയിരുന്നത്. ഇപ്പോൾ നമ്മൾ 30 ശതമാനത്തോളം അവിടെ നിന്ന് വാങ്ങുകയാണ്. നല്ല വിലക്കുറവിൽ ലഭ്യമാണെങ്കിൽ ഇനിയും വാങ്ങും. ഇനി ക്രൂഡ് ഓയിൽ മറ്റെവിടെയെങ്കിലും ഇതിലും കുറഞ്ഞ വിലയിൽ ലഭ്യമാണെങ്കിൽ, ഞങ്ങൾ വാങ്ങും' എന്നായിരുന്നു പെട്രോളിയം പ്രകൃതി വാതക മന്ത്രിയുടെ പ്രതികരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിജ്ഞാബദ്ധത ഹരിത ഊർജ്ജത്തിലേക്കുള്ള പരിവർത്തനത്തോടൊപ്പം ഏറ്റവും താങ്ങാനാവുന്ന രീതിയിൽ 24 മണിക്കൂറും ഊർജം ലഭ്യമാക്കുക എന്നതാണ്; മന്ത്രി കൂട്ടിച്ചേർത്തു. എവിടെ നിന്നെങ്കിലും ഇത്ര അളവിൽ വാങ്ങുമെന്ന തീരുമാനമൊന്നും നമുക്കില്ല. എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളുമായുള്ള ദീർഘകാല ഇടപാടുകൾക്കും പെട്ടെന്നുള്ള കരാറുകൾക്കും തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.
ഊർജ വിതരണം സമൃദ്ധമായി തന്നെ നടക്കുന്നുണ്ട്. ചില ഉൽപ്പാദകർ വിൽപ്പന വെട്ടിക്കുറച്ചെങ്കിലും കൂടുതൽ കൂടുതൽ ക്രൂഡ് വിപണിയിൽ വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഈ വിഷയത്തിൽ യുഎസ് നിലപാടിനോട് ഘടകവിരുദ്ധമായാണ് ഇന്ത്യയുടെ സമീപനം എന്ന് വ്യക്തമാക്കുന്നതാണ് മന്ത്രിയും പ്രസ്‌താവന. കാരണം റഷ്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തുക എന്ന നയമാണ് യുഎസ് വച്ച് പുലർത്തുന്നത്.
യുഎസിനുള്ള മുന്നേറിയിപ്പോ?
റഷ്യയുടെ എണ്ണ വ്യാപാരത്തിനെതിരെ യുഎസ് ഈ മാസം ആദ്യം പ്രഖ്യാപിച്ച വലിയ ഉപരോധ പാക്കേജ് ഇപ്പോൾ തന്നെ ഇന്ത്യയിലെ വിതരണത്തെ ബാധിച്ചിട്ടുണ്ട്. അതിനിടയിലാണ് എണ്ണ വാങ്ങുന്നത് തുടരുമെന്ന സൂചന ഇന്ത്യ നൽകിയിരിക്കുന്നത്. യുഎസ് നീക്കം റഷ്യയെ തകർക്കുക ലക്ഷ്യമിട്ടാണ്, ഇത് ഇന്ത്യയെ പോലെ വലിയൊരു മാർക്കറ്റിനെ ബദൽ മാർഗം തേടാൻ പ്രേരിപ്പിക്കും എന്ന് യുഎസ് കരുതുന്നു.
യുക്രൈൻ യുദ്ധത്തിന് പരിഹാരം വേണമെങ്കിൽ റഷ്യയുടെ എണ്ണ വരുമാനം നിലയ്ക്കണമെന്നാണ് യുഎസ് കരുതുന്നത്. എന്നാൽ ഇന്ത്യ ഈ നീക്കത്തിനെ പിന്തുണയ്ക്കാൻ സാധ്യത വളരെ കുറവാണ്. പ്രത്യേകിച്ച് റഷ്യയുമായി ദീർഘകാല ബന്ധം ആണെന്നതും ഏതൊരു ആപത് ഘട്ടത്തിലും ഓടിയെത്തുന്ന സഖ്യ കക്ഷി എന്ന നിലയിലും ഇന്ത്യ അവരെ പിണക്കാൻ യാതൊരു സാധ്യതയുമില്ല.
ഈ സാഹചര്യത്തിൽ ഹർദീപ് സിംഗ് പുരിയുടെ നിലപാട് യുഎസിന് വേണ്ടിയുള്ള മുന്നറിയിപ്പാണോ എന്ന കാര്യമാണ് പലരും ഉറ്റുനോക്കുന്നത്. റഷ്യൻ എണ്ണയുടെ ഡിമാൻഡ് എടുത്തുമാറ്റി ഉപരോധം കടുപ്പിക്കാനുള്ള നീക്കം തുടരുന്നതിനിടെയാണ്ഇന്ത്യ കൂടുതൽ വാങ്ങുന്നതിനെ കുറിച്ച് സംസാരിക്കുന്നത്. ഇത് യുഎസിനെ സംബന്ധിച്ച് വലിയ ക്ഷീണവുമാവും.












Click it and Unblock the Notifications